ഒരു ജാഥ നടത്തി സര്‍ക്കാരിനെ എങ്ങനെ കൂടുതല്‍ കുളമാക്കാമെന്ന് കാണിച്ചു തരികയായിരുന്നു ഇടതു മുന്നണിയുടെ ജനജാഗ്രതാ യാത്ര. പ്രശ്നം ഉണ്ടാക്കാന്‍വേണ്ടി ഒരു ജാഥ എന്ന നിലയില്‍ തുടക്കം മുതല്‍ ഒടുക്കംവരെ പ്രശ്നങ്ങളായിരുന്നു. വടക്കുനിന്നും കോടിയേരി നടിച്ച ജാഥയ്ക്ക് അല്പസ്വല്പം ആളും തെക്കുനിന്നും കാനം നടത്തിയതിന് ആളില്ലാത്ത കസേരയുമായിരുന്നു ജനംകണ്ടത്.
നാണം കെട്ടാണെങ്കിലും സിപി ഐയെ തോല്‍പ്പിക്കാന്‍ ഇങ്ങനെയൊരു ജാഥ സംഘടിപ്പിക്കേണ്ടിയിരുന്നോ എന്നാണ് കാനത്തിന്റെ പാര്‍ട്ടിക്കാരുടെ സംങ്കടം. സിപി ഐയെ ഇകഴ്ത്താന്‍ കിട്ടിയ അവസരമാക്കാന്‍ കൂടി ജാഥയെ സിപിഎം വിനിയോഗിച്ചെങ്കിലും അവസാനം നാണംകെട്ടത് സിപിഎം തന്നെയാണ്. ജാഥയില്‍ കോടിയേരി ബാലകൃഷ്ണന് സ്വര്ണ്ണക്കള്ളക്കടത്തുകാരന്റെ ആഡംബരക്കാറില്‍ സഞ്ചരിച്ചതും വന്‍വിവാദമായിരുന്നു.
കാനത്തിന്റെ തെക്കന്‍ ജാഥ തുടങ്ങിയതുതന്നെ അത്ര ആളില്ലാതായിരുന്നു. കാനം ചെല്ലുന്നിടത്തൊക്കെ സിപിഐ പ്രവര്‍ത്തകര്‍ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. അതിനിടയില്‍ മൂപ്പിളമ തര്‍ക്കം വേറെ. വല്യേട്ടന് പദവി ഒരിക്കലും വിട്ടുകളയാന്‍ സിപിഎം തയ്യാറല്ല. അതു സിപി ഐയ്ക്കും അറിയാം. അങ്ങനെയിരിക്കുമ്പോഴാണ് ചാണ്ടിപ്രശ്നം കൂടുതല്‍ ഒത്തുകിട്ടുന്നത്. പിണറായി സര്‍ക്കാരിന്റെ തലവേദനയാണ് ചാണ്ടി. അഴിമതിക്കാരനായ ചാണ്ടിയെ പിണറായി രക്ഷിക്കുന്നുവെന്ന വലിയ ആരോപണം കൊടികുത്തി നില്ക്കുമ്പോള് തന്നെ പരസ്യമായി വെല്ലുവിളിച്ച് ചാണ്ടി ഒന്നുകൂടി കുരുക്കു സ്വയം മുറുക്കുന്നു. വെല്ലുവിളിയാകട്ടെ കാനത്തെ ചെറുതാക്കി അദ്ദേഹമിരിക്കുന്ന വേദിയില്‍ തന്നെ. ചാണ്ടിക്കുവിവരമില്ലാഞ്ഞിട്ടാണെന്നും മറുപടികൊടുക്കാന്‍ അറിയാഞ്ഞിട്ടല്ലെന്നും കാനം പറഞ്ഞിരുന്നു.
ജാഥ അവസാനിച്ച മുറയ്ക്ക് ഇനി കാനത്തിനു വിമര്‍ശിക്കാം. അതിനിടയില്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിയെ വിമര്‍ശിച്ചിട്ടുപോലും പ്രതികരിക്കാന്‍ തയ്യാറാകാത്തതിനെച്ചൊല്ലി സിപിഐയിലെ ഒരു വിഭാഗം തോമസ് ചാണ്ടിയുടെ കോലം കത്തിക്കുകയുണ്ടായി. വേലിയിലിരുന്ന വേണ്ടാത്തതിനെ എടുത്തു വേണ്ടാത്തിടത്തു വെച്ചപോലെയായി ജനജാഗ്രതാ യാത്ര. ഇങ്ങനെ ഏതുതരത്തില്‍ നോക്കിയാലും ജനജാഗ്രതാ യാത്രമൂലം പ്രതിരോധത്തിലായിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: