ഭാരതത്തിലെ നാഗാരാധനാ കേന്ദ്രങ്ങളില്‍ ബൃഹത്തും പുരാതനവുമായ സങ്കേതമാണ് മന്ദാരശാല എന്ന പൂര്‍വ്വനാമത്തില്‍ അറിയപ്പെടുന്ന മണ്ണാറശാല. ചെറുജലാശയങ്ങളാലും ഫലങ്ങള്‍ തിളങ്ങുന്ന വൃക്ഷങ്ങളാലും വള്ളിപ്പടര്‍പ്പുകളാലും പ്രശോഭിതമായിട്ടുള്ള ഈ കാനനത്തിലെ ക്ഷേത്രവും അതിനുചുറ്റും ഭക്തി ഉണര്‍ത്തിക്കൊണ്ട് അസംഖ്യം നാഗശിലകളും ചേര്‍ന്ന പ്രശാന്തവും പ്രകൃതി രമണീയവുമായ ഈ പുണ്യസ്ഥലം ഭക്തരില്‍ മനശ്ശാന്തിയും ഉന്മേഷവും നിറയ്ക്കുന്നു.
മണ്ണാറശാല ക്ഷേത്രത്തിന്റെ ഉത്ഭവം സംബന്ധിച്ച ഐതിഹ്യം മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനുമായും അദ്ദേഹത്തിന്റെ കേരളോദ്ധാരണ കഥയുമായും ബന്ധപ്പെട്ടതാണ്. കഠിന തപസ്സിനെ തുടര്‍ന്ന് പരശുരാമന് നാഗാരാജാവിനെ പ്രത്യക്ഷപ്പെടുത്തുകയും വരഫലമായി സമുദ്രത്തില്‍ നിന്നും വീണ്ടെടുത്ത ഭൂപ്രദേശത്തിന്റെ തീക്ഷ്ണമായ ക്ഷാരാംശത്തെ ഇല്ലാതാക്കി അവിടെ ഫലഭൂയിഷ്ടമായ അധിവാസസ്ഥാനമാക്കി തീര്‍ക്കുകയും ചെയ്തു.
അത്യധികം സന്തുഷ്ടനായ പരശുരാമന് ഈ മണ്ണില്‍ സകല ജീവജാലങ്ങള്‍ക്കും നാഗരാജാവിന്റെ നിത്യസാന്നിദ്ധ്യവും അനുഗ്രഹവും ഉണ്ടാകണമെന്ന് അപേക്ഷിച്ചു. പരശുരാമന്റെ അഭിലാഷം സഫലമാകുമെന്ന് അരുളപ്പാടുണ്ടായി. നാഗാധിനാഥന്റെ അധിവാസത്തിന് അനുയോജ്യമായ ഇടം തേടിയിറങ്ങിയ പരശുരാമന് നിറയെ പൂവിട്ട മന്ദാരങ്ങള്‍ പൊഴിക്കുന്ന ഒരു കാനന പ്രദേശത്തെത്തി. അവിടെ രൂപസൗകുമാര്യം തുളുമ്പുന്ന നാഗരാജ വിഗ്രഹവും ഇടതുവശത്തായി സര്‍പ്പയക്ഷിയേയും പ്രതിഷ്ഠിച്ചു.
ഇരിങ്ങാലക്കുട ഗ്രാമത്തില്‍ നിന്നുമുള്ള പണ്ഡിതോത്തമനായ ഒരു ബ്രാഹ്മണനെ നാഗപൂജയ്ക്കായി നിയോഗിക്കുകയും ചെയ്തു. പരശുരാമന്റെ ഉപദേശപ്രകാരം ഭക്തോത്തമനായ ആ ബ്രാഹ്മണ ശ്രേഷ്ഠന് തന്റെ ജീവിതത്തെ ഭഗവത്പൂജക്കായി സമര്‍പ്പിച്ചു. പരശുരാമന് നിശ്ചയിച്ച മന്ത്രങ്ങളും പൂജാക്രമങ്ങളുമാണ് ഇവിടെ ഇന്നും പരിപാലിച്ചുപോരുന്നത്.
മണ്ണാറശാലയിലെ അമ്മമാര്‍ക്ക് സവിശേഷ പൂജാധികാരം ഖാണ്ഡവ ദഹനകാലം മുതല്ക്കുള്ള ഒരു ദൈവീക പാരമ്പര്യത്തില്‍ ഉത്ഭവിച്ചതാണ്. ഖാണ്ഡവദഹന കാലത്ത് മന്ദാരശാലയുടെ അതിരുകള്‍വരെ അതിശക്തമായ അഗ്നിജ്വാലകള്‍ ആളിപ്പടര്‍ന്നെത്തി. ചൂട് സഹിക്കവയ്യാതെ നാഗഗണങ്ങള്‍ ഇല്ലത്തേക്ക് ഓടിപ്പുളഞ്ഞെത്തി. പൊള്ളലേറ്റ് വേദന പൂണ്ട നാഗങ്ങളെ സന്താനസൗഭാഗ്യമില്ലാതിരുന്ന ബ്രാഹ്മണപത്നി മാതൃസദൃശമായ സ്നേഹവായ്പോടെ പാല്, തേന്‍, കരിക്കിന്‍വെള്ളം, മഞ്ഞള്‍പ്പൊടി എന്നിവ നല്കി പരിചരിച്ചു.
സംപ്രീതനായ ഭൂജംഗനാഥന് പരക്ഷേമ കാംക്ഷിയായ ആ ബ്രാഹ്മണ സ്ത്രീയുടെ മകനായി സ്വയം അവതരിക്കുമെന്ന് അരുളി ചെയ്തു. പുണ്യവതിയായ ആ ബ്രാഹ്മണ ശ്രേഷ്ഠ പഞ്ചശിരസോടുകൂടിയ ഒരു നാഗശിശുവിനും ഒരു മനുഷ്യ ശിശുവിനും ജന്മമേകി. ബാല്യദശ പിന്നിട്ടതോടെ സര്‍പ്പശിശു തപസ്സിനായി നിലവറയിലേക്ക് പോയി. നാഗങ്ങളെ ഇനിമുതല്‍ അമ്മ പൂജിയ്ക്കണമെന്ന അരുളപ്പാടുമുണ്ടായി. അന്നുമുതല്‍ മണ്ണാറശാലയമ്മ ഭഗവാന്റെ മാതൃസ്ഥാനീയ എന്ന നിലയില്‍ ആരാധിക്കപ്പെടുന്നു.
ലോകമെമ്പാടുമുള്ള ഭക്തര്‍ സര്‍പ്പദോഷ പരിഹാരത്തിനായി നാഗദൈവങ്ങളുടെയും അമ്മയുടെയും അനുഗ്രഹം തേടി ഈ മണ്ണിലെത്തുന്നു. ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങള്‍ കന്നി, തുലാം, കുംഭം എന്നീ മാസങ്ങളിലെ ആയില്യ ദിവസങ്ങളും മഹാശിവരാത്രിയുമാണ്. പ്രധാനപ്പെട്ട മൂന്ന് ആയില്യങ്ങളിലും ക്ഷേത്രത്തില്‍ നിന്ന് ഇല്ലത്തേയ്ക്കുള്ള ഭഗവാന്റെ എഴുന്നള്ളത്തും ആയില്യം പൂജയുമാണ് മുഖ്യചടങ്ങുകള്‍. മറ്റ് രണ്ട് ആയില്യങ്ങളില്നിന്ന് വിഭിന്നമായി തുലാമാസത്തിലെ ആയില്യം ബഹുവിധങ്ങളായ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി സമുചിതമായി ആഘോഷിക്കുന്നു.
നൂറുംപാലും നിലവറപ്പായസവും അര്‍ച്ചനകളും പാലും പഴവും മറ്റ് നിവേദ്യങ്ങളും കൂടാതെ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, നാകം എന്നീ പഞ്ചലോഹങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള പുറ്റ്, മുട്ട, സര്‍പ്പരൂപം, കവുങ്ങിന് പൂക്കുല, കരിക്ക് എന്നിവ തിരുനടയില്‍ സമര്‍പ്പിക്കുന്നതുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍. സന്താനസൗഭാഗ്യം സിദ്ധിക്കാത്ത ദമ്പതിമാര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നടത്തുന്ന ഉരുളി കമിഴ്ത്ത് പ്രസിദ്ധവും ഈ ക്ഷേത്രത്തിലെ മാത്രം സവിശേഷ വഴിപാടുമാണ്.
ആയില്യം നാള് ഉച്ചപൂജ കഴിഞ്ഞ് ഇല്ലത്തെ നിലവറയ്ക്ക് മുന്നിലെ തളത്തില്‍ വലിയമ്മയുടെ അനുമതിയോടെ ഇല്ലത്തെ തിരുമേനിമാര് കളമിടുന്നു. 64 ഖണ്ഡങ്ങളിലായി സര്‍പ്പം ചുറ്റിയിരിക്കുന്ന രൂപത്തിലാണ് നാഗക്കളം തയ്യാറാക്കുന്നത്. കളം പൂര്‍ത്തിയായാലുടന്‍ അമ്മ തീര്ത്ഥക്കുളത്തിലെത്തും. കുളിച്ച് ഈറന്‍ കസവുവേഷ്ടിയുടുത്ത് ഓലക്കുട ചൂടി ക്ഷേത്രത്തിലേക്ക് നീങ്ങും. ഇളയമ്മയും കാരണവന്മാരും വലിയമ്മയെ അനുഗമിക്കും.
അമ്മ ശ്രീകോവിലില്‍ പ്രവേശിച്ച് പൂജ കഴിക്കുന്നു. തുടര്‍ന്ന് കാരണവര്‍ കുത്തുവിളക്കിലേക്ക് ദീപം പകരുന്നു. ഈ സമയം ശംഖ്, തിമിലപ്പാണി, വായ്ക്കുരവ എന്നിവ മുഴങ്ങുന്നു. എഴുന്നള്ളത്ത് തുടങ്ങുകയായി.
അമ്മ നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും, ഇളയമ്മ സര്‍പ്പയക്ഷിയുടെയും, കാരണവന്മാര് നാഗയക്ഷിയമ്മ, നാഗചാമുണ്ഡിയമ്മ എന്നിവരുടെ വിഗ്രഹങ്ങളുമായി ക്ഷേത്രത്തിന് വലംവെച്ച് ഇല്ലത്തേക്ക് നീങ്ങുന്നു. രാജചിഹ്നങ്ങളായ ഛത്ര-ചാമര-ധ്വജങ്ങളും, മുത്തുക്കുട, ആലവട്ടം, വെണ്‍ചാമരം എന്നിവയും അകമ്പടിയുണ്ടാവും. നാദസ്വരം, പഞ്ചവാദ്യം, തിമില, ഇടയ്ക്ക എന്നിവ മേളക്കൊഴിപ്പേകും. പുള്ളുവന്‍ പാട്ടിന്റെ ഈരടികള്‍ മണ്ണാറശാല കാവ് മുഴുവന്‍ പരക്കും.
മണല്‍ വിരിച്ച പാതയിലൂടെ എഴുന്നള്ളത്ത് ഇല്ലത്തേക്ക് നീങ്ങുമ്പോള്‍ ഇരുവശവും ഭക്തജനങ്ങള്‍ വായ്ക്കുരവയും ശരണം വിളിയുമായി എതിരേല്ക്കും. ഭക്തിപ്രകര്‍ഷത്തില്‍ അന്തരീക്ഷം മുങ്ങും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിച്ചേരുമ്പോള്‍ വിഗ്രഹങ്ങള്‍ നിലവറയ്ക്ക് മുന്നിലെ തളത്തില്‍ പ്രതിഷ്ഠിച്ച് അമ്മ പതിവ് പൂജകള്‍ നടത്തും. തുടര്‍ന്ന് ആയില്യം പൂജ ആരംഭിക്കും. ഈ സമയം ഇല്ലത്തിന് സമീപം പഞ്ചവാദ്യമേളം ഉയര്‍ന്നുകൊണ്ടിരിക്കും.
നൂറുംപാലും ഗുരുതി ഉള്‍പ്പെടെയുള്ള പൂജകള്‍ പൂര്‍ത്തിയാകുമ്പോള്‍ അര്‍ദ്ധരാത്രിയാവും. നിലവറയിലെ നാഗദൈവത്തിനുള്ള പൂജ കഴിഞ്ഞതിനുശേഷം വലിയമ്മയുടെ അനുമതി വാങ്ങി കുടുംബകാരണവര് ആകാശ സര്‍പ്പങ്ങള്‍ക്കും പാതാള സര്‍പ്പങ്ങള്‍ക്കും പൂജ കഴിക്കും. ഇല്ലത്തിന് സമീപം പ്രത്യേകമായി ഉയരത്തില്‍ തയ്യാറാക്കിയ വേദിയിലാണ് പൂജ. തട്ടിന്മേല് നൂറുംപാലും പൂജ എന്നാണ് ഇത് അറിയപ്പെടുന്നത്. പിറ്റേ ദിവസം മകം നാളില്‍ ക്ഷേത്രത്തിലെ ശുദ്ധിക്രിയകള്‍ക്ക് ശേഷം മാത്രമെ പതിവ് പൂജകള്‍ തുടങ്ങുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: