തൊടുപുഴ: ഇടുക്കി ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരി രോഗികളോട് ധിക്കാരപരമായി പെരുമാറിയ സംഭവത്തില്‍ നടപടി. രോഗികള്‍ക്ക് ഒ.പി. ചീട്ട് നല്‍കാതെ നിരുത്തരവാദമായി പെരുമാറിയ ജീന ജോര്‍ജ്ജിനെയാണ് ഡിഎംഒ സസ്പെന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഒ.പി. കൗണ്ടറില്‍ നൂറോളം രോഗികള്‍ ചീട്ടിനായി നില്ക്കുമ്പോള് ചീട്ട് നല്കാന് തയ്യാറാകാത്ത ഈ ജീവനക്കാരിയോട് ക്യൂവില്‍ നിന്ന അടിമാലി സ്വദേശി സോളമന് എന്ന യുവാവ് കാരണം തിരക്കുകയും ചീട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ജീവനക്കാരി ചീട്ട് നല്കുവാന് കഴിയില്ലെന്ന ധിക്കാര നടപടി സ്വീകരിച്ചു. പിന്നീട് ഇരിപ്പിടത്തില്‍ നിന്നും പോകുകയും ചെയ്തു. ഇതോടുകൂടി രോഗികളായെത്തിയവര് പ്രതിഷേധിച്ചു. സീനിയര്‍ ഡോക്ടറായ നവാസ് പ്രശ്നം പരിഹരിക്കുവാന്‍ രംഗത്ത് വന്നു.
രോഗികളായവര്‍ ഡോക്ടറുടെ നിര്‍ദ്ദേശം പാലിച്ചെങ്കിലും ജീവനക്കാരി ധിക്കാര നടപടി തുടരുകയും രോഗികള്‍ക്കെതിരെ കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. മൊബൈലില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതാണ് പ്രശ്നം രൂക്ഷമാകുവാന്‍ കാരണം.
മുന്‍പ് നടത്തിയ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ സസ്പെന്റ് ചെയ്യപ്പെട്ട ഇവര്‍ കോടതിയെ സമീപിച്ചാണ് തിരികെ കയറിയത്. ഇതില്‍ അന്വേക്ഷണം നടന്നു വരികയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: