ചേര്‍ത്തല: പോലീസ് സംവിധാനങ്ങള്‍ നോക്കുകുത്തി, സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ ഭയന്ന് നഗരവാസികള്‍. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കിടെ അഞ്ചോളം ആക്രമണങ്ങളാണ് ഡിവൈഎഫ്ഐ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയത്.
കഴിഞ്ഞമാസമാണ് എല്‍സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ എത്തിയ അമ്പതംഗ സംഘം തണ്ണീര്‍മുക്കം പുളിച്ചുവട് കേളോത്ത് വീട്ടില്‍ ഉഷ(50), മകന് അമല്‍ചന്ദ്(21), കുരിക്കശേരില്‍ യദുകൃഷ്ണന്(22) എന്നിവരെ ആക്രമിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മംഗലത്ത് കടയ്ക്കല്‍ രജീഷ്കുമാറിനെ പിടികൂടിയതിന് ചേര്‍ത്തല ഡിവൈഎസ്പി സ്ക്വാഡിലെ പോലീസ്കാരന്റെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു.
തണ്ണീര്‍മുക്കം ശാഖാ ശിക്ഷക് അമല്‍രാജിനെ കുണ്ടുവളവില്‍ വടിവാളുകളുമായെത്തിയ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചിരുന്നു. ബിഎംഎസ് പ്രവര്‍ത്തകനായ നഗരസഭ 27-ാം വാര്‍ഡില്‍ വാഴച്ചിറ ബൈജുവിന്റെ കാല് ഇരുമ്പ് വടിക്ക് തല്ലിയൊടിച്ചത് ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ലൈജുവിനെ പിന്തുടര്ന്നെത്തിയ അക്രമികള്‍ അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം ഇയാളുടെ കാല് തല്ലിയൊടിക്കുകയായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ ലൈജു ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തില്‍ സിപിഎം വിദ്യാവിലാസിനി ബ്രാഞ്ച് സെക്രട്ടറി അരുണ്‍, സഹോദരന് കിരണ്‍ എന്നിവര്‍ റിമാന്‍ഡിലായിരുന്നു. കുന്നത്തുവെളി വിഷ്ണുവിന് നേരെയുള്ള വധശ്രമമാണ് അക്രമപരമ്പരകളില്‍ ഒടുവിലത്തേത്. ആഞ്ഞിലിപ്പാലം ശാഖാ ഗഡനായകാണ് വിഷ്ണു.
നാളുകളായി കരുവാ മേഖലയില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആര്എസ്എസ്സുകാര്ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണ്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ പോലും സുരക്ഷിതരല്ലാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. വീടുകയറി ആക്രമണങ്ങള്‍ പതിവായിട്ടും സ്റ്റേഷന്‍ജാമ്യം ലഭ്യമാകുന്ന വകുപ്പുകള്‍ ചുമത്തി സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: