കണ്ണൂര്‍: ജനജാഗ്രതാ യാത്രയുമായി കണ്ണൂരിലെത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാന്‍ കണ്ണൂര്‍ ഇരിട്ടിക്കടുത്ത മുഴക്കുന്നിലെ രക്തസാക്ഷി കുടുംബം കാത്തിരിക്കുന്നു. 1974 നവംബര്‍ 28ന് സിപിഎം സംഘം കൊന്ന സിപിഐ നേതാവ് പാലക്ക ദാമോദരന്റെ കുടുംബമാണിത്.
കൊല്ലപ്പെടുമ്പോള്‍ ദാമോദരന്‍ 23 വയസ്സ്. സിപിഐ പത്താം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായ കാഞ്ഞങ്ങാട്ട് നടന്ന കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക തില്ലങ്കേരി രക്തസാക്ഷികളുടെ സ്മരണാര്‍ത്ഥം മുഴക്കുന്നിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് കൊണ്ടുപോയത്.
പതാകജാഥ തടസ്സപ്പെടുത്താനും ജാഥയെ ആക്രമിക്കാനും സിപിഎമ്മുകാര്‍ ശ്രമിച്ചു. സിപിഎമ്മിന്റെ അസഹിഷ്ണുതയ്ക്കെതിരെ ദാമോദരന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഭീഷണി വകവെക്കാതെ സിപിഎം ക്രിമിനല്‍ നേതൃത്വത്തെ വെല്ലുവിളിച്ച് മുഴക്കുന്നില്‍ നിന്ന് പതാക കൊണ്ടുപോയി. പതാക കൊണ്ടുപോകുന്നത് തടയാന്‍ കഴിയാത്ത സിപിഎം ഗുണ്ടകള്‍ തൊട്ടടുത്ത ദിവസം മുഴക്കുന്ന് കടുക്കാപ്പാലത്തെ ചായക്കടയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന ദാമോദരനെ പരസ്യമായി വെട്ടിക്കൊന്നു. മേശപ്പുറത്തെ ചായ ചുടുരക്തം കൊണ്ട് ചുവന്നു. ദാമോദരന്റെ കഴുത്തറുത്ത് കടയിലെ മേശപ്പുറത്ത് പ്രദര്‍ശിപ്പിച്ചു. ദാമോദരനെ കൊലപ്പെടുത്തിയ ശേഷം ഇങ്ക്വിലാബ് മുഴക്കിയാണ് കൊലയാളികള്‍ അവിടെ നിന്ന് പോയത്.
സിപിഎം ക്രിമിനലുകളായ എ.കെ.പ്രഭാകരന്, കണ്ണന് തുടങ്ങിയ എട്ടുപേരായിരുന്നു പ്രധാന പ്രതികള്‍. ഇവരെ കോടതി ശിക്ഷിച്ചു. സിപിഐയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് കൊലപാതകമാണ് ദാമോദരന്റേത്. ഇതിനു ശേഷം ധര്‍മ്മടം, പിണറായി ഭാഗങ്ങളില്‍ സിപിഐ യോഗങ്ങള്‍ പോലും ചേരാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായിട്ടുണ്ട്.
ജില്ലയിലെ സിപിഐയുടെ ഏക രക്തസാക്ഷിയാണ് ദാമോദരന്‍. തങ്ങളുടെ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സിപിഎമ്മുമായി സജീവമായ രാഷ്ട്രീയ ബാന്ധവമാണ് സിപിഐ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത്. കൊലപാതകികള്‍ സിപിഎമ്മായതിനാല്‍ ദാമോദരന്‍ രക്തസാക്ഷിദിനാചരണം ചടങ്ങായിട്ട് വര്‍ഷങ്ങളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: