മുക്കം: നിര്‍ദ്ദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കൊടിയത്തൂര്‍,കാരശേരി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി. കൊടിയത്തൂരില്‍ പൈപ്പിടല്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവൃത്തിയെന്ന് ഗെയില്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സുനില്‍ വ്യക്തമാക്കി.
പൈപ്പുകള്‍ തമ്മില്‍ യോജിപ്പിക്കുന്നതിനായി അത്യാധുനിക സംവിധാനമായ എക്സ് 70, എക്സ് 80 ടെക്നോളജിയാണ് വെല്‍ഡിംഗിനായി ഉപയോഗിക്കുന്നത്. തുടര്‍ന്ന് അള്‍ട്രാ സോണിക് ചെക്കിംഗ് പൂര്‍ത്തിയാക്കി പൈപ്പിന്റെ പുറമെയുള്ള പ്രശ്നങ്ങള്‍ വല്ലതുമുണ്ടങ്കില്‍ അറിയുന്നതിനായി ഹോളിഡേ ടെസ്റ്റും പൂര്‍ത്തിയാക്കും. ഇതിന് ശേഷം ഹൈഡ്രോ ടെസ്റ്റും നടത്തി നൈട്രജന്‍ നിറച്ചതിന് ശേഷമാണ് പ്രകൃതി വാതകം പൈപ്പിലൂടെ കടത്തിവിടൂ. ജനങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലാത്ത തരത്തിലാണ് പദ്ധതിയുമായി മുന്നോട്ട് പോവുന്നതെന്നും ജൂണ്‍ മാസം തന്നെ കമ്മീഷന് ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്നും സുനില്‍ പറഞ്ഞു. 24 ഇഞ്ച് വ്യാസമുള്ള പൈപ്പുകള്‍ ഒന്നര മീറ്ററിലധികം താഴ്ചയുള്ള കുഴിയെടുത്താണ് സ്ഥാപിക്കുന്നത്.
അതിനിടെ നഷ്ടപരിഹാര തുക വാങ്ങുന്നവരുടേയും രേഖകള്‍ സമര്പ്പിക്കുന്നവരുടേയും എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പദ്ധതി കടന്ന് പോവുന്ന 85 സ്ഥലമുടമകളില്‍ 55 പേര് രേഖകള്‍ ഹാജരാക്കുകയും 33 പേര് നഷ്ടപരിഹാര ചെക്ക് കൈപ്പറ്റുകയും ചെയ്തു.
ഏഴു പേരുടെ ചെക്കുകള്‍ തയ്യാറായതായും 15 പേരുടേത് നല്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരികയുമാണ്. കാരശേരി പഞ്ചായത്തിലേക്ക് 1,57,95,277 രൂപ യുടെ നഷ്ടപരിഹാര തുക വകയിരുത്തിയെങ്കിലും ഒരാള്‍ മാത്രമാണ് രേഖകള്‍ ഹാജരാക്കി ചെക്ക് വാങ്ങിയിരിക്കുന്നത്. പദ്ധതി കടന്ന് പോവുന്ന വിവിധ പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങിയതായും രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ ഉടന്‍ രേഖകള്‍ സമര്‍പ്പിക്കണമെന്നും ഗെയില്‍ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: