നിരവധി നല്ല കഥകളും നോവലുകളും മാത്രം ബാക്കിയാക്കിയാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള ആയിരക്കണക്കിന് സാഹിത്യാസ്വാദകരെ ദുഃഖത്തിലാഴ്ത്തി കടന്നുപോയത്. പള്ളിപ്പറമ്പിലെ സ്മാരകശിലയ്ക്കു കീഴെ അദ്ദേഹത്തിന്റെ ശരീരം ചീഞ്ഞഴുകുമ്പോള്‍, ഒട്ടും ആഗ്രഹിക്കാത്ത ഒരന്ത്യകര്‍മ്മത്തിന്റെ വേദനയിലാണ് കുഞ്ഞബ്ദുള്ളയുടെ ആത്മാവ്. മീസാന്‍കല്ലായി മാറാന്‍ ഇഷ്ടപ്പെടാത്ത കുഞ്ഞബ്ദുള്ളയ്ക്ക് അങ്ങനെയൊരു വിധിയുണ്ടാക്കിയവര്‍ മലയാള ഭാഷയോടും സാഹിത്യത്തോടും മാത്രമല്ല, ദൈവത്തോടും വലിയ അപരാധം ചെയ്തു.
അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി കാരക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കാന്‍ തീരുമാനിച്ചപ്പോള്‍, എഴുത്തുകാരന്റെ അന്ത്യാഭിലാഷമറിയാവുന്ന നിരവധി സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. അവരാരും പറഞ്ഞില്ല, മീസാന്‍ കല്ലിനു കീഴെ ആ വലിയ മനുഷ്യന്റെ ശരീരം അഴുകിത്തീരാന്‍ അനുവദിക്കരുതെന്ന്; അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന്. ഹിന്ദുമതാചാരപ്രകാരം മൃതദേഹം ദഹിപ്പിക്കണമെന്നും ചിതാഭസ്മം പുണ്യനദിയില്‍ ഒഴുക്കണമെന്നുമായിരുന്നു കുഞ്ഞബ്ദുള്ളയുടെ ആഗ്രഹം. അത് സാധിച്ചുകൊടുക്കാന്‍ ആരുമുണ്ടായില്ല. അടുത്ത ചങ്ങാതിമാരെന്നവകാശപ്പെട്ട് അനുസ്മരണ ലേഖനങ്ങള്‍ പടച്ചുവിട്ട സാംസ്കാരിക നായകന്മാരാരും കുഞ്ഞബ്ദുള്ളയുടെ വാക്കുകള്‍ തങ്ങള്‍ക്കറിയില്ലെന്ന് നടിച്ചു. ആരെയോ ഭയപ്പെട്ടതിനാലോ, അതല്ലെങ്കില്‍ ആരുടെയൊക്കെയോ ആജ്ഞാനുവര്‍ത്തികളായതിനാലോ അവര്‍ കുഞ്ഞബ്ദുള്ളയുടെ ആഗ്രഹത്തെ മറന്നുകളഞ്ഞു.
കഥയിലാകട്ടെ, നോവലിലാകട്ടെ, എല്ലായിടത്തും തന്റെ ദാര്‍ശനിക കാഴ്ചപ്പാടുകള്‍ തുറന്നുവയ്ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. പ്രധാന കൃതികളായ സ്മാരകശിലകളിലും കന്യാവനങ്ങളിലും മരുന്നിലും ദാര്‍ശനിക കാഴ്ചപ്പാടും ഒപ്പം സമൂഹത്തിലെ അനഭലഷണീയതയ്ക്കെതിരായ ചെറുത്തു നില്‍പ്പും പ്രതിഫലിക്കുന്നു. എല്ലാ എഴുത്തിലും പൊതുവായി നിറയുന്നത് മരണമാണ്. മരണത്തെകുറിച്ച് വ്യക്തമായ നിരീക്ഷണവും അതില്‍നിന്നുരുത്തിരിഞ്ഞ നിലപാടും അദ്ദേഹത്തിനുണ്ടായിരുന്നു.
ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഞാനെപ്പോഴും മരണവുമായി ഏറ്റുമുട്ടുകയാണെന്ന് പുനത്തില്‍ പറഞ്ഞിരുന്നു. സ്വീഡിഷ് സാഹിത്യകാരനായ എക്സല്‍മന്തേയുടെ വാക്കുകള്‍ കടംകൊണ്ടായിരുന്നു ആ അഭിപ്രായ പ്രകടനം. എല്ലാകഥകളും മരണത്തിലവസാനിക്കുന്നു എന്നുപറഞ്ഞ ഹെമിങ്വേയും പുനത്തിലിന്റെ ഇഷ്ട എഴുത്തുകാരനായിരുന്നു. ‘മരുന്ന്’ എന്ന നോവലില്‍ നിറഞ്ഞുനില്ക്കുന്നതും മരണമാണ്. മരണം യാഥാര്‍ത്ഥ്യമായി എന്നും മുന്നില്‍ വന്നു നില്‍ക്കുന്നെന്നായിരുന്നു കുഞ്ഞബ്ദുള്ളയുടെ പക്ഷം. ഏതുനിമിഷവും നാമതിനെ സ്വീകരിക്കാന്‍ തയ്യാറാകണം. എപ്പോഴും ഒരുങ്ങി, സുന്ദരനായി താനിങ്ങനെനില്‍ക്കുന്നതും അതിനുവേണ്ടിയാണ്. ഏതു നിമിഷമാണ് ഒരു യാത്ര അനിവാര്യമായി വരുന്നതെന്നറിയില്ലല്ലോ.
മരണത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോടുകൂടിത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
താന്‍ മരിച്ചുകഴിഞ്ഞാല്‍ സംസ്കാരച്ചടങ്ങുകള്‍ എങ്ങനെയായിരിക്കണമെന്ന് സമൂഹത്തോടാണദ്ദേഹം വ്യക്തമായി വെളിപ്പെടുത്തിയത്. ഒരു ടിവി ചാനലിന്റെ അഭിമുഖത്തില്‍ തന്റെ ആഗ്രഹവും ആവശ്യവും തുറന്നു പറഞ്ഞു. ”ഇസ്ലാമായി ജനിച്ച ഹിന്ദുവാണ് ഞാന്‍. മനുഷ്യന് ഏറ്റവുംകൂടുതല്‍ സ്വാതന്ത്ര്യം നല്കുന്ന മതമാണ് ഹിന്ദു. അത് ഇസ്ലാമിലില്ല, ക്രിസ്ത്യാനിയിലുമില്ല. ഞാന്‍ മരിച്ചുപോയാല്‍, ഹിന്ദുധര്‍മത്തില്‍ എന്നെ സംസ്കരിക്കണം. ചിതയില്‍വച്ച് തീകൊടുത്ത്, ചിതാഭസ്മം നദികളില്‍ ഒഴുക്കണം”.
ഈ തുറന്നുപറയല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തെ തന്നെയാണ് മാറ്റിമറിച്ചത്. കുടുംബവും സമൂഹവും അദ്ദേഹത്തിനെതിരായി. ജീവിതത്തെ ഉത്സവം പോലെ കൊണ്ടുനടന്നിരുന്നയാള്‍ ഒറ്റപ്പെട്ടു. ഏകാന്തവാസിയായി. സ്വന്തം കുടുംബവും ബന്ധുക്കളും അടക്കം അദ്ദേഹത്തെ തെറ്റുകാരന്റെ സ്ഥാനത്തിരുത്തിയപ്പോഴും കുഞ്ഞബ്ദുള്ളയ്ക്ക് പിന്തുണ നല്കാന് എഴുത്തുകാരായ അടുത്ത സുഹൃത്തുക്കള്‍ പോലുമുണ്ടായില്ല. ഒടുവില്‍ രോഗഗ്രസ്ഥനായപ്പോള്‍ വീട്ടുതടവിലാണന്നുവരെ വാര്‍ത്തകള്‍ പുറത്തുവന്നു.
‘പൂക്കള്‍ അഴുകുന്നിടത്ത് മനുഷ്യന് ജീവിക്കാനാകില്ലെ’ന്നതായിരുന്നു കുഞ്ഞബ്ദുള്ളയുടെ പക്ഷം. മരിച്ചുകഴിയുമ്പോള്‍ മൃതദേഹത്തെ ഭൂമിയില്‍ അഴുകാനായി വിട്ടുനല്‍കുന്നത് ആധുനിക കാലത്തിനു ചേര്‍ന്നതല്ലെന്നദ്ദേഹം വ്യക്തമാക്കി. ജീവന് വെടിഞ്ഞുകഴിഞ്ഞ ശരീരത്തെ വിധിപ്രകാരം ദഹിപ്പിക്കുക തന്നെ വേണം. ഭസ്മമായി തീരുന്നതുവരെയാണ് ഈ സംസ്കാരം. വിധിപ്രകാരം തയ്യാറാക്കുന്ന അഗ്നികുണ്ഡത്തില്‍ ശവശരീരം സുഗന്ധദ്രവ്യങ്ങളോടൊപ്പം വേദമന്ത്രോച്ചാരണത്തോടെ ദഹിപ്പിക്കുന്നത് ഒരു യാഗകര്‍മ്മം തന്നെയെന്ന ഹൈന്ദവീകമായ രീതിയാണ് എപ്പോഴും നല്ലത്. ജീവനൊഴിഞ്ഞുപോയ ശരീരം ജഡവും അശുദ്ധവുമാണ്. സകലതിനേയും ശുദ്ധീകരിക്കാന്‍ അഗ്നിതന്നെയാണ് വേണ്ടത്. ദഹനത്തിലൂടെ ശവശരീരത്തെ ശുദ്ധീകരിച്ച് ഒരുപിടി ചാരമാക്കുന്നു. കുഴിച്ചിടുന്ന ശവം ചീഞ്ഞളിഞ്ഞ് ചുറ്റുപാടും മലിനമാക്കുന്ന അവസ്ഥ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നില്ല.
മുസ്ലിമായി ജനിക്കുകയും മുസ്ലിമായി ജീവിക്കുകയും മെക്കയില്‍ പോയി ഉംറചെയ്തപ്പോഴുമെല്ലാം കുഞ്ഞബ്ദുള്ളയുടെ ശരീരവും മനസ്സും ഭാരതത്തില്‍ തന്നെയായിരുന്നു. പ്രമുഖ സാഹിത്യകാരി മാധവിക്കുട്ടി, പരപ്രേരണയ്ക്ക് വഴങ്ങി, മുസ്ലിം മതം സ്വീകരിച്ചപ്പോള്‍ അതിനെതിരെ ആദ്യം രംഗത്തുവന്നവരുടെ കൂട്ടത്തില്‍ കുഞ്ഞബ്ദുള്ള ഉണ്ടായതും അതിനാലാണ്. മാധവിക്കുട്ടിയുടെ മതംമാറ്റം വലിയ വിഡ്ഢിത്തമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധവിക്കുട്ടി വിശാലമായ സമുദ്രത്തില്‍ നിന്ന് പൊട്ടക്കിണറ്റിലേക്കാണ് എടുത്തുചാടിയതെന്ന് കുഞ്ഞബ്ദുള്ള പറഞ്ഞത് മുസ്ലിം മതമൗലികവാദികളെ ചൊടിപ്പിച്ചു. അദ്ദേഹത്തിനെതിരെ രംഗത്തുവന്നവരുടെ കൂട്ടത്തില്‍ എന്‍ഡിഎഫ് പോലുള്ള തീവ്രമുസ്ലിംപക്ഷ സംഘടനകള്‍ മാത്രമായിരുന്നില്ല, മലയാളത്തിലെ ചില സാഹിത്യകാരന്മാരുമുണ്ടായിരുന്നു. അവരെല്ലാം ഇടതുപക്ഷ അനുഭാവികളുമായിരുന്നു. മറ്റുചിലര്‍ പണം പറ്റി അവര്‍ക്കൊപ്പം നില്‍ക്കുന്നവരും.
അവാര്‍ഡുകളെന്ന പേരില്‍ പണം നല്കി സാഹിത്യകാരന്മാരെ വലവീശിപ്പിടിക്കുന്നവരുള്ള നാടാണ് നമ്മളുടേത്. ആര് നാലുകാശുതന്നാലും അവര്‍ക്കുവേണ്ടി പേന ഉന്താനും നാക്കുവളയ്ക്കാനും മടിയില്ലാത്ത സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും നമുക്കിടയിലുണ്ട്. ഗള്‍ഫ് നാടുകളിലും മറ്റ് വിദേശരാജ്യങ്ങളിലും സാംസ്കാരിക സംഘടനകളുടെ പേരില്‍ പുരസ്കാരങ്ങള്‍ നല്കുമ്പോള് അത് കൈനീട്ടി വാങ്ങുകയും മുസ്ലിം മതമൗലികവാദികളുടേതടക്കം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.
പണം വാങ്ങി, വാങ്ങി ഒടുവില്‍ അവരുടെ അടിമകളായി മാറുന്നു. മലയാളത്തിലെ മുന്‍നിര സാഹിത്യപ്രതിഭകളില്‍ ഭൂരിപക്ഷവും അവരുടെ വലയില്‍ വീണപ്പോഴും പുനത്തില്‍കുഞ്ഞബ്ദുള്ളയെ വീഴ്ത്താന്‍ അവര്‍ക്കായില്ല. ആവര് വിരിച്ച പണത്തിന്റെയോ പദവികളുടെയോ വലയില്‍ വീഴാന്‍ കുഞ്ഞബ്ദുള്ള നിന്നുകൊടുത്തില്ല. അവര്‍ വച്ചുനീട്ടിയ ‘ബിരിയാണി’ വാങ്ങി ഭക്ഷിക്കാന്‍ കുഞ്ഞബ്ദുള്ളയെ കിട്ടിയില്ല. ഒരുവാക്ക് അവര്‍ക്കനുകൂലമായി പറഞ്ഞാല്‍, അവര്‍ വച്ചു നീട്ടുന്ന പദവി സ്വീകരിച്ചാല്‍, മുസ്ലിം മതമൗലികവാദികള്‍ തന്നെ എഴുന്നെള്ളിച്ച് കൊണ്ടുനടക്കുമെന്ന് അറിയാത്ത ആളായിരുന്നില്ല പുനത്തില്‍ കുഞ്ഞബ്ദുള്ള. എന്നാല്‍ തനിക്ക് അവരുടെ കാശ് വേണ്ടെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് അദ്ദേഹം ചെയ്തത്.
തന്റെ കഥകളിലൂടെയും നോവലിലൂടെയുമെല്ലാം പുനത്തില്‍ നടത്തിയത് വലിയ പോരാട്ടമായിരുന്നു. മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരായ പോരാട്ടം. സ്ത്രീകള്‍ക്ക് ഒട്ടും സ്വാതന്ത്ര്യം നല്‍കാത്ത മതമാണ് ഇസ്ലാമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഇസ്ലാമിലെ കൊള്ളരുതായ്മക്കെതിരെ പ്രസംഗിക്കുന്നതിനും എഴുതുന്നതിനും അദ്ദേഹം ഒട്ടും മടികാണിച്ചതേയില്ല. ഹിന്ദുമതം മാത്രമാണ് സ്വാതന്ത്ര്യം നല്‍കുന്നതെന്ന് വിളിച്ചുപറഞ്ഞ്, അദ്ദേഹം നട്ടെല്ല് നിവര്‍ത്തി നിന്നു. ജീവിതത്തിന്റെ അവസാനകാലത്ത് ആ നിലപാടുകള്‍ അദ്ദേഹത്തിന് യാതനകള്‍ സമ്മാനിച്ചപ്പോഴും തുള്ളിപോലും പിന്നാക്കം പോകാന്‍ കുഞ്ഞബ്ദുള്ള തയ്യാറായില്ല. വ്യക്തിത്വത്തോടെ ഉറച്ചുനിന്നു.
പക്ഷേ, മരിച്ചു കഴിഞ്ഞ കുഞ്ഞബ്ദുള്ളയെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മുസ്ലിം മതമൗലികവാദികളും അവരുടെ അച്ചാരം പറ്റുന്ന കൂലിയെഴുത്തുകാരായ സാഹിത്യകാരന്മാരും മഹാനായ ആ സാഹിത്യകാരന്റെ മൃതദേഹത്തെ തോല്‍പ്പിച്ചു. ഭാരതത്തിന്റെ സംസ്കാരത്തിനു ചേര്‍ന്ന പ്രകാരം ചിതയില്‍ വച്ച് അവസാനയാഗത്തിനു വിധേയമാക്കേണ്ട, ആ ജഡത്തെ, അഴുകാനും പുഴുവിന് അരിച്ചിറങ്ങാനുമായി വിട്ടുകൊടുത്തു. കാരക്കാട് ജുമാ മസ്ജിദിലെ പറമ്പില്‍, അദ്ദേഹത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായി ആ ശരീരം അഴുകുന്നു. അതുചെയ്തവരോട് കാലം പൊറുക്കില്ല, മാപ്പ് നല്‍കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: