പീരുമേട്: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വള്ളക്കടവ് വഴി സന്നിധാനത്തെത്തുന്നതിനുള്ള വഴി തുറക്കുന്നതിന് തീരുമാനമായിട്ടില്ല. ആന്ധ്രാ, തമിഴ്നാട്, കര്‍ണ്ണാടക തീര്‍ത്ഥാടകര്‍ എളുപ്പമാര്‍ഗം ശബരിമലയില്‍ എത്തുന്നതിന് തെരഞ്ഞെടുക്കുന്ന പാതയാണിത്.
പുല്ലുമേട് ദുരന്തത്തിന് ശേഷമാണ് വനംവകുപ്പ് ഇതുവഴിയുള്ള യാത്ര നിര്‍ത്തലാക്കിയത്. വണ്ടിപ്പെരിയാര്‍ കക്കികവല മുതല്‍ പച്ചക്കാനം വരെയുള്ള റോഡ് 2000 ഏപ്രില്‍ 7ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് രണ്ട് കോടി രൂപ റോഡിന്റെ നിര്‍മ്മാണത്തിനായി ചെലവഴിച്ചിരുന്നു. വള്ളക്കടവ് മുതലാണ് പെരിയാര്‍ ടൈഗര്‍ റീസര്‍വ്വ് തുടങ്ങുന്നത്. ഇവിടെയാണ് വനംവകുപ്പ് ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇതു
വഴിയാണ് ടൂറിസ്റ്റ് കേന്ദ്രമായ ഗവിയിലേക്ക് പോകുന്നതും. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് മുമ്പും ഇവിടെ ഗേറ്റ് ഉണ്ടായിരുന്നു. 1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം വിദേശ-സ്വദേശ ടൂറിസ്റ്റുകളില്‍ നിന്നും ഇതുവഴി കടന്നുപോകുന്നതിന് വനംവകുപ്പ് തുക ഈടാക്കുന്നുണ്ട്.
കൂടാതെ ചെക്ക് പോസ്റ്റ് വഴി കടന്ന് പോകുന്നതിന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് സമയം അനുവദിച്ചിരുന്നത്. നിയന്ത്രണങ്ങള്‍ നടത്തുന്നതിന് വനംവകുപ്പിന് അവകാശമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് വനംവകുപ്പ് വള്ളക്കടവ് വഴിയുള്ള പാത അടച്ചിട്ടിരിക്കുന്നത്. തീര്‍ത്ഥാടനകാലത്ത് കുമളിയില്‍ നിന്നും നിരവധി ട്രാന്‍സ്പോര്‍ട്ട് ബസുകളാണ് പുല്ലുമേട്ടില്‍ എത്തിയിരുന്നത്.
വള്ളക്കടവ് വഴി തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അപേക്ഷ നല്‍കിയതുമാണ്. വഴി തുറന്ന് നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: