മുഹമ്മ: മുഹമ്മ-കുമരകം റൂട്ടില്‍ ബോട്ട് ചാലിന്റെ ഹൈഡ്രോഗ്രാഫിക് സര്‍വ്വേ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ഇറിഗേഷന്‍ വകുപ്പിന് കൈമാറിയിട്ട് ഒരു വര്‍ഷം. ഇതുവരെ ഒരു നടപടിയും ഇറിഗേഷന്‍ വകുപ്പ് സ്വീകരിച്ചില്ല.
മുഹമ്മ ജെട്ടിയില്‍ ജലഗതാഗത വകുപ്പിന്റെ ഓഫീസിനോട് ചേര്‍ന്നാണ് മറൈന്‍ ഹൈഡ്രോഗ്രാഫിക് സര്‍വ്വേ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ ബോട്ട് ചാലിന് ആഴം കുറവായതിനാലാണ് പുതിയ സര്‍വ്വേ നടത്തി ആലപ്പുഴ ഇറിഗേഷന്‍ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയത്. വേനല്‍കാലത്ത് ജലനിരപ്പ് താഴുന്നതോടെ ബോട്ടുകള്‍ക്ക് വേഗത്തില്‍ ഓടാന്‍ കഴിയുന്നില്ല. വേഗതകുറവും സമയ നഷ്ടവും ഇന്ധന നഷ്ടവും ഇതുമൂലം ഉണ്ടാകുന്നു. റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്ന പുതിയ ചാലിലൂടെ സര്‍വ്വീസ് നടത്തിയാല്‍ 45 മിനിറ്റ് സഞ്ചാര ദൈര്‍ഘ്യം 30 ആയി കുറയും. ഇന്ധനലാഭവും സമയ നഷ്ടം ഒഴിവാക്കുകയും ചെയ്യാം. ഇത് യാത്രികരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും.
ഇറിഗേഷന്‍ വകുപ്പ് ബോട്ട് ചാല് കുഴിക്കുന്നതിന് ടെണ്ടര്‍ വിളിച്ചെങ്കിലും കരാറുകാര്‍ ആരും ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല എന്നാണ് അറിയുന്നത്. നിലവില്‍ രണ്ട് ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നത്. 45 മിനിറ്റ് ദൈര്‍ഘ്യത്തിലാണ് ബോട്ടുകള്‍ ഓടുന്നത്. പലപ്പോഴും ബസ്റ്റാന്റില്‍ നിന്നും ഓട്ടോറിക്ഷയില്‍ എത്തുന്ന യാത്രക്കാര്‍ ബോട്ട് കിട്ടാതെ മടങ്ങിപോകുന്നതും പതിവാണ്. ഇന്ന് മുതല്‍ ശബരിമല സീസണ് ആരംഭിക്കാനിരിക്കെ ഒരു ബോട്ടുകൂടി സര്‍വ്വീസ് നടത്തേണ്ടത് അനിവാര്യമാണ്.
സീ-കുട്ടനാട്, സീ-അഷ്ടമുടി ബോട്ടുകള്‍പോലെ സീ-പാതിരാമണല്‍ സര്‍വ്വീസും ആരംഭിക്കണം. കൂടാതെ സോളാര്‍ ബോട്ടും സര്‍വ്വീസ് നടത്തുന്നത് ജലഗതാഗത വകുപ്പിന് കൂടുതല്‍ വരുമാനം ഉണ്ടാകുമെന്ന് മുഹമ്മ സ്റ്റേഷന്മാസ്റ്റര് കെ. സാത്വികന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: