ബേപ്പൂര്‍: കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ ഹെല്‍ത്ത് സ്ക്വാഡ് പരിശോധന തുടരുന്നു. ഇന്നലെ നടത്തിയ ഹോട്ടല്‍ പരിശോധനയിലും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.
കോര്പ്പറേഷന് ബേപ്പൂര്‍ സോണല്‍ ഓഫീസ് ഹെല്‍ത്ത് സ്ക്വാഡ് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്.
ദിവസങ്ങള്‍ പഴകിയ എണ്ണയും, ഭക്ഷ്യയോഗ്യമല്ലാത്തതായ കോഴി, കാട എന്നിവ ഫ്രൈ ചെയ്തതും തലേദിവസം ഉണ്ടാക്കി വെച്ച പൊറോട്ട, ചപ്പാത്തി, നൂല്‍പുട്ട്, ബീഫ് കറി, മത്സ്യക്കറി, ബിരിയാണി, റൈസ് എന്നിവയാണ് പിടികൂടിയത്. ബേപ്പൂര്‍ ബസ് സ്റ്റാന്റിന് മുന്‍വശമുള്ള വിവിധ ഹോട്ടലുകളില്‍ നിന്നും നടുവട്ടം മാഹിയിലെ ഹോട്ടലുകളില്‍ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്.
ആവശ്യമായ രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒന്നും തന്നെ ഈ ഹോട്ടലുകളില്‍ ഇല്ലെന്ന് പരിശോധനയില്‍ ബോദ്ധ്യമായി. നിയമ വിധേയമല്ലാത്തതും പൊതുഓടയിലേക്ക് മലിന ജലം ഒഴുക്കി വിടുന്നതുമായ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബേപ്പൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സോജന് പറഞ്ഞു. പരിശോധന നടത്തിയ ഹോട്ടലുകള്‍ക്ക് ന്യൂനതാ നോട്ടീസ് നല്‍കിയിട്ടുണ്ട്.
നിശ്ചിത സമയപരിധിക്കുള്ളില്‍ ന്യൂനതകള്‍ പരിഹരിക്കാത്ത പക്ഷം ഹോട്ടല്‍ അടച്ചിടേണ്ടിവരുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സോജന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം. അയ്യപ്പന്, ടി.പി. അബ്ദുള്‍ റഷീദ്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: