കോഴിക്കോട്: വോളിബോള്‍ രംഗത്ത് കഴിവു തെളിയിച്ചവരെ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് പുതിയ വോളിബോള്‍ അസോസിയേഷന് രൂപം നല്‍കണമെന്ന് മുന്‍ വോളിബോള്‍ താരങ്ങളുടെ കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചട്ടവിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്തിയതിന്റെ പേരില്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ അഫിലിയേഷന് റദ്ദാക്കിയ സ്പോര്‍ട്സ് കൗണ്‍സില്‍ നടപടി സ്വാഗതാര്‍ഹമാണ്. നടപടിക്രമം പാലിക്കാതെയാണ് ജില്ലയിലുള്‍പ്പെടെ അസോസിയേഷന് തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ക്ലബ്ബുകള്‍ക്ക് ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ കൃത്യമായ അറിയിപ്പുകളോ കരടു പട്ടിക പരിശോധിക്കാന്‍ പ്രത്യേക സമയമോ അനുവദിച്ചിരുന്നില്ല. മത്സരിക്കാന്‍ പോലും യോഗ്യരല്ലാത്ത ക്ലബ്ബുകളെ അണിനിരത്തിയാണ് അസോസിയേഷന് തങ്ങളുടെ വിജയം ഉറപ്പിച്ചിരുന്നതെന്നും അവര്‍ ചൂണ്ടികാട്ടി.
എട്ടു വര്‍ഷത്തിലധികം ഭാരവാഹിത്വം വഹിക്കുന്നത് നിയമപരമായി തെറ്റായിരുന്നിട്ടും 12 വര്‍ഷം ഭാരവാഹികളായവരെ വീണ്ടും മത്സരിപ്പിച്ചായിരുന്നു അസോസിയേഷന് രൂപീകരിച്ചത്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ വിലക്കുണ്ടായിട്ടും അസോസിയേഷന് മിനി ചാമ്പ്യന്‍ഷിപ്പ് നടത്തി. മാത്രമല്ല സബ് ജൂനിയര്‍, യൂത്ത്, സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്താനുള്ള ശ്രമത്തിലാണ് അസോസിയേഷനുകളെന്നും മുന്‍ താരങ്ങള്‍ ആരോപിച്ചു. രാഘവന് മാണിക്കോത്ത്, യു.കെ. സിറാജ്, കെ.പി. പുഷ്പാകരന്‍, ഒ. ബാലന്നായര്, ടി.പി. സുരേന്ദ്രന്, രവീന്ദ്രന്, കുരിക്കല്‍ ചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: