ചേര്‍ത്തല: ചകിരി വില കുതിച്ചുയരുന്നു, ചെറുകിട കയര്‍ ഉല്പാദന മേഖലയില്‍ പ്രതിസന്ധി രൂക്ഷമായി. സംസ്ഥാനത്ത് ചകിരി ഉല്പാദനം കുറഞ്ഞതും തമിഴ്നാട്ടില്‍ നിന്നെത്തുന്ന ചകിരിയുടെ വില കുത്തനെ ഉയര്‍ന്നതുമാണ് പ്രതിസന്ധിക്ക് കാരണം.
നൂറിലധികം ചെറുകിട ഉല്‍പ്പാദകരാണ് താലൂക്കിലുള്ളത്. ഒരുമാസം മുന്‍പ് വരെ 30 കിലോ ചകിരിക്ക് 810 രൂപയായിരുന്നു വില. ഇത് ആയിരത്തി മുപ്പത് രൂപയായി ഉയര്‍ന്നു. തമിഴ്നാട്ടില്‍ നിന്ന് ചകിരിയെത്തിക്കുന്ന ഇടനിലക്കാര്‍ ചെറുകിട ഉല്‍പ്പാദകരെ ചൂഷണം ചെയ്യുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ഇവര്‍ ബോധപൂര്‍വം നടത്തുന്ന നീക്കങ്ങളാണ് ചകിരി വില കുതിച്ചുയരുന്നതിന് കാരണമാകുന്നതെന്നാണ് ആക്ഷേപം. കയര്‍ വിലയിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കിലോയ്ക്ക് 50 രൂപയാണ് മാര്‍ക്കറ്റ് വില. കയര്‍ കോര്പ്പറേഷന് 36 രൂപ പ്രകാരം കയര്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും ചെറുകിട ഉല്‍പ്പാദകര്‍ക്ക് ലഭിക്കാതെ പൂര്‍ണമായി കയറ്റുമതിക്കാരുടെ കൈകളിലാണ് എത്തുന്നത്.
ചെറുകിട ഉല്‍പ്പാദകര്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെങ്കിലും അമിത വില നല്കി പുറത്ത് നിന്ന് കയര്‍ വാങ്ങി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കേണ്ടി വരുന്നിതാല് നഷ്ടം മാത്രമാണ് തങ്ങള്‍ക്ക് ഉണ്ടാകുന്നതെന്നാണ് ഇവരുടെ വാദം. ചകിരി ക്ഷാമം പരിഹരിക്കാന്‍ കയര്‍ കോര്പ്പറേഷന് മുഖേന ചകിരി വിതരണം ആരംഭിച്ചെങ്കിലും ചെറുകിട ഉല്‍പ്പാദകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്.
കയര്‍ സംഘങ്ങള്‍ വഴിയാണ് കോര്പ്പറേഷന് ചകിരി വിതരണം ആരംഭിച്ചത്. ചില തല്‍പ്പര കക്ഷികള്‍ക്കാണ് ഇവിടെ നിന്ന് ചകിരി ലഭിക്കുന്നതത്രേ. കയറ്റുമതിക്കാര്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതും മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിന് കാരണമായി. മേഖലയക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന സബ്സിഡി വന്‍കിടക്കാര്‍ക്കാണ് ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: