കോഴിക്കോട്: അയ്യായിരത്തോളം പേര്‍ക്ക് ഭൂരേഖ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് ഡിസംബര്‍ അവസാന വാരം ജില്ലയില്‍ പട്ടയമേള സംഘടിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു.
കലക്ടറേറ്റില്‍ ജനപ്രതിനിധികളുടേയും റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. നിയമപരമായ രേഖകളോടെ താമസിച്ചു വരുന്നവരെ ഇറക്കിവിടുന്നത് സര്‍ക്കാറിന്റെ നയമല്ലെന്ന് മന്ത്രി പറഞ്ഞു. അനധികൃത കൈയ്യേറ്റം അനുവദിക്കില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുകയാണ് സര്‍ക്കാര്‍ നയം. ഭൂമിയുടെ അവകാശം സംബന്ധിച്ച് വനംവകുപ്പും റവന്യൂ വകുപ്പും തമ്മിലുളള വ്യത്യസ്ത നിലപാടുകള്‍ സംയുക്ത പരിശോധനകളിലൂടെ തീര്‍പ്പാക്കും.
മലയോര പ്രദേശങ്ങളില്‍ കൈവശക്കാരെ ഒഴിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന് യോഗത്തില്‍ പറഞ്ഞു. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സര്‍വ്വേ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും ഐ.എ.വൈ പ്രകാരം വീട് നിര്‍മ്മിച്ചവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനും നടപടി ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വടകര മിനി സിവില്‍ സ്റ്റേഷന്റെ സ്ഥലപരിമിതി പരിഹരിക്കുന്നതിനും ഏറാമല ചോറോട് വില്ലേജ് ഓഫീസുകള്‍ക്ക് സ്ഥലം അനുവദിക്കുന്നതിനും നടപടി വേണമെന്ന് സി.കെ നാണു എം.എല്‍.എ പറഞ്ഞു. കോട്ടക്കടവ് ഭാഗത്ത് പുഴ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കണമെന്ന് കെ.ദാസന് എം.എല്‍.എ പറഞ്ഞു. ഭൂമി സംബന്ധമായ രേഖകള്‍ ഉണ്ടായിട്ടും കട്ടിപ്പാറ പഞ്ചായത്തിലെ ഒട്ടേറെ കുടുംബങ്ങളില്‍ നിന്നും ഭൂനികുതി സ്വീകരിക്കുന്നില്ലെന്ന് കാരാട്ട് റസാഖ് എം.എല്‍.എ യോഗത്തില്‍ ഉന്നയിച്ചു. റവന്യൂ ഭൂമി കൈയ്യേറി കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കണെന്ന് പിടി.എ റഹീം എം.എല്‍.എ പറഞ്ഞു. അഞ്ച് സെന്റ് ഭൂമിയില്‍ വീട് പണിയുന്നതിനായി അപേക്ഷിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന് വി.കെ.സി മമ്മദ്കോയ എം.എല്‍.എ ആവശ്യപ്പെട്ടു.
കക്കാടംപൊയില്‍, തുഷാരഗിരി, മംഗലശ്ശേരി പ്രദേശങ്ങളിലുളളവര്‍ക്ക് പട്ടയം ലഭിക്കുന്നതുമായി വനം-റവന്യൂ സംയുക്ത പരിശോധനാ സംഘത്തെ നിയോഗിക്കണമെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ പറഞ്ഞു.
തീരപ്രദേശത്ത് കഴിയുന്ന മത്സ്യത്തൊഴിലാഴി കുടുംബങ്ങള്‍ക്ക് ഭൂരേഖ ലഭ്യമാക്കണമെന്നും വികസന പദ്ധതികള്‍ക്കായുളള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, സബ് കലക്ടര്‍ വി. വിഘ്നേശ്വരി, അസി. കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: