ബംഗാളിയായ മഹാശ്വേത ദേവിയുടെ നോവലിലൂടെ രാജസ്ഥാനിനു പുറത്തുള്ളവര്‍ പരിചയപ്പെട്ട സ്ത്രീവിഭാഗമാണ് രുദാലികള്‍. സമ്പന്നരുടെ വീടുകളില്‍ ആരെങ്കിലും മരിച്ചാല്‍ അവര്‍ക്കുവേണ്ടി വാടകയ്ക്ക് കരയാനെത്തുന്നവരാണിവര്‍. കഴിഞ്ഞ ഒരുവര്‍ഷമായി രാജ്യത്തെപ്രതിപക്ഷ പാര്‍ട്ടികളിലെ രുദാലികള്‍ അലമുറയിട്ട് കരയുകയാണ്. 2016 നവംബര്‍ എട്ടിന് 500, 1000 എന്നീ നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനമാണ് രാഷ്ട്രീയ രുദാലികളെ സൃഷ്ടിച്ചത്.
രാഷ്ട്രീയവും ഭരണപരവുമായ സ്വാധീനം ഉപയോഗിച്ച് വഴിവിട്ട മാര്‍ഗ്ഗങ്ങളിലൂടെയും, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും കുന്നുകൂട്ടിയ കള്ളപ്പണം ഇനിയെന്തു ചെയ്യുമെന്ന് ആധിപൂണ്ടവരാണ് തങ്ങള്‍ക്കുവേണ്ടി അലമുറയിടാന്‍ രുദാലികളെ വിലയ്ക്കെടുത്തത്. പ്രതിഷേധം കടുപ്പിച്ചാല്‍ സര്‍ക്കാര്‍ പിന്നാക്കം പോകുമെന്നും, നടപടികള്‍ മയപ്പെടുത്തുമെന്നുമുള്ള കള്ളപ്പണക്കാരുടെ പ്രതീക്ഷ അസ്ഥാനത്തായതോടെ അവരുടെ രുദാലികള്‍ കൂടുതല്‍ ഉറക്കെ കരയാന്‍ തുടങ്ങി. ഇതിന്റെ ക്ലൈമാക്സാണ് നോട്ടുനിരോധനത്തിന്റെ ഒരുവര്‍ഷം പിന്നിടുമ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. നോട്ടുനിരോധനം പരാജയമാണ്, ദുരന്തമാണ് എന്നൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ പകല്‍പോലെ വ്യക്തമായ വസ്തുതകള്‍ കണ്ടില്ലെന്ന് നടിക്കുന്നു.
പ്രചാരത്തിലുണ്ടായിരുന്ന 15.4 ലക്ഷം കോടിയുടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളില്‍ ഒരു പങ്ക് കള്ളപ്പണമാണ്, ഇത് തിരിച്ചുവരില്ല എന്ന സര്‍ക്കാരിന്റെ വിലയിരുത്തല്‍ തെറ്റി. അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 98.86 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതിനാല്‍ പകരം നോട്ടുകള്‍ അച്ചടിക്കാമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ പാളി. നോട്ടുകള്‍ ബാങ്കുകളിലെത്തിച്ച് കള്ളപ്പണം വെളുപ്പിച്ചു എന്നൊക്കെയാണ് ചിലര്‍ കൊട്ടിഘോഷിക്കുന്നത്. എന്നാല്‍ വസ്തുതയെന്താണ്? 18 ലക്ഷം അക്കൗണ്ടുകളില്‍ നിക്ഷേപവും നിക്ഷേപകന്റെ വരുമാനവും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2.89 ലക്ഷംകോടിയുടെ നിക്ഷേപങ്ങളെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ഇതിനുപുറമെ 29213 കോടിയുടെ വെളിപ്പെടുത്താത്ത പണം കണ്ടെത്തുകയും ചെയ്തു. 5.56 ലക്ഷം സംശയിക്കപ്പെടുന്ന കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. 4,73,003 കൈമാറ്റങ്ങള്‍ തടഞ്ഞിട്ടുണ്ട്. ഇതൊക്കെ ആര്‍ക്കും മനസ്സിലാവുന്ന കാര്യങ്ങളാണ്. ഇതിനു മുന്‍പ് ഇങ്ങനെയൊന്നും ഈ രാജ്യത്ത് സംഭവിച്ചിട്ടുമില്ല.
നോട്ടുനിരോധനം പരാജയപ്പെടണമന്നും, എന്തു വിലകൊടുത്തും പരാജയപ്പെടുത്തണമെന്നും ആഗ്രഹിച്ചവരാണ് കള്ളപ്പണക്കാരും അഴിമതിക്കാരും. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കു മുന്നില്‍ ഇക്കൂട്ടര്‍ക്ക് മുട്ടുമടക്കേണ്ടിവന്നു. അസാധുവാക്കിയ നോട്ടിലേറെയും തിരിച്ചെത്തിയത് സര്‍ക്കാരിന്റെ പരാജയമായി കാണുന്നവര്‍ ഒരു കാര്യം മറക്കുന്നു. ഈ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാതെ മറ്റെന്തു ചെയ്യാനാണ്? പണമെല്ലാം ബാങ്കിലെത്തിയതോടെ കുറഞ്ഞ പലിശനിരക്കിന് വായ്പകള്‍ നല്കാന് ബാങ്കുകള്‍ക്കാവും. അനധികൃതമായ ഭൂമിയിടപാടുകള്‍ നിലയ്ക്കുകയും, ഭൂമിയുടെ വില കുറയുകയും ചെയ്തു. ഒരു കൂരവയ്ക്കാന്‍ പോലും സ്ഥലം വാങ്ങാന്‍ കഴിയാതിരുന്നവര്‍ക്ക് ഇത് സഹായമായി. നികുതിവല വികസിച്ചതോടെ സര്‍ക്കാരിന്റെ റവന്യൂ വര്‍ധിച്ചു. ഈ തുക സേവനത്തിന്റെ രൂപത്തില്‍ ജനങ്ങള്‍ക്ക് തിരിച്ചുലഭിക്കും. ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും സംഭവിക്കില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് വ്യാമോഹിക്കുന്നവരാണ് നോട്ട് അസാധുവാക്കല്‍ പരാജയമാണെന്ന് മുറവിളികൂട്ടുന്നത്.
സാധാരണക്കാരായ ജനങ്ങള്‍ തുടക്കത്തില്‍ പണലഭ്യതക്കുറവിന്റെ പ്രശ്നം അനുഭവിച്ചെങ്കിലും അത് സഹിക്കാന്‍ അവര്‍ തയ്യാറായി. നോട്ട് റദ്ദാക്കലിനുശേഷം നടന്ന ഒട്ടെല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത് ഇതിനാലാണ്. കള്ളപ്പണക്കാരും അഴിമതിക്കാരും, അവര്‍ക്ക് വിലയ്ക്കെടുക്കാന്‍ കഴിയുന്നവരുമാണ് ദൃഢനിശ്ചയത്തോടെ തീരുമാനമെടുത്ത നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുന്നത്.
നോട്ട് നിരോധനത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ‘എക്കണോമിക് ടൈംസ്’ ദിനപത്രം നടത്തിയ അഭിപ്രായസര്‍വെയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും അതിനെ പിന്തുണച്ചിരിക്കുന്നു. ജനവികാരം മനസ്സിലാക്കി കേന്ദ്രസര്‍ക്കാരിനെതിരായ ഈ അപവാദപ്രചാരണ വ്യവസായത്തില്‍ നിന്നു പ്രതിപക്ഷം ഇനിയെങ്കിലും പിന്തിരിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: