ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുവരുത്തി ശാസിച്ചിരിക്കുന്നുവത്രെ. മന്ത്രിസഭാ യോഗത്തിനുശേഷം തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് പിണറായി ഈ അദ്ഭുതകൃത്യം സാധിച്ചതെന്നാണ് വാര്‍ത്ത.
സിപിഐ നേതാവ് കാനം രാജേന്ദ്രന് നയിക്കുന്ന ജനജാഗ്രതാ യാത്രക്കിടെ നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് ഇനിയും കായല്‍ നികത്തുമെന്ന് പ്രഖ്യാപിച്ചതാണ് പിണറായിയെ അറ്റകൈ പ്രയോഗത്തിന് പ്രേരിപ്പിച്ചതത്രെ. കേള്‍ക്കാന്‍ സുഖമുള്ള കാര്യങ്ങളാണ് ഇതൊക്കെയെങ്കിലും തോമസ് ചാണ്ടിയെ ഇപ്രകാരം കൈകാര്യം ചെയ്യാനുള്ള തന്റേടവും ധാര്‍മിക ധീരതയും പിണറായിയില്‍ അവശേഷിച്ചിട്ടുണ്ടെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല.
കാരണം വ്യക്തമാണ്, പിണറായിയും ചാണ്ടിയും തമ്മില്‍ നിലനില്‍ക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിയും തമ്മിലുള്ള ബന്ധമായിരുന്നെങ്കില്‍ ഇതിനകംതന്നെ ചാണ്ടി മന്ത്രിസഭയ്ക്ക് പുറത്തായേനെ. ബന്ധുനിയമനത്തിന്റെ പേരില്‍ ഇ. പി. ജയരാജന്റെയും, അശ്ലീലസംഭാഷണത്തിന്റെ പേരില്‍ എ.കെ. ശശീന്ദ്രന്റെയും കസേരകള്‍ തെറിപ്പിച്ച പിണറായി, ഇവരെക്കാളൊക്കെ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന തോമസ് ചാണ്ടിയെ പിടക്കോഴി കുഞ്ഞിനെ ചിറകിനടിയില്‍ ഒളിപ്പിച്ചുകൊണ്ടു നടക്കുന്നപോലെ സംരക്ഷിക്കുന്നുണ്ടെങ്കില്‍ അതിന് തക്കതായ കാരണം കാണും.
തോമസ് ചാണ്ടിയെ ശാസിച്ചുകൊണ്ട് പിണറായി പറഞ്ഞ വാക്കുകളില്‍ നിന്ന് ‘ശാസന’യുടെ ഗൗരവം വ്യക്തമാകുന്നുണ്ട്. പൊല്ലാപ്പില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ കുഴികുത്തി ചാടുകയാണോ എന്നാണ് പിണറായി ചോദിച്ചിരിക്കുന്നത്. നിരവധി വര്‍ഷം ജയില്‍ശിക്ഷ ലഭിക്കാവുന്ന അതീവ ഗുരുതരമായ അഴിമതിയാരോപണങ്ങളാണ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള കുട്ടനാട്ടിലെ ലേക്ക് റിസോര്‍ട്ടിനായി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്നതുള്‍പ്പെടെ ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ശരിവച്ചിട്ടുണ്ട്.
ഇക്കാരണത്താല്‍ ചാണ്ടിക്ക് രാജിവയ്ക്കേണ്ടിവരുമെന്ന സ്ഥിതിയുണ്ടാവുമെന്ന് കരുതിയിരിക്കുമ്പോഴാണ്, തന്റെ രാജിയാവശ്യപ്പെടുന്ന പാര്‍ട്ടിയുടെ നേതാവിനെ വേദിയിലിരുത്തി ചാണ്ടി വെല്ലുവിളി നടത്തിയത്. തന്റെ കയ്യേറ്റം തെളിയിക്കാന്‍ ധൈര്യമുണ്ടോ എന്ന് ചോദിച്ച ചാണ്ടി, നാല്പ്പത്തിനാല് പ്ലോട്ടുകള്‍ കൂടിയുണ്ടെന്നും അവയും നികത്താന്‍ മടിക്കില്ലെന്നുമാണ് പ്രഖ്യാപിച്ചത്. ഇത് നിയമവാഴ്ചയെ മാത്രമല്ല, ജനങ്ങളെത്തന്നെ വെല്ലുവിളിക്കലായിരുന്നു. ഇത്തരമൊരാളെയാണ് പൊല്ലാപ്പില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ പിണറായി ശ്രമിക്കുന്നത്!
പിണറായി മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം തന്നെ ആരും ഒരു ചുക്കും ചെയ്യില്ലെന്ന ഉറപ്പ് തോമസ് ചാണ്ടിക്കുണ്ട്. അതുകൊണ്ടുതന്നെയാണ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയേയും ആ കക്ഷിയുടെ പ്രതിനിധിയായ മന്ത്രിയേയും ചാണ്ടി നിരന്തരം അപമാനിക്കുന്നത്.
പിണറായിയുടെ പിന്തുണയുള്ളതുകൊണ്ടാണ് അഡ്വക്കേറ്റ് ജനറല്‍ പോലും ചാണ്ടിക്ക് സംരക്ഷണകവചമൊരുക്കാന്‍ ശ്രമിക്കുന്നത്. അഴിമതിയുടെ കാര്യമെടുത്താല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല എല്‍ഡിഎഫ് സര്‍ക്കാരെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ അന്നത്തെ എക്സൈസ് മന്ത്രി കെ. ബാബുവിനെ രക്ഷിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിക്കത്ത് പോക്കറ്റിലിട്ടു നടന്നതുപോലെയാണ് തോമസ് ചാണ്ടിയെ പിണറായി സംരക്ഷിക്കുന്നത്.
ചാണ്ടി സ്വന്തം നിലയ്ക്ക് രാജിവയ്ക്കുകയോ, രാജിവയ്ക്കാത്തപക്ഷം പുറത്താക്കുകയോ ചെയ്യേണ്ട കാലം എന്നേ അതിക്രമിച്ചു. എന്നാല്‍ ഒരക്ഷരംപോലും ഉരിയാടാതെ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെയാണ് പിണറായി ഇത്ര കാലവും സംരക്ഷിച്ചത്. ഇനിയിപ്പോള്‍ ജനരോഷം ഭയന്ന് ചാണ്ടിക്ക് രാജിവയ്ക്കേണ്ടിവന്നാലും അത് പിണറായി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധനയത്തിന്റെ നേട്ടമായി കാണാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: