ചേര്‍ത്തല: സിപിഎം ആക്രമണം വീണ്ടും. ആര്‍എസ്എസ് പ്രവര്ത്തകന് നേരെ വധശ്രമം. നഗരസഭ 22-ാം വാര്‍ഡില്‍ കുന്നത്തുവെളി വിഷ്ണു(24) ആണ് പരിക്കേറ്റ് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നു ആക്രമണം. ഇരുമ്പുവടിയും വടിവാളുമായെത്തിയ അഞ്ചംഗ സംഘം അടുക്കളവാതില്‍ ചവിട്ടി പൊളിച്ച് വീടിനകത്തേക്ക് കയറുകയായിരുന്നു. ടിവി, അലമാര എന്നിവ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ത്തു.
ബഹളം കേട്ട് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന വിഷ്ണുവിനെ കഴുത്തിന് കുത്തിപ്പിടിച്ച് നെഞ്ചിലും, മുതുകിലും മര്‍ദ്ദിക്കുകയും ഇരുമ്പ് വടിക്ക് തലയ്ക്ക് അടിക്കുകയുമായിരുന്നു. വടിവാള്‍ കൊണ്ട് വെട്ടാനോങ്ങിയപ്പോള്‍ കുതറിയോടിയ വിഷ്ണു സമീപത്തെ വീട്ടില്‍ അഭയം തേടി.
കരച്ചില് കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അമ്മയും സഹോദരിയും അമ്മാവന്റെ വീട്ടില്‍ പോയിരുന്നതിനാല്‍ ആക്രമണം നടന്ന സമയത്ത് വിഷ്ണു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഇയാള്‍ തനിച്ചാണെന്ന് ഉറപ്പാക്കിയ അക്രമികള്‍ വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് വീട് പൊളിച്ച് അകത്തു കടന്നത്.
സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ നഗരസഭ 22-ാം വാര്‍ഡില്‍ കുന്നത്തുവെളി ശ്രീജിത്ത്, രാമന്കണ്ണന് എന്ന് വിളിക്കുന്ന ജയേഷ്, പുത്തേഴത്ത് ദിനൂപ് വേണു, സഹോദരന് അനൂപ് വേണു, കുന്നത്തുവെളി കണ്ണാവ എന്നു വിളിക്കുന്ന ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് വിഷ്ണു ചേര്‍ത്തല പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: