ഹൂസ്റ്റണ്‍: ഡള്ളാസില്‍ കാണാതായ മൂന്നു വയസുകാരി പെണ്‍കുട്ടി ഷെറിന് മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്ത്തച്ഛന് വെസ്ളി മാത്യൂസി (37) നെ അറസ്റ്റു ചെയ്തു. ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നല്കിയ മൊഴിയും പിന്നീട് പറഞ്ഞുതുമായി വൈരുദ്ധ്യം തോന്നിയിരുന്നു. ഇയാളുടെ പുതിയ മൊഴി എന്താണെന്ന കാര്യം പോലീസ് വെളിപ്പെടുത്തിയില്ല.
വെസ്ലി മാത്യുവിന്റെ കാറില്‍നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച പോലീസിന് കുട്ടിയുടേത് കൊലപാതകമാണെന്ന സൂചന ലഭിച്ചിരുന്നു. കുട്ടിയെ വീടിനു പുറത്തുനിര്‍ത്തിയതിന്റെ പേരില്‍ വെസ്ളി മാത്യൂസിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
ബിഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്ന് ദത്തെടുത്ത കുട്ടിയാണ് ഷെറിന്. കഴിഞ്ഞവര്‍ഷം ജൂണ്‍ 23-നാണ് എറണാകുളം സ്വദേശിയായ വെസ്ളി മാത്യുവും കുടുംബവും കുട്ടിയെ ദത്തെടുത്തത്.
ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് ഷെറിനെ കാണാതായത്. അമേരിക്കന്‍ സമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല് കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്ളി മാത്യൂസ് റിച്ചാര്ഡ്സണ് പോലീസിനോട് പറഞ്ഞിരുന്നത്.
കുട്ടിയെ കാണാതായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും പോലീസിന് സംശയത്തിനിട നല്‍കിയിരുന്നു. എന്തുകൊണ്ടാണ് അത്രയും താമസിച്ചതെന്ന ചോദ്യത്തിന് വെസ്ളി മാത്യൂസിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല.
കാരണം വളര്‍ച്ചക്കുറവ്?
ഷെറിന് മാത്യുവിനെ കൊല്ലാന്‍ വെസ്ളിയെ പ്രേരിപ്പിച്ചത് കുട്ടിയുടെ വളര്‍ച്ചക്കുറവും സംസാര വൈകല്യവുമെന്ന് സംശയം.
രണ്ടു വര്‍ഷം മുന്‍പാണ് ഇയാള്‍ കേരളത്തിലെ ഒരനാഥാലയത്തില്‍ നിന്ന് ഒരു വയസുള്ള കുട്ടിയെ ദത്തെടുത്തത്തത്. തീരെ ആരോഗ്യമില്ലാത്ത കുട്ടിക്ക് വളര്‍ച്ചക്കുറവുണ്ട്.
സംസാരവൈകല്യവും. ഇത് വെസ്ളിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നാണ് സൂചന.
ഇവര്‍ക്ക് നാലു വയസുള്ള മകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: