കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സീറോ വേസ്റ്റ് പദ്ധതിക്ക് ജനുവരി ഒന്നിന് തുടക്കമാകും. ജില്ലയിലെ മുഴുവന്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഭാഗമാകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവുമാണ് നടത്തുകയെന്ന് കളക്ടര്‍ യു.വി. ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോര്പ്പറേഷന് ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ല പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്, ശുചിത്വ മിഷന് എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമാകും.
മാലിന്യശേഖരണത്തിന് പ്രതിമാസം 40 രൂപയാണ് ഈടാക്കുക. മാസത്തില്‍ ഒരു തവണ എല്ലാ വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്, ചില്ല്, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ലോഹങ്ങള്‍ എന്നിങ്ങനെ അഞ്ചായി തരംതിരിച്ചാണ് അജൈവ മാലിന്യങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെട്ട ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ ശേഖരിക്കുക.
ഇത് താല്‍ക്കാലികമായി ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുന്ന മിനി മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി(എംആര്‍എഫ്) പ്ലാന്റില്‍ സൂക്ഷിക്കും. എല്ലാ പഞ്ചായത്തുകളും പ്ലാന്റുകള്‍ നിര്‍മ്മിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
ഇവ സംസ്കരിക്കുന്നതിന് വേണ്ടി 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ സൂപ്പര്‍ എംആര്‍എഫ് പ്ലാന്റുകള്‍ സ്ഥാപിക്കും. നിലവില്‍ 63 പഞ്ചായത്തുകളിലും അഞ്ചു മുനിസിപ്പാലിറ്റികളിലും നിലവില്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. 1000 ചതുരശ്ര അടിയിലാണ് മിനി എംആര്‍എഫ് സ്ഥാപിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 12 സൂപ്പര്‍ എംആര്‍എഫ് പ്ലാന്റുകളുടെ വിസ്തീര്‍ണം 2000 ചതുരശ്ര അടിയാണ്. ക്ലീന്‍ കേരള കമ്പനിയാണ് പ്ലാന്റുകള്‍ സജ്ജീകരിക്കുന്നത്. ഡിസംബറോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
മാലിന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്പന്നങ്ങള് നിര്‍മ്മിക്കുന്നതിന് പിന്നീട് ടെണ്ടര്‍ ക്ഷണിക്കും. പദ്ധതിയോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സീറോ വേസ്റ്റ് ചലഞ്ചില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, അസിസ്റ്റന്റ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. കബനി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: