കോഴിക്കോട്: കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് വിഭാഗത്തില്‍ കാര്‍ഡിയാക് തൊറാസിക് സര്‍ജറി യൂണിറ്റ് ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ന്യൂക്ലിയര്‍ മെഡിസിന് വിഭാഗത്തില്‍ 5.8 കോടി രൂപ ചെലവില്‍ പുതുതായി സ്ഥാപിച്ച സ്പെക്ട് സി.ടി. ക്യാമറ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ആരോഗ്യരംഗത്ത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ് കേരളം. പക്ഷേ ഇപ്പോഴും ഭൂരിഭാഗം ജനങ്ങളും സ്വകാര്യ സ്ഥാപനങ്ങളെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനായാണ് സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചതെന്ന് അവര്‍ പറഞ്ഞു.
1961 ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും തുടരുന്നതെന്ന പ്രശ്നം ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധികളുണ്ടാക്കുന്നുണ്ട്. പുതിയ തസ്തികയിലേക്കുള്ള നിയമനം നടത്തിയിട്ടുണ്ട്. എന്നാല്‍ പോലും നിലവിലെ സാഹചര്യത്തില്‍ അത് അപര്യാപ്തമാണ്. ഇത് പരിഹരിക്കപ്പെട്ട് വരികയാണ്. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിന് പുതിയ നിയമാവലി രൂപീകരിക്കുമെന്നും അവര്‍ പറഞ്ഞു.
128 സ്ലൈസ് കാര്‍ഡിയാക് സി.ടി. സ്കാനര്‍ തൊഴില്‍- എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഡോ.ജയറാം പണിക്കര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. എം.കെ. രാഘവന് എംപി മുഖ്യാതിഥിയായിരുന്നു. ന്യൂക്ലിയര്‍ മെഡിസിന് വിഭാഗം മേധാവി ഡോ.വി.പി. അനിത കുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.വി.ആര്. രാജേന്ദ്രന്, കൗണ്‍സിലര്‍ ഷറീന വിജയന്, അസിസ്റ്റന്റ് സൂപ്രണ്ട് ഡോ.സി. സോമന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: