ന്യൂദല്‍ഹി: മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിന്നെയും ചൈനയ്ക്കു വേണ്ടി വാദിക്കുന്നു. ആസിയാന്‍ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യ, അമേരിക്ക, ജപ്പാന്, ആസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ചതുര്‍രാഷ്ട്ര സഖ്യത്തിനെതിരേ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതികരിച്ചു. പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ എഴുതിയ ‘പണയപ്പെടുത്തുന്ന രാജ്യസ്നേഹം’ എന്ന ലേഖനത്തില്‍ കടുത്ത ചൈനാ പക്ഷപാതം ആവര്‍ത്തിക്കുകയാണ്.
ഇന്ത്യാ-ചൈന യുദ്ധകാലത്തുള്‍പ്പെടെ എന്നും ഇന്ത്യയ്ക്കെതിരേ ചൈനയ്ക്കൊപ്പം നിന്നിട്ടുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിലപാട് ആവര്‍ത്തിക്കുകയാണ്. ചോറിങ്ങും കൂറങ്ങുമെന്നുള്ള ഈ നയം ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. ചതുര്‍രാഷ്ട്ര സഖ്യം അമേരിക്കയാണ് ഉയര്‍ത്തിയതെന്ന് ആക്ഷേപിക്കുന്ന കാരാട്ട്, 2007 ല്‍ ഈ ആശയം ജപ്പാന് ഉയര്‍ത്തിയെന്ന് അടുത്ത വരിയില്‍ എഴുതുന്നു. ചൈനയുടെ എതിര്‍പ്പും ആസ്ട്രേലിയയിലെ ഭരണമാറ്റവും മുലം തടസപ്പെട്ടുവെന്നും കാരാട്ട് എഴുതുന്നു. സിപിഎം പിന്തുണച്ച മന്മോഹന് സിങ് ഭരണകാലത്തും ഈ സഖ്യആശയം മരവിപ്പിച്ചതായി കാരാട്ട് സമ്മതിക്കുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സജീവമാകുന്നതില്‍ ഉത്കണ്ഠപ്പെടുകയും ചെയ്യുന്നു.
ജപ്പാനിലെ ആബെ എന്ന ‘വലതുപക്ഷ ദേശീയവാദി’ ജപ്പാനില്‍ അധികാരത്തില്‍ വന്നതോടെ, 2010 ല്‍ അമേരിക്കയും ജപ്പാനും ഇന്ത്യയും ചേര്‍ന്ന ത്രികക്ഷിരാജ്യ സഖ്യമുണ്ടായെന്ന് കാരാട്ട് കുറ്റപ്പെടുത്തുന്നു. അന്നത്തെ മന്മോഹന് സിങ് സര്‍ക്കാരില്‍ ഇടതുപക്ഷത്തിന് നിയന്ത്രണമില്ലായിരുന്നു. അതായത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ വിദേശ നയങ്ങള്‍ക്ക് കടിഞ്ഞാണ്‍ മാര്‍ക്സിസ്റ്റ് കയ്യിലായിരുന്നുവെന്നര്ത്ഥം.
ജപ്പാനിലെ ആബെ സര്‍ക്കാരിനെ ‘വലതുപക്ഷ ദേശീയവാദി’യെന്ന് കാരാട്ട് കുറ്റപ്പെടുത്തുന്നു. അമേരിക്കയിലെ ട്രംപ് സര്‍ക്കാരിന്റെ നിയം ‘അമേരിക്ക ആദ്യം’ എന്നാണെന്ന് ആക്ഷേപിക്കുന്നു. ‘രാജ്യം പ്രഥമം’ എന്നു പറയുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചതുര്‍രാഷ്ട്ര സഖ്യംവഴി രാജ്യത്തിന്റെ പരമാധികാരം അടിയറ വെച്ചിരിക്കുന്നുവെന്ന് പരിതപിക്കുന്നു.
‘വണ്‍റോഡ് വണ്‍ ബെല്‍റ്റ്’ എന്ന ചൈനാ പദ്ധതിയുടെ അപകടം മനസിലാക്കി മോദി സര്‍ക്കാര്‍ അതിനോട് വിട്ടു നില്‍ക്കുകയാണ്. ചൈനയ്ക്ക് ഇന്ത്യയ്ക്കു മേല്‍ അധീശത്വത്തിനുള്ള പദ്ധതിയാണതെന്ന് വിദഗ്ദ്ധര്‍ അപകടം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഈ പദ്ധതിക്കു വാദിക്കുകയാണ് കാരാട്ട്. അമേരിക്കയുമായി ചേര്‍ന്ന് ഇന്ത്യ ചൈനയെ ചെറുക്കാന്‍ നോക്കുകയാണെന്നും പരാതിപ്പെട്ട് കാരാട്ട് ഇന്ത്യയോടുള്ളതിനേക്കാള്‍ ചൈനക്കൂറ് പ്രഖ്യാപിക്കുകയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഈ നിലപാട് വിമര്‍ശന വിധേയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: