ചവറ: കാട്ടില്‍ മേക്കതില്‍ ദേവിക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന് ഭജനം പാര്‍ക്കുന്നതിനായി കുടിലുകളില്‍ ഭക്തര്‍ ഇന്നലെ രാവിലെ മുതല്‍ എത്തിതുടങ്ങി. സുരക്ഷ മുന്‍നിര്‍ത്തി ഇത്തവണ ഭജനകുടിലുകള് പൂര്‍ണമായും ടിന്‍ഷീറ്റ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
1000 കുടിലുകളും ആല്‍ത്തറകളും മണ്ഡപവും പന്തലുകളും ഭജനമിരിപ്പിനായി സജ്ജമാക്കിയിട്ടുണ്ട്. ദിവസവും ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിന് എത്തുമെന്നാണ് ക്ഷേത്രഭരണസമതി വിലയിരുത്തുന്നത്. അതിനാല്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഇത്തവണ ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
കൊട്ടാരത്തില്‍കടവ്, കന്നിട്ടകടവ് എന്നിവിടങ്ങളില്‍ നിന്നും ടിഎസ് കനാല്‍ കടന്ന് ക്ഷേത്രത്തില്‍ എത്തുന്നതിന് ജങ്കാര്‍, ബോട്ട് സര്‍വീസുകള്‍ ഉണ്ടാകും. ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ മുമ്പ് ഉണ്ടായിരുന്ന രണ്ട് ജങ്കാറുകള്‍ക്ക് പുറമെ ക്ഷേത്രം പുതിയതായി നിര്‍മിച്ച കൂറ്റന്‍ ജങ്കാറും ഇത്തവണ സര്‍വീസ് നടത്തും.
കെഎസ്ആര്‍ടിസി കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, പത്തനംതിട്ട ഡിപ്പോകളില്‍ നിന്ന് ചെയിന്‍ സര്‍വീസും ശങ്കരമംഗലത്ത് നിന്ന് ക്ഷേത്രത്തിലേക്കും തിരിച്ച് ശങ്കരമംഗലത്തേക്കും പത്ത് മിനിറ്റ് ഇടവിട്ട് സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു.
വെളിച്ചത്തിനും വെള്ളത്തിനുമായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭരണസമതി പ്രസിഡന്റ് ജി. മണിയും സെക്രട്ടറി എ. പ്രസന്നകുമാറും അറിയിച്ചു. ഇത്തവണ ചവറ എസ്ഐ: ജയകുമാറിന്റെ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രത്തിലും പരിസരങ്ങളിലും ഒരിക്കിയിരിക്കുന്നത്.
ഇതിനായി പോലീസിനെ കൂടാതെ താത്ക്കാലികമായി 25ഓളം പേരെ നിയോഗിച്ചിട്ടുണ്ട്. കടവുകളില്‍ വള്ളം, ജങ്കാര്‍, ബോട്ട് എന്നിവയില്‍ അമിത ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂണിഫോമില്‍ കൂടാതെ മഫ്തിയിലും പോലീസിനെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും ആബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്രവും പരിസരവും പോലീസിന്റെ കാമറ നിരീക്ഷണത്തിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: