ഗുരുഗ്രാം: റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമ്നന് ഠാക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ബസ് ജീവനക്കാരന് പങ്കില്ലെന്ന് സിബിഐ. ഗുരുഗ്രാം കോടതിയിലാണ് ഇതു സംബന്ധിച്ച കാര്യം സിബിഐ ബോധിപ്പിച്ചത്.
അതേസമയം, കേസന്വേഷണത്തിനിടയില്‍ ഏതെങ്കിലും രീതിയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നു തോന്നുന്ന പക്ഷം വീണ്ടും ചോദ്യം ചെയ്യുമെന്നും സിബിഐ അറിയിച്ചു. മുന്‍പ് ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
എന്തടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് കോടതി നേരത്തെ ചോദ്യം ഉന്നയിച്ചിരുന്നു. പക്ഷെ അതിന് മറുപടി നല്കാന് സിബിഐയ്ക്കു കഴിഞ്ഞില്ലെന്ന് ബസ് ജീവനക്കാരന് അശോക് കുമാറിന്റെ അഭിഭാഷകന് വെളിപ്പെടുത്തി.
എന്നാല്‍, പ്രദ്യുമ്നന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11ാം ക്ലാസ്സുകാരന് അറസ്റ്റിലായ സാഹചര്യത്തില്‍ കേസന്വേഷണത്തില്‍ തെറ്റ് പറ്റിയതായി ഹരിയാന പോലീസ് സമ്മതിച്ചിരുന്നു. ക്യാമറ ദൃശ്യങ്ങളുടെ തുടക്കത്തില്‍ 11ാം ക്ലാസ്സുകാരനായ പ്രതി പ്രദ്യുമ്നന് ഠാക്കൂറിനെ ബാത്ത്റൂമിലേയ്ക്ക് വിളിക്കുന്ന ഭാഗമാണ് പോലീസ് ശ്രദ്ധിക്കാതെ പോയത്.
ഗുരുഗ്രം പോലീസ് കമ്മീഷണര്‍ സന്ദീപ് ഖിര്‍വാര്‍ ഈ കേസിലെ അന്വേഷണ സംഘത്തെ പ്രത്യേകം വിളിച്ചു വരുത്തുകയും താക്കീത് നല്‍കുകയും ചെയ്തു. കുട്ടികളോട് ലൈംഗിക ആസക്തിയുള്ള ആളായി അശോക് കുമാറിനെ അന്വേഷണ സംഘം ചിത്രീകരിച്ചിരുന്നു.
ഇപ്പോള്‍ ഹരിയാന പോലീസ് കുറ്റം സമ്മതിക്കുന്നതോടൊപ്പം ക്യാമറ ദൃശ്യങ്ങള്‍ വേണ്ടവിധം സൂക്ഷമതയോടെ വീക്ഷിച്ചില്ല എന്നും പറയുകയുണ്ടായി. കേസിലെ നിര്‍ണായക തെളിവായ, 11ാം ക്ലാസ്സുകാരന് പ്രദ്യുമ്നന് ഠാക്കൂറിനെ ബാത്ത്റൂമിലേയ്ക്ക് വിളിക്കുന്ന ഭാഗം എങ്ങനെ കാണാതെ പോയി എന്ന ചോദ്യത്തിന് മറുപടി പറയാന്‍ പോലീസിനു കഴിഞ്ഞില്ല.
കഴിഞ്ഞ സപ്തംബര്‍ എട്ടിനാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമ്നന് താക്കൂര്‍ സ്കൂളിലെ ശുചിമുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെടുന്നത്. കുട്ടി ചോരയില്‍ കുളിച്ച് ബാത്റൂമിന് പുറത്തേക്ക് ഇഴഞ്ഞു വരുന്നത് മറ്റൊരു വിദ്യാര്‍ഥി കാണുകയായിരുന്നു. ഈ കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും അധ്യാപകരും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സ്കൂള്‍സുരക്ഷയില്‍ വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ശിപാര്‍ശ പ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. അതുകൂടാതെ സംഭവത്തിനു ശേഷം 3 മാസത്തേയ്ക്ക് സ്കൂള്‍ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഡെപ്യുട്ടി കമ്മീഷണര്‍ വിനയ് പ്രതാപ് സിംഗിനാണ് സ്കൂളിന്റെ ചുമതല നല്‍കിയത്.
സംഭവത്തെ തുടര്‍ന്ന് രാജ്യമാകമാനം പ്രതിഷേധം ഉയര്‍ന്നിരുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. സ്കൂള്‍ മാനേജ്മെന്റിന്റെ അശ്രദ്ധക്കെതിരെ കേസെടുക്കണമെന്ന് മരിച്ച കുട്ടിയുടെ പിതാവും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: