പോലീസില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഫ്രാക്ഷനുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ ശക്തമായ സംഘടനകളുമുണ്ട്. റെയില്‍വെയിലും ബാങ്കുകളിലും പാര്‍ട്ടി വിചാരിച്ചാല്‍ പലതും നടക്കും. പക്ഷേ ഇക്കാലമത്രയായിട്ടും പട്ടാളത്തില്‍ പാര്‍ട്ടിക്കാരുടെ ഫ്രാക്ഷനുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് തിരിച്ചറിഞ്ഞ പാര്‍ട്ടി ഒരു ഉപായം കണ്ടെത്തിയിരിക്കുന്നു. പട്ടാളത്തില്‍ ചേരാന്‍ യോഗ്യരാക്കാന്‍ ചെറുപ്പക്കാര്‍ക്ക് പരിശീലനം. കണ്ണൂരിലാണ് ഇതിനായി ഒരു സ്ഥാപനം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരു വെളിപ്പെടുത്തല്‍ നടത്തി. ”എളുപ്പത്തില്‍ ആളെ കൊല്ലാന്‍ ഇവിടെ പരിശീലന കേന്ദ്രങ്ങളുണ്ട്.” ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കു തന്നെയാണ്. ആരാണ് ഇമ്മാതിരി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നത്? മുഖ്യമന്ത്രിയല്ലെ നടപടി സ്വീകരിക്കേണ്ടത്? എന്ത് നടപടിയാണ് ഇതുവരെ സ്വീകരിച്ചത്? അമ്പല പരിസരത്താണത്രെ പരിശീലനങ്ങള്‍ നടക്കുന്നത്.
ദേവസ്വംമന്ത്രി മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കാരനാണല്ലോ. വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ഉടന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഒരു പ്രസ്താവന നടത്തി. അമ്പല പരിസരത്ത് ആയുധ പരിശീലനം നടത്തുന്നുണ്ട്. ആര്‍എസ്എസുകാരെ ഇമ്മാതിരി ആയുധ പരിശീലനം നടത്താന്‍ അനുവദിക്കില്ല. മന്ത്രി ഇങ്ങനെ പറഞ്ഞപ്പോള്‍ കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറി പി. ജയരാജന് പറഞ്ഞു. ”ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്ന അതേ അമ്പലത്തില്‍ ഞങ്ങളും ആയുധപരിശീലനം നടത്തും”. ‘പേടിയുള്ള കാട്ടില്‍ ഇളകിയതെല്ലാം പുലി’ എന്നപോലെയാണ് സിപിഎമ്മിന്റെ അവസ്ഥ.
എന്തുകണ്ടാലും ആയുധപരിശീലനമാണ്. ഒരമ്പലമുറ്റത്തും ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നില്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയതാണ്. എന്നിട്ടും മുഖ്യമന്ത്രി കണ്ട പരിശീലനം ഏതാണ്? ജയരാജന് പറഞ്ഞ പരിശീലനമായിരിക്കും. എളുപ്പത്തില്‍ കൊല്ലാനും ലവലേശം തെളിവില്ലാതാക്കാനും ബംഗാളിനെ കണ്ടുപഠിക്കണമെന്ന് പിണറായി വിജയന് ചൂണ്ടിക്കാട്ടിയിരുന്നു എന്നു പറഞ്ഞത് എ.പി. അബ്ദുള്ളക്കുട്ടിയാണ്. രണ്ടുതവണ കണ്ണൂരില്‍ നിന്ന് പാര്‍ട്ടി ചിഹ്നത്തില്‍ ലോക്സഭയിലെത്തിയ ഈ ചെറുപ്പക്കാരന് പിണറായി വിജയന്റെ ഉത്തമശിഷ്യനായിരുന്നുവല്ലോ.
ഇനി ഇപ്പോള്‍ ആരംഭിച്ച സ്ഥാപനം പട്ടാളത്തിലേക്കാളെ അയയ്ക്കാനാണോ അതോ എളുപ്പത്തില്‍ ആളെ കൊല്ലാനുള്ളതോ? ദേശസ്നേഹമുള്ളവര്‍ക്കേ പട്ടാളത്തില്‍ നില്ക്കാന് കഴിയൂ. ദേശസ്നേഹം എന്നു പറയുന്നത് പിന്തിരിപ്പന് ഏര്‍പ്പാടാണെന്നല്ലേ പാര്‍ട്ടിയുടെ നിഗമനം. ഇന്ത്യ-ചൈന പ്രശ്നത്തില്‍ എപ്പോഴും ചൈനയുടെ ഭാഗത്ത് ന്യായം കാണുന്ന പാര്ട്ടിക്കാര് പട്ടാളത്തിലെടുക്കുന്ന നിലപാടെന്താകും. ഒരിക്കല്‍ ചൈനയെ അനുകൂലിച്ച് അഞ്ചാംപത്തിപ്പണിചെയ്ത സഖാക്കള്‍ക്ക് പട്ടാളത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് ഓര്‍ക്കുന്നു. പട്ടാളത്തിലെത്തിയിട്ടും വെരിഫിക്കേഷനില്‍ പുറത്തായവരെത്രയോ ഉണ്ട്. പരിശീലനത്തിലൂടെ യോഗ്യത നേടിയ കേരളത്തില്‍ നിന്നുള്ളവര്‍ പട്ടാളത്തിലെത്തിയാല്‍ അവിടെ ഫ്രാക്ഷനുണ്ടാക്കുമോ? ഉണ്ടാക്കുന്നവരുടെ ഗതിയെന്താകും? കേരളത്തിലല്ലാതെ എത്രയിടത്തു നിന്ന് പരിശീലനം നല്കി സഖാക്കളെ പട്ടാളത്തിലെത്തിക്കും? ഒരെത്തും പിടിയുമില്ല. അതുകൊണ്ടാണ് സംശയം വരുന്നത്. പരിശീലനം എന്തിനുവേണ്ടി? ആര്‍ക്കുവേണ്ടി? പരിശീലനത്തില്‍ ദേശഭക്തി ജ്വലിപ്പിക്കുമോ? ഒരു സാധ്യതയുമില്ല. ജയരാജന്റെ കുടുസ്സായ ബുദ്ധി മുഖ്യമന്ത്രിയെപ്പോലും വെട്ടിലാക്കും.
ശ്രീകൃഷ്ണജയന്തി ആഘോഷിച്ചും ശ്രീനാരായണഗുരുവിനെ കുരിശിലേറ്റിയും പാര്‍ട്ടി പുലിവാല് പിടിച്ചത് ജയരാജന്റെ ബുദ്ധികൊണ്ടാണ്. എന്തൊക്കെയോ ആകാനുള്ള വെപ്രാളത്തിനിടയിലാണ് പാര്‍ട്ടി. അന്നേരം നിലയും വിലയും മറക്കുകയാണ്. എന്താണ് പാര്‍ട്ടി? എന്തിനാണ് പാര്‍ട്ടി? ആരോടൊപ്പമാണ് പാര്‍ട്ടി? എന്നുപോലുമറിയുന്നില്ല. അറിയുമെങ്കില്‍ നിയമസഭയിലെയും മന്ത്രിസഭയിലെയും കോടീശ്വരനായ തോമസ് ചാണ്ടിക്കൊപ്പം നില്‍ക്കുമോ? 93 കോടിയാണ് തോമസ് ചാണ്ടിയുടെ പ്രഖ്യാപിത സ്വത്ത്. പ്രഖ്യാപിക്കാത്തതെത്രയെന്ന് ഊഹിക്കാമല്ലോ. പാലോറ മാതയെപ്പോലുള്ള പട്ടിണി പാവങ്ങളുടെ താരാട്ടിനാല്‍ വളര്‍ന്ന പാര്‍ട്ടിയും നേതാക്കളും തലമറന്നെണ്ണ തേയ്ക്കുകയാണ്. സംസ്ഥാനത്ത് ഭൂപരിഷ്കരണം കൊണ്ടുവന്നു എന്നഭിമാനിക്കുന്ന പാര്‍ട്ടി ഭൂസ്വാമിമാരുടെ സംരക്ഷകരായിരിക്കുന്നു.
204 ഏക്കര്‍ തരിശുഭൂമി എങ്ങിനെ പി.വി. അന്‍വര്‍ കൈവശം വയ്ക്കുന്നു? ഇയാളെ എംഎല്‍എ സ്ഥാനത്തെത്തിച്ചതാര് ? കള്ളക്കടത്തുകാരന്റെ ആഡംബരകാര്‍ എങ്ങനെ പാര്‍ട്ടിയുടെ വലയത്തിലായി? പാര്‍ട്ടി സെക്രട്ടറിക്ക് എങ്ങനെ ജനങ്ങളുടെ മുന്നിലൂടെ ഇതുംകൊണ്ട് സഞ്ചരിക്കാന്‍ കഴിഞ്ഞു? കള്ളക്കടത്തുകാരുടെ സംരക്ഷണത്തിലുള്ള രണ്ടുപേരെ എങ്ങനെ നിയമസഭയിലെത്തിച്ചു? ഇതിനൊക്കെ ഉത്തരം നല്‍കിയിട്ടുപോരെ പട്ടാളം പിടിക്കാനുള്ള തത്രപ്പാട്. ഈ പാര്‍ട്ടി നന്നാകില്ലെന്ന് എത്രയോ പാവങ്ങള്‍ ശപിച്ചിട്ടുണ്ട്. എത്ര തവണ ഗുരുവായൂരില്‍പോയാലും ശബരിമല ചവിട്ടിയാലും കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തിയാലും ശാപം തീരാന്‍ പോകുന്നില്ല. ശാപം പേറുന്നവര്‍ പട്ടാളത്തിലെത്തിയാല്‍ അവരും നന്നാകില്ല രാജ്യവും മെച്ചപ്പെടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: