പാവങ്ങളുടെ സംരക്ഷകന്‍ ചമയുന്ന മുഖ്യമന്ത്രി പിണറായി വിജയന്, ശതകോടീശ്വരന്‍ തോമസ് ചാണ്ടിയുടെ പോഷകനും സംരക്ഷകനും കാവല്‍ക്കാരനുമാകുന്ന കാഴ്ചയാണിപ്പോഴും. മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടിക്ക് അധികാരക്കസേരയില്‍ മടങ്ങിവരാനുള്ള വഴിയെല്ലാം മുഖ്യമന്ത്രി ഭദ്രമാക്കിയിരിക്കുന്നു. രാജിക്കുള്ള ഉപാധികള്‍ അംഗീകരിച്ചത് അതിനാലാണ്. പതിനാറു മാസം തികച്ച മന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്ന മൂന്നാം മന്ത്രിയാണ് തോമസ് ചാണ്ടി. എന്തുകൊണ്ട് ഈ രാജി ഇത്രയേറെ വൈകി എന്നതാണ് ചോദ്യം.
ഭൂമി കയ്യേറ്റം, തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് കായല്‍ നികത്തല്‍ എന്നിവയായിരുന്നു മന്ത്രി ചാണ്ടിക്കെതിരെ ഉയര്‍ന്ന പരാതി. റവന്യുവകുപ്പ് നിര്‍ദ്ദേശിച്ച പ്രകാരം ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ, ഒക്ടോബര്‍ 19 ന് വകുപ്പ് സെക്രട്ടറിക്ക് അന്തിമ റിപ്പോര്‍ട്ട് നല്കി. ആരോപണം ശരിവച്ചായിരുന്നു റിപ്പോര്‍ട്ട്. എന്നിട്ടും മുഖ്യമന്ത്രി 25 ദിവസം നടപടി വൈകിച്ചു; ഹൈക്കോടതി പരാമര്‍ശം വരുന്നതുവരെ! സംരക്ഷിക്കാനുള്ള എല്ലാ വഴിയുമടഞ്ഞപ്പോള്‍,”രാജി ആവശ്യപ്പെടുക”യായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, ”മുഖ്യമന്ത്രിയോ സിപിഎം സെക്രട്ടറിയോ രാജി ആവശ്യപ്പെട്ടില്ല, രാജി സന്നദ്ധത അറിയിക്കുകയായിരുന്നു”വെന്നാണ് തോമസ് ചാണ്ടി വെളിപ്പെടുത്തിയത്.
ചാണ്ടി പറഞ്ഞതാവണം ശരി. സിപിഎം ആലപ്പുഴ ജില്ലാക്കമ്മിറ്റി നിയമസഭാസീറ്റ് നിഷേധിച്ച ചാണ്ടിക്ക്, 24 മണിക്കൂറിനുള്ളില്‍ കമ്മിറ്റി തീരുമാനം തിരുത്തിച്ച്, സീറ്റുറപ്പാക്കാന്‍ പിണറായി നേരിട്ട് ആലപ്പുഴയിലെത്തിയിരുന്നു. ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് സിപിഎം അല്ല എന്ന നിലപാടിലായിരുന്നു പിണറായി. എന്നാല്‍ അതിന് വിരുദ്ധമായാണ്, സിഎംപി അരവിന്ദാക്ഷന് ഘടകത്തിന്റെ ചവറ സീറ്റില്‍ എന്‍. വിജയന് പിള്ളയെ സിപിഎം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതെന്നോര്‍ക്കണം. മത്സരിക്കുംമുമ്പേ, എല്‍ഡിഎഫ് ജയിച്ചാല്‍ ഞാന്‍ മന്ത്രിയാകുമെന്ന് ചാണ്ടി പ്രസ്താവിച്ചത് പിണറായിയുമായുള്ള ഉടമ്പടി പ്രകാരമാകണം. എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടമാക്കിയതിന് എന്‍സിപിയിലെ ചിലര്‍ പറയുന്ന ‘ഗൂഢാലോചന’ക്കാര്യവും ഇതിനൊപ്പം ചേര്‍ത്തുവയ്ക്കണം.
മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചത് സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയതിനാലാണ്. ആ മന്ത്രിയെ പിന്നീടും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുപ്പിച്ച മുഖ്യമന്ത്രിയും, പങ്കെടുത്ത മന്ത്രിയും കോടതിയേയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയായിരുന്നില്ലേ? സത്യപ്രതിജ്ഞ ലംഘിച്ച മന്ത്രിക്ക് കൂട്ടുനില്ക്കാന് മുഖ്യമന്ത്രിക്ക് പ്രേരണയായതെന്താണ്? മുഖ്യമന്ത്രിയായി തുടരാന്‍ പിണറായി വിജയന് ധാര്‍മികാവകാശമുണ്ടോ? ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും മുഖ്യമന്ത്രിയുടെ സംരക്ഷണം കിട്ടാതെപോയത് അവര്‍ ശതകോടീശ്വരന്മാര് അല്ലാത്തതുകൊണ്ടുതന്നെയാണ്.
കൂട്ടുത്തരവാദിത്തക്കാര്യത്തില്‍ കോടതി നിരീക്ഷണം ശരിവയ്ക്കുന്നതാണ്, ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍നിന്ന് നാല് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത്. ”അസാധാരണം, സംഭവിച്ചിട്ടില്ലാത്തതും സംഭവിക്കാന്‍ പാടില്ലാത്തതു”മെന്ന മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍ അതിന്റെ ഗൗരവവും വ്യക്തമാക്കുന്നു.
ഈ സ്ഥിതിവിശേഷത്തിന് കാരണക്കാരന്‍ മുഖ്യമന്ത്രിതന്നെയാണ്. തോമസ് ചാണ്ടി സുപ്രീംകോടതിയിലേക്ക് പോവുകയാണ്; ഹൈക്കോടതി പരാമര്‍ശം നീക്കിവന്നാല്‍ വീണ്ടും മന്ത്രിയാക്കാമെന്ന പിണറായിയുടെ ഉറപ്പ് വിശ്വസിച്ച്. ആ ഉറപ്പിലൂടെ ചാണ്ടിയുടെ ഉപാധികള്‍ക്ക് കീഴടങ്ങിയ പിണറായി, ഒരു ശതകോടീശ്വരനുമായുള്ള അവിശുദ്ധബന്ധത്തിന്റെ ദാര്‍ഢ്യം വെളിപ്പെടുത്തി, ജനാധിപത്യത്തെയും കേരളത്തെയും പരിഹസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: