ഉമ്മന്‍ചാണ്ടിയുടെ എ പടം റിലീസ് ചെയ്ത് തോമസ് ചാണ്ടിയെ രക്ഷിച്ചെടുക്കാമെന്ന പിണറായിയുടെ അതിമോഹത്തിനാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമയും ഹൈക്കോടതിയും ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് അറുതിവരുത്തിയത്. ഒരു മന്ത്രിപ്പണിയൊന്നും തോമസ്ചാണ്ടിക്ക് അത്ര വലിയ കാര്യമല്ല. ചാണ്ടി മന്ത്രിയായിരിക്കുക എന്നത് പിണറായിയുടെയും പാര്‍ട്ടിസെക്രട്ടറി കോടിയേരിയുടെയും ആവശ്യമായിരുന്നു.
എന്നുപറഞ്ഞാല്‍ ഒരു വിഐപി കയ്യേറ്റക്കാരന് പാര്‍ട്ടി വിട്ടുനല്‍കിയതാണ് കുട്ടനാടെന്ന് സാരം.
ചാണ്ടി കയ്യേറ്റക്കാരനാണെന്നത് പിണറായിക്കും കാനത്തിനുമൊന്നും ഇപ്പോള്‍ കിട്ടിയ വിവരമല്ല. കേന്ദ്രത്തില്‍ ആഗോളകയ്യേറ്റക്കാരന് റോബര്‍ട്ട് വാദ്രയുടെ ബിനാമികള്‍ ഉണ്ടുറങ്ങി വാണ കാലത്തും ചാണ്ടിയുടെ റിസോര്‍ട്ട് കുട്ടനാടന്‍ കായല്പ്പരപ്പില്ത്തന്നെയായിരുന്നു. അന്ന് കേരളത്തിലെത്തുന്ന യുപിഎ മന്ത്രിമാര്‍ക്കും ആലപ്പുഴയിലെത്തുന്ന എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കന്മാര്ക്കും ചാണ്ടിയുടെ താറാവുകറിയായിരുന്നു ഇഷ്ടപ്പെട്ട കുട്ടനാടന്‍ വിഭവം. വിഎസ് കയ്യാമം വച്ച് നടത്തിക്കുമെന്നുപറഞ്ഞ കിളിരൂരിലെ വിഐപിയെപ്പറ്റിയുള്ള അണിയറവിവരങ്ങളും ഇടതുമുന്നണിയിലെ ചാണ്ടിയന്‍ ഇഫക്ടിന് പിന്നിലുണ്ടെന്നാണ് ശ്രുതി.
കയ്യേറ്റക്കാരനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പിണറായിയും കോടിയരിയും അച്ചുകാസ്ട്രോയുമടക്കമുള്ളവര് കുട്ടനാട്ടിലെത്തി ചാണ്ടിക്ക് സിന്ദാബാദ് വിളിച്ചത്.
കയ്യേറ്റക്കാരനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മന്ത്രിക്കസേരയില്‍ പിടിച്ചിരുത്തിയത്. ആര്‍എസ്പിക്കാരനെ അടിച്ചുപുറത്താക്കിയ, സിപിഐക്ക് വൈക്കോലിന്റെ വില നല്‍കാത്ത പിണറായിയും കൂട്ടരും ചാണ്ടിയുടെ കാര്യത്തില്‍ മാത്രം മുന്നണിമര്യാദയുടെ കാവല്‍ക്കാരായത്.
തോമസ് ചാണ്ടി അങ്ങനെയുമിങ്ങനെയൊന്നും നിലപാട് മാറ്റുന്നയാളല്ല. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോഴും വിഎസ് ഭരിക്കുമ്പോഴും ചാണ്ടിക്ക് ഈ കായലോളങ്ങള്‍ സ്വന്തമായിരുന്നു. ഒരു എംഎല്‍എ സ്വന്തം മണ്ഡലത്തിലെ കരയും കായലുമൊക്കെ സ്വന്തമായി കാണണമെന്ന ഉന്നതമായ ജനാധിപത്യബോധമാണ് ചാണ്ടിയെ നയിച്ചത്. കുട്ടനാട്ടില്‍ ഇനിയെന്തേലും ബാക്കിയുണ്ടെങ്കില്‍ അതും സ്വന്തമായി കാണുന്നതിന് ഉദാരഹൃദയനായ ചാണ്ടിക്ക് മടിയുണ്ടാകാനും തരമില്ല. താനിറങ്ങിയാലും നികത്തിയ കായല്‍ നികത്തിത്തന്നെകിടക്കുമെന്ന് ചാണ്ടിക്ക് അറിയാം.
ചേനങ്കരിക്കാരന്‍ ചാണ്ടിക്ക് റിസോര്‍ട്ട് കൃഷിക്ക് മുമ്പ് പള്ളിക്കൂടം ബിസിനസ്സായിരുന്നു ഹരം. കുവൈറ്റിലും റിയാദിലുമൊക്കെയായി പള്ളിക്കൂടങ്ങള്‍ നടത്തി തഴക്കവും പഴക്കവുമുണ്ട് ചാണ്ടിക്ക്. ഗള്‍ഫ് നാടുകളിലെ ഇന്ത്യാക്കാര്‍ക്ക് വിദ്യാഭ്യാസ വിചക്ഷണനാണുപോലും ചാണ്ടി. 2016 ഏപ്രിലില്‍ കൊടുത്ത തെരഞ്ഞെടുപ്പ് സത്യവാങ്മൂലമനുസരിച്ച് ചാണ്ടിയുടെ ആസ്തി 92.37 കോടിയാണ്. മേല്‍പ്പറഞ്ഞ പള്ളിക്കൂടങ്ങള്‍ കണക്കാക്കാതെയാണിത്. കട്ടപ്പുറത്തായ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട ചാണ്ടിക്ക് വാഹനങ്ങള്‍ നിരവധിയാണ്. സ്കോഡയും ടൊയോട്ട ഇന്നോവയുമുള്‍പ്പെടെ. രണ്ട് ഹൗസ് ബോട്ടുകള്‍, രണ്ട് സ്പീഡ് ബോട്ടുകള്‍, നാല് മോട്ടോര്‍ ബോട്ടുകള്‍. ലേക്ക് ഷോര്‍ ആശുപത്രിയുടെ ഷെയര്‍ഹോള്‍ഡര്‍, വാട്ടര്‍വേള്‍ഡ് കമ്പനിയുടെ ഉടമ, പുന്നമടക്കായലോരോത്ത് ലേക്ക് പാലസ് റിസോര്‍ട്ട്, കൊച്ചിയിലെ അറ്റ്ലാന്റ ട്രാവല്‍സ്…. വേദനിക്കുന്ന കോടീശ്വരന്.
അതിലോലഹൃദയനായ ശശീന്ദ്രന് ഒരു പൂച്ചക്കുട്ടിയെ കടിച്ചുപറിക്കാന്‍ പോയ തക്കത്തിന് ഉരുണ്ടുപിരണ്ടുകയറിയതാണ് പിണറായിയന്‍ പ്രത്യയശാസ്ത്രപ്രകാരം തൊഴിലാളി വര്‍ഗത്തില്‍ പെടാവുന്ന ഇനമായ തോമസ് ചാണ്ടി. ചാണ്ടി കുട്ടനാട്ടില്‍ വരുത്താന്‍ പോകുന്ന വ്യാവസായിക വിപ്ലവത്തിന്റെ ചെങ്കൊടിത്തണല്‍പറ്റി കാലം കഴിക്കുന്നതാണ് നല്ലതെന്ന ധാരണയിലാണ് ഹൈക്കോടതി തലയ്ക്ക് കിഴുക്കുംവരെ കാനത്തിന്റെയും പിണറായിയുടെയും പാര്ട്ടിക്കാര് മുന്നോട്ടുപോയത്.
ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ കൂട്ടത്തോടെയെത്തുന്ന കര്‍ഷകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് പാവം ഈ നികത്തല്‍ വിപ്ലവം തുടങ്ങിയത്. ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍ വേള്‍ഡിന്റെ പേരില്‍ കുറുവേലിപ്പാടത്തെ റിസോര്ട്ടിനുവേണ്ടിയായിരുന്നു ഇത്. ലേക്ക് പാലസ് പൊന്തിയതോടെ പ്രദേശത്ത് മത്സ്യബന്ധനം നടത്തി ജീവിച്ചിരുന്ന ബൂര്‍ഷ്വാകളുടെ കഞ്ഞികുടി മുട്ടി. കായലില്‍ തൂണ് നാട്ടി അതും കര്‍ഷകത്തൊഴിലാളിയായ തോമസ് ചാണ്ടി കയ്യടക്കിയെന്നാണ് ഇവര്‍ പറയുന്നത്. മീന്‍ പിടിക്കുന്നത് ചാണ്ടിയുടെ ആളുകള്‍ക്ക് ഇഷ്ടമല്ലത്രെ. മത്സ്യസമ്പത്ത് നശിച്ചുപോകാതിരിക്കാനുള്ള ഒരു പരിസ്ഥിതി പ്രേമിയുടെ മുന്‍കരുതല്‍ നടപടിയായിട്ടാണ് അതിനെയും പിണറായി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: