കോഴിക്കോട്: പൂര്‍വ്വകാല സ്മരണയുണര്‍ത്തി ചരിത്ര പ്രസിദ്ധമായ രേവതിപട്ടത്താനം ആഘോഷിച്ചു. തളിക്ഷേത്രത്തിലെ വൈദിക കര്‍മ്മങ്ങള്‍ക്കുശേഷം സാമൂതിരി ഗുരുവായൂരപ്പന് ഹാളില്‍ തയ്യാറാക്കിയ പട്ടത്താനശാലയിലാണ് രേവതിപട്ടത്താനം നടന്നത്.
രാവിലെ തളിക്ഷേത്രത്തില്‍ മൂന്നുവേദങ്ങളിലും മുറജപം, മഹാദേവനും ശ്രീകൃഷ്ണഭഗവാനും ഉദയാസ്തമന പൂജ, നരസിംഹ മൂര്‍ത്തിക്ക് നവകം, പഞ്ചഗവ്യം അഭിഷേകം എന്നിവ നടന്നു. കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിച്ച വേദപണ്ഡിതനായ പുലിയന്നൂര്‍ നീലകണ്ഠന് നമ്പൂതിരിയെ ക്ഷേത്രം വാതില്‍ മാഠത്തില്‍ വെച്ച് സാമൂതിരി കെ.സി. ഉണ്ണി അനുജന് രാജ പണക്കിഴി നല്കി ആദരിച്ചു. തുടര്‍ന്ന് തളി മഹാദേവന്റെ ചിത്രം ആനപ്പുറത്തേറ്റി, ക്ഷേത്രത്തില്‍ നിന്ന് തെളിയിച്ച ദീപനാളം, പഞ്ചവാദ്യം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ നിന്ന് പട്ടത്താനശാലയിലേക്ക് ഘോഷയാത്ര നടന്നു. ഘോഷയാത്ര പട്ടത്താനശാലയില് പ്രവേശിച്ചതോടെ ഉദ്ഘാടനസമ്മേളനം ആരംഭിച്ചു.
സാമൂതിരി കെ.സി. ഉണ്ണി അനുജന് രാജയുടെ അദ്ധ്യക്ഷയില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് പട്ടത്താനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മനോരമ തമ്പുരാട്ടി പുരസ്കാരം ഡോ.എന്‍.വി.പി. ഉണ്ണിത്തിരിക്ക് സാമൂതിരി സമ്മാനിച്ചു. പുരാവസ്തുവകുപ്പ് മുന്‍ റീജ്യണല്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, പട്ടയില്‍ പ്രഭാകരന്, ടി.ആര്. രാമവര്‍മ്മ, ടി.എം. ബാലകൃഷ്ണന് ഏറാടി, കെ.സി. സംഗമേഷ് വര്‍മ്മ എന്നിവര്‍ സംസാരിച്ചു.
യജുര്വേദസംഹിതക്ക് കടലൂര്‍ ശ്രീദാസ് നമ്പൂതിരിയും മറ്റുവൈദികരും നേതൃത്വം നല്കി. വാക്യാര്‍ത്ഥ സദസ്സില്‍ ഡോ. പ്രദീപ് വര്‍മ്മ, ഡോ.ഇ.എന്‍. ഈശ്വരന്, ഡോ. എന്‍. ഷിഹാബ്, നവീന്‍ എന്നിവര്‍ പങ്കെടു ത്തു. തുടര്‍ന്ന് അക്ഷരശ്ലോക സദസ്സും ശാസ്ത്രത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ വീരരാഘവനും മനസ്സ് വാക്ക് കര്‍മ്മം എന്ന വിഷയത്തില്‍ മുന്‍ പിഎസ്സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണനും പ്രഭാഷണം നടത്തി.
സമാപന സമ്മേളനത്തില്‍ എം.കെ. രാഘവന് എംപി മുഖ്യാതിഥിയായിരുന്നു. കൃഷ്ണഗീതി പുരസ്കാരം ജി.കെ. രാംമോഹനും മികച്ച ക്ഷേത്രം കലാകാരനുള്ള പുരസ്കാരം എം.കെ. നാരായണനും സാമൂതിരി സമ്മാനിച്ചു. പ്രൊഫ. എ.വി. വാസുദേവന്‍ പോറ്റിയെ ആദരിച്ചു. ടി. ബാലകൃഷ്ണന്, ടി.ആര്. രാമവര്‍മ്മ, ടി.എം. ബാലകൃഷ്ണന് ഏറാടി, പി.കെ. പ്രദീപ്കുമാര്‍ രാജ, പി.സി. രഞ്ജിത്ത് രാജ തുടങ്ങിയവര്‍ സംസാരിച്ചു. തിരുവണ്ണൂര്‍ പുതിയകോവിലകം അംഗങ്ങളുടെ തിരുവാതിരക്കളി, ഗുരുവായൂര്‍ ക്ഷേത്രകലാനിലയം അവതരിപ്പിച്ച കൃഷ്ണനാട്ടം എന്നിവയും അരങ്ങേറി.
ഇന്ന് മുതല്‍ എട്ട് വരെ തളി ക്ഷേത്രത്തില്‍ യജുര്‍വേദ ലക്ഷാര്‍ച്ചന നടക്കും. ക്ഷേത്രം തന്ത്രിമാരായ ചേന്നാസ് ശങ്കരനാരായണന് നമ്പൂതിരിപ്പാട്, പ്രൊഫ. ചേന്നാസ് കൃഷ്ണന് നമ്പൂതിരിപ്പാട് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൈമുക്ക് വൈദികന് ശ്രീധരന് നമ്പൂതിരിയും മറ്റു വൈദികരും യജുര്‍വേദ ലക്ഷാര്‍ച്ചനക്ക് കാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: