കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്. തൊഴിലിടങ്ങളിലെ പീഡനം, ഗാര്‍ഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട് കമ്മീഷന് ലഭിക്കുന്ന പരാതികള്‍ വര്‍ദ്ധിക്കുകയാണെന്നും കമ്മീഷന് അംഗങ്ങളായ എം.എസ്. താര, ഷിജി ശിവജി എന്നിവര്‍ അഭിപ്രായപ്പെട്ടു. ഇന്നലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ അദാലത്തില്‍ ഇത്തരത്തിലുള്ള ധാരാളം പരാതികള്‍ കമ്മീഷന്റെ പരിഗണനയ്ക്കു വന്നതായും ഇരുവരും കൂട്ടിച്ചേര്‍ത്തു.
ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിന് തൊഴില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ വേണമെന്ന ചട്ടം പാലിക്കപ്പെടുന്നില്ല. ഉള്ള സ്ഥലങ്ങളില്‍ തന്നെ കൃത്യമായി പരാതികള്‍ പരിശോധിക്കുന്നില്ല. ഇത്തരം വിഷയങ്ങള്‍ കമ്മീഷന് ഗൗരവമായി കാണുമെന്നും ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്തുമെന്നും കമ്മീഷന് വ്യക്തമാക്കി.
ദുരൂഹ സാഹചര്യത്തില്‍ അച്ഛന് മരിച്ചതിനെ തുടര്‍ന്ന് സംരക്ഷിക്കാന്‍ ആളില്ലാതെ പെണ്‍കുട്ടിയുടെയും അമ്മയുടെയും സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന് സാമൂഹിക നീതി വകുപ്പിന് നിര്‍ദ്ദേശം നല്കി. പ്ലസ്ടുവിന് 75 ശതമാനം മാര്‍ക്ക് നേടിയ കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസത്തിന് സാധ്യമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം. നിലവില്‍ അടച്ചുറപ്പില്ലാത്ത ഷെഡിലാണ് കുടുംബം താമസിക്കുന്നതെന്ന് കമ്മീഷന് പറഞ്ഞു. അദാലത്തില്‍ പരിഗണിച്ച 77 കേസുകളില്‍ 19 എണ്ണം തീര്‍പ്പാക്കി. മൂന്നെണ്ണം സമ്പൂര്‍ണ കമ്മീഷന്റെ പരിഗണനയ്ക്കു വിടുകയും ഏഴെണ്ണം വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിന് അയക്കുകയും ചെയ്തു. 36 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. കക്ഷികള്‍ ഹാജരാകാത്ത 12 കേസുകളും അടുത്ത അദാലത്തില്‍ പരിഗണിക്കും. അഭിഭാഷകരായ റീന സുകുമാരന്‍, ജെമിനി, വനിതാ സെല്‍ എസ്ഐ ജമീല എ.കെ. എന്നിവരും കമ്മീഷനെ സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: