നെടുങ്കണ്ടം: കൂട്ടാര്‍ എസ്ബിഐ മാനേജരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ശാന്തിവിഹാറില് അനന്ദശിവന്‍(48)നാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ അനന്ദശിവന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തോളെല്ലിനും, മുഖത്തും മര്‍ദ്ദനത്തില്‍ പരിക്കേറ്റു.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് ബാങ്കില്‍ നിന്നും പുറത്തിറങ്ങി സമീപത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം കാറിലേയ്ക്ക് കയറുന്നതിനിടെ പിന്നാലെയെത്തിയ മൂവര്‍ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുന്‍പ് വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് ബാങ്കിലെത്തി ഭീഷണി മുഴക്കിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. ബാങ്കിലെത്തി മാനേജരെ അസഭ്യം പറഞ്ഞതിനെതിരെ അനന്ദശിവന്‍ കമ്പംമെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പകള്‍ നിഷേധിച്ചത് ചോദ്യം ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരെ മാനേജറാണ് മര്‍ദ്ദിച്ചതെന്നാണ് കൂട്ടാര്‍ സിപിഎം ലോക്കല്‍ സെക്രട്ടറി വി.സി. അനില്‍ പറയുന്നത്. രണ്ട് സിപിഎം പ്രവര്‍ത്തകരും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: