നാം ഓരോരുത്തരും വീട്ടിലായാലും ജോലി സ്ഥലത്തായാലും ഒന്നല്ലെങ്കില്‍ മറ്റൊന്നിനെ പരിലാളിക്കുന്നവരാണ്. ഏറ്റവും നന്നായി എങ്ങനെ പരിപോഷിപ്പിക്കാം? ലോകം ഇന്ന് വികസനത്തിന്റെ പാതയിലാണ്.
ബഹിരാകാശത്തും കടലിന്റെ ആഴങ്ങളിലും എത്തിച്ചെല്ലുന്നതോടെ വികസനത്തിന്റെ കൊടുമുടിയില്‍ നാം എത്തിയെന്ന് ഏവരും കരുതുന്നു. ശാസ്ത്രസാങ്കേതിക വിദ്യ മനുഷ്യജീവിതങ്ങളില്‍ ഉണ്ടാക്കുന്ന പ്രഭാവം നാമെല്ലാം അദ്ഭുതത്തോടെ നോക്കിക്കാണുന്നു. എന്നാല്‍ ഈ ലോകം യഥാര്‍ത്ഥത്തില്‍ വികസിച്ചുവോ? ഭൗതികമായി വികസിച്ചിരിക്കാം.
എന്നാല്‍ മാനവികതയുടെ, മനുഷ്യസംസ്കാരത്തിന്റെ പാതയില്‍ നാം എത്ര വികസിച്ചു? രാജ്യരാജ്യാന്തരങ്ങളിലും ആകാശത്തും കടലിലും വീടിനു പുറത്തും നാം മതിലുകള്‍ സൃഷ്ടിച്ച് ആ മതിലുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുകയാണ്. കുടുംബാംഗങ്ങള്ക്കിടയില്പ്പോലും നാം ഇപ്പോള്‍ മതിലുകള്‍ തീര്‍ത്തിട്ടില്ലേ? നമ്മുടെ മനസ്സില്‍ നാം മതിലുകള്‍ കെട്ടുന്നു. അത് മനസ്സിനെ തകര്‍ക്കുന്നു. ലോകം വികസിച്ചുകൊണ്ടിരിക്കുമ്പോഴും മനസ്സും, ഗുണങ്ങളായ മാനവികത, സത്യനിഷ്ഠ, പവിത്രത, വിശ്വാസം, സ്നേഹം, സന്തോഷം എന്നിവയും അനുദിനം ചുരുങ്ങുകയാണ്. എന്താണിങ്ങനെ? ഒരു വൃക്ഷത്തൈ നോക്കൂ.
നാം തൈ നടുമ്പോള്‍ ഇതുവലിയൊരു മരമായി മാറും എന്ന് നമുക്കറിയാം. പുറമേയുള്ള അതിന്റെ വളര്‍ച്ചയെ മാത്രമേ കാണാന്‍ കഴിയൂ. ശരിയല്ലേ? ഓരോ ദിവസവും അത് പടര്‍ന്നു പന്തലിക്കുന്നതനുസരിച്ച് മണ്ണിന്റെ അഗാധ തലങ്ങളിലേക്ക് വേരുകളും പായുന്നു. എത്ര ആഴത്തില്‍ വേരോടുന്നുവോ അത്രയും ദൃഢതയോടെ അത് കാലാവസ്ഥയെ അതിജീവിക്കുന്നു.
കടപുഴങ്ങാതെ പിടിച്ചുനില്ക്കുന്നു. ആല്‍മരത്തിന്റെ സവിശേഷത എന്താണ്? അന്തരീക്ഷത്തില്‍ അത് എത്ര പടര്‍ന്നു പന്തലിച്ചു നില്ക്കുന്നുവോ അത്രയുംതന്നെ മണ്ണിനകത്തും അഗാധമായ വേരോട്ടം ഉണ്ട്. സമൂഹത്തില്‍ ഉന്നതരായ പലരും ഉണ്ട്. എന്നാല്‍ അവര്‍ നിമിഷങ്ങള്‍ക്കകം അധഃപതിക്കുന്നതും കാണാവുന്നതാണ്. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്? നമ്മുടെ ജീവിതത്തെ ഒരു കെട്ടിടത്തോട് ഉപമിക്കാം. കെട്ടിടം നിര്‍മിക്കുമ്പോള്‍ നമ്മള് അടിത്തറ കൂടെ പണിയുന്നു.
അടിത്തറ എത്ര അഗാധവും ഉറച്ചതുമാണോ അതിനനുസരിച്ച് ഉയരത്തില്‍ കെട്ടിടം കെട്ടാവുന്നതാണ്. കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കുന്നതിന് എന്‍ജിനീയറുമായി സംസാരിക്കുമ്പോള്‍ എത്രനില വേണം, ഭാവിയില്‍ എത്രനിലകള്‍കൂടെ പണിയും എന്നെല്ലാം കണക്കുകൂട്ടിയാണ് അടിത്തറയുടെ ഘടന നിര്‍ണയിക്കുന്നത്. ജീവിതവും ഇതുപോലെ തന്നെയാണ്.ഭൗതികവും സാമ്പത്തികവും ബൗദ്ധികവുമായ വികസനങ്ങളും ബന്ധങ്ങളും നമ്മുടെ ഭാവി ജീവിതലക്ഷ്യങ്ങള്‍ക്കനുസരിച്ചിരിക്കുന്നു. പുറംലോകത്ത് നാമെത്ര വളരുന്നുവോ അകത്തും അത്രതന്നെ വളര്‍ന്നിട്ടുണ്ടാവണം. മനസ്സാണ് നമ്മുടെ അകത്തെ ലോകം.
പുറംലോകത്തു നമ്മെ പിടിച്ചുനിര്‍ത്തുന്ന അകത്തെ വേരുകള്‍ നമ്മുടെ മൂല്യങ്ങളും ഗുണങ്ങളും കഴിവുകളും ബലങ്ങളുമാണ്. അനുകൂലങ്ങളേയും പ്രതികൂലങ്ങളേയും തിരിച്ചറിയുവാനും പരിവര്‍ത്തനപ്പെടുത്തുവാനും ഒരു ലക്ഷ്യബോധം കൈവരിച്ച് അതിന് ഊന്നല്‍ നല്‍കലുമാണ് ജീവിത ലക്ഷ്യം. എല്ലാ സാഹചര്യങ്ങളിലും നമ്മുടെ മൂല്യങ്ങള്‍ നിലനിര്‍ത്താം. അപ്പോള്‍ ജീവിത വൃക്ഷത്തിന് മണ്ണില്‍ സുദൃഢമായ ബന്ധം ഉണ്ടാകും. ഇതിന്റെയര്‍ത്ഥം നമ്മുടെ ജീവിതത്തില്‍ മൂല്യങ്ങളും, പദവിയും സഫലതകളും നിലനിര്‍ത്തുവാനും സ്ഥിരപ്പെടുത്തുവാനും നമ്മുടെ മനസ്സിന്റെ മൂല്യങ്ങളിലും മനുഷ്യത്വത്തിലും ഉറച്ചുനില്ക്കുവാനുള്ള ദൃഢനിശ്ചയം വേണം.
സ്ഥിരമായ ഉയര്‍ച്ചയും പുരോഗമനവും ആന്തരികമൂല്യങ്ങള്‍ കൊണ്ടുമാത്രമേ സാധ്യമാകൂ.ഒരു കര്ഷകന് വിത്തു വിതയ്ക്കുന്നതിന് മുന്‍പ് നിലം വൃത്തിയാക്കി ഉഴുത് ഒരുക്കുന്നു. വിത്തു വിതച്ചശേഷവും അയാളുടെ പൂര്‍ണമായ ശ്രദ്ധയും അധ്വാനവും കൃഷിസ്ഥലത്തു തന്നെയുണ്ടാവും. അയാള്‍ വിത്തുകള്‍ക്ക് വെള്ളം കൊടുക്കുന്നു. പക്ഷികളില്‍നിന്നു സംരക്ഷിക്കുന്നു. പിന്നീട്, വളരുമ്പോള്‍ മൃഗങ്ങളില്‍നിന്നും കീടങ്ങളില്‍നിന്നും സംരക്ഷിക്കുന്നു.
വളം കൊടുക്കുകയും കീടനാശിനികള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. വിളയുടെ ഓരോ ഘട്ടത്തിലും എന്തുവേണമെന്ന് അയാള്‍ പൂര്‍ണബോധവാനാണ്. അതുപോലെ കുടുംബത്തിലും തൊഴില്‍സ്ഥലത്തും നമ്മള് മറ്റുള്ളവരെ അവരുടെ സ്വന്തം ജീവിതങ്ങളെ പരിപോഷിക്കുവാന്‍ സഹായിക്കണം. കൃഷിക്കാരന് അയാളുടെ വിളയെ പരിപോഷപ്പെടുത്തുന്നതിലാണ് എപ്പോഴും ശ്രദ്ധിക്കുന്നത്. അതിനാല്‍ വിളയ്ക്ക് അയാളുടെ മുഴുവന്‍ ശ്രദ്ധയും അനുസ്യൂതമായി കിട്ടുന്നു.എന്നാല്‍ വൃക്ഷം വലുതായിക്കഴിഞ്ഞാല്‍ ഇത്രയും ശ്രദ്ധ ആവശ്യമില്ല. വേരുകള്‍ അഗാധമായി ദൃഢതയുള്ളതാകയാല്‍ സ്വന്തം പോഷണങ്ങള്‍ ആഗിരണം ചെയ്യാന്‍ വൃക്ഷത്തിനാവും. കുടുംബത്തെ സംബന്ധിച്ചും ഇതുതന്നെ സത്യം. കുട്ടികള്‍ വലുതായിക്കഴിഞ്ഞാല്‍ നമ്മുടെ ശ്രദ്ധ അത്രത്തോളം ആവശ്യമുണ്ടായി എന്നുവരില്ല.
എന്നിരുന്നാലും നമ്മള് കുടുംബക്കാര് മറ്റു കുടുംബാംഗങ്ങളെ പരസ്പരം ശ്രദ്ധിക്കും. ഇതു മൂന്നുതരത്തിലാണ്.ഒന്ന് മുതിര്‍ന്നവരുടെ ശ്രദ്ധ, രണ്ട് സമപ്രായക്കാരുടെ ശ്രദ്ധ, മൂന്ന് ഇളയവര്‍ മുതിര്‍ന്നവര്‍ക്ക് കൊടുക്കുന്ന ശ്രദ്ധ. കുടുംബത്തില്‍ മുതിര്‍ന്നവരും സമപ്രായക്കാരും ഇളയവരും ആകുമ്പോള്‍ ഓഫീസുകളില്‍ പരിചയസമ്പന്നരും പുതിയവരും എന്ന വ്യത്യാസമേയുള്ളൂ. ഈ വകയെല്ലാം അനുദിന ജീവിത ചക്രത്തിലുള്ളതാണ്. കുടുംബത്തില്‍ മുത്തശ്ശി പേരക്കിടാങ്ങളെ പരിലാളിക്കുന്നു. അവര്‍ തിരികെ മുത്തശ്ശിയെ സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു.
രക്ഷിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്നു. കുട്ടികള്‍ക്ക് രക്ഷിതാക്കളോടുള്ള സമീപനം അവരുടെ ഉത്തരവാദിത്വത്തിന്നനുസരിച്ചാണ്. എല്ലാവര്ക്കും സ്നേഹവും പരിലാളനവും വ്യത്യസ്തതലങ്ങളില്‍ ആവശ്യമാണ്. ഓഫീസുകളിലും ബഹുമാനം കൊടുക്കുന്നതും വാങ്ങുന്നതും അനിവാര്യമാണ്. പുതുതലമുറയ്ക്ക് പ്രചോദനം കൊടുക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ ഓരോന്നും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലുപരി ലളിതമായത് പരിലാളനത്തിന്റെ പരിപോഷണത്തിന്റെ കലയുടെ അനുധാവനമാണ്.
പുതുതലമുറക്കാര് നമ്മുടെ പ്രവൃത്തികളെ കണ്ടുപഠിക്കുന്നു. ഉദാഹരണത്തിന് നമ്മള് രാവിലെ ഉണരുമ്പോള്‍ പായ, തലയിണ, പുതപ്പുകള്‍, വിരിപ്പുകള്‍ എന്നിവ വൃത്തിയായി അടുക്കയൊതുക്കി വയ്ക്കുന്നത് കുട്ടികള്‍ കാണുകയാണെങ്കില്‍ തീര്‍ച്ചയായും നമ്മള് പഠിപ്പിക്കുന്നതിന് മുന്‍പുതന്നെ അവര്‍ അത് അനുവര്‍ത്തിക്കും. ശേഷം നമ്മള് അവരെ ചെറുതായൊന്ന് സഹായിച്ചാല്‍ മതിയാകും.
പരിപോഷണത്തിന്റെ ഏറ്റവും ലളിതമായ കലയാണിത്. നമ്മള് കുട്ടികളെ അത്തരത്തില്‍ വളര്‍ത്തണം. ഓഫീസുകളിലും ഇത് അനുവര്‍ത്തിക്കാവുന്നതാണ്. ഓഫീസിലെ പരിചയ സമ്പന്നര്‍ക്ക് അവരുടെ രീതികളും കിടയറ്റ സമ്പ്രദായങ്ങളും പുതുതലമുറക്കാര്‍ക്കു പഠിപ്പിച്ചുകൊടുത്ത് അവരെ നിപുണരാക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: