ആത്മതത്ത്വത്തെ അറിയാന്‍ എന്തുകൊണ്ട് ഇന്ദ്രിയങ്ങള്‍ക്കും മറ്റും സാധിക്കുന്നില്ല എന്ന് ഇനി പറയുന്നു.ന തത്ര ചക്ഷുര്‍ ഗച്ഛതി ന വാഗ്ഗച്ഛതിനോമനഃന വിദ്മോ ന വിജാനീമോ യഥൈതദനു ശിഷ്യത്കണ്ണ് മുതലായ ജ്ഞാനേന്ദ്രിയങ്ങള്ക്കോ വാക് മുതലായ കര്മേന്ദ്രിയങ്ങള്ക്കോ മനസ്സിനോ (അന്തഃകരണം) അവിടെ എത്താനാകില്ല. അത് എങ്ങനെയുള്ളതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എങ്ങനെ അതിനെപ്പറ്റി പറഞ്ഞുതരണമെന്നും അറിയില്ല.
കണ്ണുകൊണ്ട് കാണാനാകില്ല, വാക്കുകൊണ്ട് വിവരിക്കാനോ മനസ്സുകൊണ്ട് സങ്കല്പിക്കാനോ കഴിയില്ല.ആ ദേവന് നമ്മുടെ ഉപകരണങ്ങളായ ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനുമൊക്കെ അതീതനാണ്. തങ്ങളില്‍ നിന്ന് അന്യമായതിനെ അറിയാനേ അവയ്ക്കു സാധിക്കൂ. അവ ബഹിര്മുഖങ്ങളാണല്ലോ. പുറമേക്കാണല്ലോ പോക്ക് അകത്തേക്ക് അല്ല. അതുകൊണ്ടുതന്നെ അന്തര്യാമിയായി ഇരുന്ന് പ്രചോദിപ്പിക്കുന്ന ഒന്നിനെ അറിയാന്‍ കഴിയാത്തത് സ്വാഭാവികം.
ഒരുതരത്തിലും അറിയാന്‍ പറ്റുന്നില്ല ബ്രഹ്മത്തെ. കരണങ്ങള്‍ക്ക് മനസ്സിലാക്കാനായാല്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സാധിക്കും. ജാതി, ക്രിയ, ഗുണവിശേഷണങ്ങളെകൊണ്ടാണ് ഒരു വസ്തുവിനെ വിവരിക്കുവാന്‍ കഴിയുക. ബ്രഹ്മത്തിന് ജാതി മുതലായ വിശേഷങ്ങള്‍ ഇല്ലാത്തതിനാല്‍ അതിനെപ്പറ്റി എങ്ങനെ പഠിപ്പിക്കും?
ബ്രഹ്മത്തെ മനസ്സിലാക്കാനും ഉപദേശിക്കുവാനും നല്ല ശ്രദ്ധയും പ്രയത്നവും വേണം.ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും വസ്തുക്കളെ അറിയാനുള്ള ശക്തിയും ചൈതന്യവുമൊക്കെ ആത്മാവാണ് നല്കുന്നതെങ്കിലും ആ ആത്മാവിനെ വിഷയമാക്കി അറിയുവാനായി ഇവയ്ക്ക് കഴിയില്ല തന്നെ.”അന്യദേവ തദ്വിദിതാദഥോ അവിദിതാദധിഇതി ശുശ്രൂഷ പൂര്‍വേഷാം യേ നസ്തദ് വ്യാപചക്ഷിരേ”അറിഞ്ഞതില്‍നിന്നും അറിയാത്തതില്‍നിന്നും വേറിട്ടതാണ് ബ്രഹ്മം എന്ന് അതിനെപ്പറ്റി വ്യാഖ്യാനിച്ച് തന്ന ആചാര്യന്മാരില്നിന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്. അത് അറിഞ്ഞതായ വ്യാകൃതമോ അറിയാത്തതായ അവ്യാകൃതമോ അല്ല. അതിനാല്‍ ഉപേക്ഷിക്കാവുന്നതോ സ്വീകരിക്കാവുന്നതോ അല്ല. ഏതു വിധത്തിലുള്ളതാണെന്ന് അറിയാന്‍ വളരെ പ്രയാസമാണ്.
ഇപ്രകാരമുള്ള ഒന്നിനെ എങ്ങനെയാണ് ശിഷ്യന്മാര്ക്ക് പറഞ്ഞുകൊടുക്കുക എന്നതാണ് ഗുരുവിന്റെ പ്രസ്താവന. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എന്ന് പരിശോധിക്കുകയാണെങ്കില്‍ ഒരുകാര്യം വ്യക്തമാകും. തന്നില്‍നിന്ന് ഉണ്ടായതെല്ലാം ഒന്നുകില്‍ അറിഞ്ഞതോ അറിയേണ്ടതോ ആണ്. ബ്രഹ്മം അഥവാ ആത്മാവ് ഇതില്‍ രണ്ടിലും പെടില്ല എന്നതിനാല്‍ തന്നില്‍നിന്ന് അന്യമല്ല എന്ന് ശിഷ്യന് മനസ്സിലാക്കാം.
സ്വയം അനുഭവമായിത്തീരുകയാണ് വേണ്ടത്. ആത്മാവ് ബോധസ്വരൂപമായതിനാല്‍ അറിവിന് വിഷയമേയല്ല. ബോധസ്വരൂപമായതുകൊണ്ട് അറിയില്ല എന്ന് പറയാനുമാകില്ല. ഈ അറിവ് പരമ്പരാഗതമായാണ് ലഭിച്ചതെന്ന് ഗുരു പറയുന്നു. നമ്മുടെ യുക്തികൊണ്ട് മാത്രം അറിയാവുന്നതല്ല ആത്മതത്ത്വം. സാധാരണയായി നാം ഈ ലോകത്തില്‍ അറിഞ്ഞതെല്ലാം നിസ്സാരവും നാശമുള്ളതും ദുഃഖപൂര്‍ണവുമാണ്. അതുകൊണ്ട് അവ ഉപേക്ഷിക്കണം.
അറിഞ്ഞതില്‍നിന്ന് വേറെ എന്നു പറഞ്ഞതിനാല്‍ സ്വീകരിക്കുകയും വേണം. ആത്മതത്ത്വം ഇതില്‍ രണ്ടിലും പെടില്ല. ഇത് ഒരാള്‍ സ്വയം അനുഭവിച്ചറിയേണ്ടതാണ്. ഗുരുവിന് ഇതിലേക്കുള്ള വഴി കാണിച്ചുതരാനാകും. അതാണ് ആത്മതത്ത്വം വ്യാഖ്യാനിച്ചുതന്ന പൂര്‍വികന്മാരായ ആചാര്യന്മാര് ഇങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട് എന്ന് ഈ മന്ത്രത്തില്‍ സൂചിപ്പിച്ചത്.
ആത്മസാക്ഷാത്കാരം നേടിയ ആ ആചാര്യന്മാര് അതീവരഹസ്യമായ ആ തത്ത്വത്തെ വളരെ കാരുണ്യത്തോടെ ശിഷ്യര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയാണ്.’ന തത്രചക്ഷുര്… മുതല്‍ യേനസ്തദ് വ്യാപചക്ഷിരേ’ എന്നതുവരെ ഒന്നിച്ചും പ്രതേ്യകിച്ചും അര്‍ഥം പറയുന്ന രീതി ഉപനിഷദ് വ്യാഖ്യാനങ്ങളില്‍ കാണുന്നുണ്ട്. സാധകരുടെ സൗകര്യാര്‍ഥം അത് തെരഞ്ഞെടുക്കാം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: