തിരുവനന്തപുരം: കേരളത്തില്‍ എസ്എഫ്ഐക്ക് മുന്‍തൂക്കമുള്ള 63 ക്യാമ്പസുകളില്‍ ജനാധിപത്യമില്ലെന്ന് എബിവിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിനയ് വിദിരെ. ‘അഭിമാനമാണ് കേരളം, ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്സിസം’ എന്ന മുദ്രാവാക്യമുയര്‍ത്തി എബിവിപി 11ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാറാലിക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്യാകുമാരി മുതല്‍ കാശ്മീര്‍വരെ പടര്‍ന്ന് പന്തലിച്ചുകിടക്കുന്ന എബിവിപിക്ക് ഭൂരിപക്ഷമുള്ള പതിനായിരക്കണക്കിന് കലാലയങ്ങള്‍ ഭാരതത്തില്‍ ഉണ്ട്. അവിടെയെല്ലാം ജനാധിപത്യവും മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മുന്നൂറിലധികം എബിവിപി പ്രവര്‍ത്തകരാണ് കേരളത്തിലെ ക്യാമ്പസുകളില്‍ അക്രമിക്കപ്പെട്ടത്. ഇരുപതോളം പേര്‍ക്കെതിരെ വധശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ദളിതര്‍, വനിതകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് നിര്‍ഭയമായി ജീവിക്കാനും ചിന്തിക്കാനും അഭിപ്രായം പറയുവാനുമുള്ള സ്വാതന്ത്ര്യം കേരളത്തിലെ ഇടതു ഭരണകൂടം നല്‍കുന്നില്ല. കമ്മ്യൂണിസത്തിന്റെ യഥാര്‍ത്ഥമുഖം റാലിയോടെ തുറന്നുകാട്ടപ്പെടും. കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ റാലിയാണ് 11ന് തലസ്ഥാനത്ത് നടക്കാന്‍ പോകുന്നതെന്ന് വിനയ് വിദിരെ അറിയിച്ചു.
എബിവിപി ദേശീയ സെക്രട്ടറിമാരായ ഒ. നിധീഷ്, മോണിക്കാ ചൗധരി, ജെഎന്‍യു മുന്‍ യൂണിയന് ജനറല്‍ സെക്രട്ടറി സൗരവ് ശര്‍മ്മ, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: