തിരുവനന്തപുരം: മാറനല്ലൂരില്‍ ബിജെപിയുടെ കൊടിമരം നശിപ്പിച്ച അഡീഷണല്‍ എസ്ഐയെ ഉടന്‍ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്യണം. കൊടിമരം നശിപ്പിച്ച എസ്ഐയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ബിജെപി മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. പിണറായി ഭരണത്തില്‍ കേരളാ പൊലീസ് എവിടെയെത്തി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മാറനല്ലൂരില്‍ നടന്ന സംഭവമെന്ന് കുമ്മനം പറഞ്ഞു. ഇതിനപ്പുറം ഒരു നിയമപാലകന് അധഃപതിക്കാനാവില്ല. കേരളാ പൊലീസ് സിപിഎമ്മിന്റെ ബി ടീം ആയി മാറി. ക്രിമിനലുകളായി സിപിഎമ്മിന് ദാസ്യവേല ചെയ്യുന്ന ഇത്തരക്കാര്‍ പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണ്. പാര്‍ട്ടി പ്രവര്‍ത്തനം നടത്തണമെങ്കില്‍ യൂണിഫോം ഊരിവെച്ച ശേഷമാകാം. രണ്ടു പാര്‍ട്ടിയിലേയും നിരപരാധികളായ പ്രവര്‍ത്തകരെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ച ഈ ഉദ്യോഗസ്ഥനെ അടിയന്തരമായി പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയതായും കുമ്മനം അറിയിച്ചു. ജില്ലാ അധ്യക്ഷന്‍ അഡ്വ.എസ്. സുരേഷ്, മുക്കംപാലമൂട് ബിജു, മലയിന്‍കീഴ് രാധാകൃഷ്ണന്, എരുത്താവൂര്‍ ചന്ദ്രന്, കാട്ടാക്കട മണ്ഡലം പ്രസിഡന്റ് എസ്. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: