ന്യൂദല്‍ഹി: വിവാദമായ പദ്മാവതി സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ദേശവ്യാപക പ്രക്ഷോഭമെന്ന് രജപുത് കര്‍ണി സേനയുടെ ഭീഷണി. സഞ്ജയ് ലീലാ ബന്‍സലിന്റെ സിനിമയില്‍ ചരിത്ര വിരുദ്ധമായ കാര്യങ്ങള്‍ ഉള്ളതിന്റെ പേരില്‍ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ഉയരുകയാണ്.
ഗുരുഗ്രാം, പാട്ന, ലഖ്നൗ, ഭോപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളല്‍ സിനിമ റിലീസിനു മുമ്പേ റാലികള്‍ നടത്തുമെന്ന് രജ്പുത് കര്‍ണി സേനയുടെ സ്ഥാപകന്‍ ലോകേന്ദ്ര സിങ് കാല്‍വി പ്രഖ്യാപിച്ചു.
സിനിമ പൂര്‍ണ്ണമായി നിരോധിക്കണം. ഒരു തരത്തിലുള്ള പരിഷ്കാരവും മാറ്റവും വരുത്തിയിട്ടു കാര്യമില്ല. സിനിമ നിരോധിക്കണം. പ്രധാനമന്ത്രി ഇടപെടണം. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയാലും പ്രദര്‍ശനം മൂന്നു മാസത്തേക്ക് തടയാന്‍ സര്‍ക്കാരിന് നിയപ്രകാരം അധികാരമുണ്ടെന്ന് കാല്‍വി വിശദീകരിച്ചു.
ദീപിക പദ്കോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരഭിനയിച്ച പദ്മാവതി ജനുവരി മുതല്‍ വിവാദത്തലാണ്. രജ്പുത് കര്‍ണി സേന സംവിധായകന് ബന്‍സാലിയെ ജയ്പൂര്‍ സിനിമാ സെറ്റില്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ചിത്രീകരണം മഹാരാഷ്ട്രയ്ക്ക് മാറ്റി. സിനിമയില്‍ അലാവുദീന്‍ ഖില്‍ജിയും റാണി പദ്മാവതിയും തമ്മില്‍ പ്രണയിക്കുന്നതായി രംഗങ്ങള്‍ ഉണ്ടെന്നാണ് സേനയുടെ വാദം. എന്നാല്‍, ചിത്രത്തില്‍ അങ്ങനെയില്ലെന്ന് ബന്‍സാല്‍ പറയുന്നു.
ചിത്രം സര്‍ട്ടിഫൈ ചെയ്യുന്നതിന് മുമ്പ് അതില്‍ ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാരും ആഭ്യന്തരമന്ത്രാലയത്തിന് കത്തയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: