പത്തനാപുരം: അടിച്ചമര്‍ത്തപ്പെട്ടവന്റെ കരുത്താണ് ഗോത്രകലകളിലുള്ളതെന്ന് സംസ്ഥാനമുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പത്തനാപുരത്ത് ആരംഭിച്ച സംസ്ഥാന ഗദ്ദിക 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ആദിവാസികളുടെ ഭൂമി, ഭവന, തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കും. കലാരൂപങ്ങളെല്ലാം പ്രതിസന്ധി നേരിടുകയാണ്. ഗോത്രകലകളെ സംരക്ഷിക്കാന്‍ കഴിയണം. അതിനുള്ള ഇടപെടലുകളാണ് ഗദ്ദിക പോലുള്ള മേളകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഭക്ഷണം തന്നെ രോഗകാരികളായും ആരോഗ്യഹാനികളുമായി മാറിയിരിക്കുന്ന സാഹചാര്യത്തില്‍ ആദിവാസികളുടെ ഭക്ഷണരീതി ഇതിനൊക്കെ പരിഹാരമാണ്. ഗോത്രവിഭാഗത്തിന് കൈമുതലായ നാട്ടറിവുകള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്നും പിണറായി കൂട്ടിചേര്‍ത്തു. മന്ത്രി എ.കെ. ബാലന് അധ്യക്ഷനായി. ആദ്യവില്പന മുന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് ചെയര്മാന് ആര് ബാലകൃഷ്ണപിള്ള നിര്‍വ്വഹിച്ചു.
എംഎല്‍എ മാരായ കെ.ബി. ഗണേഷ്കുമാര്, കോവൂര്‍ കുഞ്ഞുമോന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ, കെ.എന്‍.ബാലഗോപാല്‍, ബി രാഘവന്, കെ. രാജഗോപാല്‍, എസ്. സജീഷ്, നജീബ് മുഹമ്മദ്, ജില്ലാ കലക്ടര്‍ കാര്ത്തികേയന്, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി പുഗഴേന്തി,പ ട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക ഘോഷയാത്രയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: