കേരളത്തില്‍ വാസവദത്തയും കുറിയേടത്തു താത്രിയും ഒന്നിച്ച് ഒരാളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കുമാരനാശാന് ഇല്ലാതെ പോയത് മലയാളത്തിന്റെ നഷ്ടം. ആശാന്റെ വാസവദത്ത ഉപഗുപ്തനെ സ്നേഹിച്ചിരുന്നതിനാലല്ലേ മരിക്കാന്‍ കിടക്കുമ്പോഴും അദ്ദേഹത്തെ കാണണം എന്നാഗ്രഹിച്ചതും, ”സമയമായില്ല പോലും സമയമായില്ല പോലും, ക്ഷമ എന്റെ ഹൃദയത്തിലകന്നു തോഴി” എന്ന് വിലപിച്ചതും.
ആധുനിക വാസവദത്ത തന്റെ ശരീരം സമര്‍പ്പിക്കുന്നത് രാഷ്ട്രീയക്കാര്‍ക്കു മാത്രമാണ്. എന്നിട്ട് അവരുടെ പേരുകള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. താന്‍ പിതാവിനെപ്പോലെയെന്നു വിശേഷിപ്പിച്ചയാളും ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. സഹശയനം നടത്തി പ്രീണിപ്പിച്ച് കാര്യം നേടാമെന്ന അഭിനവ വാസവദത്തയുടെ പ്രതീക്ഷ ഇപ്പോള്‍ ഏതാണ്ട് അസ്തമിച്ചിരിക്കുകയാണ്. അതാണ് ഉള്ളില്‍ വസിക്കുന്ന കുറിയേടത്തു താത്രിയെ പുറത്തുവരാന്‍ അനുവദിക്കുന്നത്.
കുറിയേടത്തു താത്രി എന്ന അന്തര്‍ജനം സ്മാര്‍ത്ത വിചാരം ചെയ്യപ്പെട്ടപ്പോള്‍ അവര്‍ തന്നെ ദ്രോഹിച്ച ഓരോ ആളിന്റെയും പേരുകള്‍ വെളിപ്പെടുത്തി തുടങ്ങി. സമൂഹത്തില്‍ മാന്യന്മാരായ പലരുടെയും മുഖംമൂടി അവള് പിച്ചിക്കീറി. ഒടുവില്‍ കൊച്ചി രാജാവിന്റെ പേരെങ്ങാനും പറഞ്ഞാലോ എന്ന ഭീതിയില്‍ കുറിയേടത്തു താത്രിയെ നാടുകടത്തിയത്രെ.
കേരള രാഷ്ട്രീയം എത്രകണ്ട് അധഃപതിച്ചുവെന്നാണ് സോളാര്‍ കമ്മീഷന്റെ വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നത്. സ്ത്രീകള്‍ സാധാരണ പീഡിപ്പിക്കപ്പെട്ടാല്‍ അത് മറ്റുള്ളവര്‍ അറിയരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നവരാണ്. എന്നാലിവിടെ കാര്യങ്ങള്‍ മറിച്ചാണ്.
മരുമക്കത്തായം നിലനിന്നിരുന്ന, സ്ത്രീകള്‍ താക്കോല്‍കൂട്ടം മടിയില്‍ വച്ച് തറവാട് ഭരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്റെ അമ്മയുടെ അമ്മൂമ്മ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായിരുന്നു. ഈ അമ്മൂമ്മയെ വക്കീലായിരുന്ന മുത്തച്ഛന് വിവാഹംകഴിച്ചശേഷം തറവാട്ടില്‍നിന്നും മാറി കിഴക്കെ വെങ്ങോലയിലേക്ക് മാറിത്താമസിച്ചു. ഭാഗം ചോദിച്ചപ്പോള്‍ പാറ്റിയമ്മ എന്ന എന്റെ അമ്മയുടെ അമ്മൂമ്മയെ ‘തൃത്തിക’ എന്ന ദുഷ്ടമൂര്‍ത്തിയെ അയച്ച് കൊല്ലാന്‍ വിട്ടുവെന്നും, അങ്ങനെയാണ് അവര്‍ ചെറുപ്രായത്തില്‍ മരിച്ചതെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. വീടിന്റെ പടിക്കല്‍ ഒരു തെങ്ങ് ഇംഗ്ലീഷിലെ ‘യു’ ആകൃതിയില്‍ വളഞ്ഞ് ‘കൂനന്‍ തെങ്ങ്’ ആയി മാറിയത് ‘തൃത്തിക’ വന്ന ദിവസമായിരുന്നുവത്രെ.
കേരളത്തിലെ പല പുരുഷന്മാരും സ്ത്രീപീഡനത്തില്‍ ഒട്ടും പുറകിലല്ലെന്ന് ‘ഗൂഗിളില്‍’ തപ്പിയാല്‍ മനസ്സിലാകും. ഇവിടെ സ്ത്രീപീഡനം മാത്രമല്ല, പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിച്ച് മതംമാറ്റലും, ആണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ഐഎസില്‍ ചേര്‍ക്കലുമെല്ലാം നടക്കുന്നുണ്ട്. സാക്ഷരതയ്ക്ക് പേരുകേട്ട നാം ഇന്ന് ലൈംഗികനിരക്ഷരരായി മാറി.
ഇന്ന് ബാലപീഡനം ഒരു ആഗോളപ്രതിഭാസമാണത്രെ. 40 ദശലക്ഷം കുട്ടികള്‍ ഒരു വര്‍ഷം പീഡിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. പീഡിതര്‍ ഒടുവില്‍ പീഡകരായി മാറുന്നത് സ്വാഭാവികം. ഈ പീഡന ലിസ്റ്റില്‍ കേരളത്തില്‍ എറണാകുളമാണ് മുന്നിലെന്ന് തലകുനിച്ച് എഴുതേണ്ടിവരുന്നു.
എറണാകുളത്തുമാത്രം കഴിഞ്ഞവര്‍ഷം 241 കേസുകളുണ്ടായി. എറണാകുളം കഴിഞ്ഞാല്‍ ബാലപീഡനത്തിന് മുന്നില്‍ മലപ്പുറമാണ്. മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത് 214 കേസും, മൂന്നാമതായി നില്ക്കുന്ന തൃശൂരില്‍നിന്ന് പീഡനക്കേസില്‍ അറസ്റ്റിലായത് 186 പേരുമാണ്.
കേരളത്തിലെ സ്ത്രീകള്‍ മാനസിക ശാക്തീകരണം നേടിയവരാണ് എന്നത് ഇപ്പോള്‍ പഴങ്കഥയാണ്. പല പെണ്‍കുട്ടികളെയും വിവാഹം കഴിച്ചോളാം എന്ന് വാഗ്ദാനം നല്‍കിയാണ് പീഡിപ്പിക്കുന്നത്. പൊള്ളയായ വാഗ്ദാനത്തില്‍ വിശ്വസിച്ച് സ്വശരീരം സമര്‍പ്പിക്കുന്ന പെണ്‍കുട്ടികള്‍ എത്ര മണ്ടികളായിരിക്കണം. ഇത്തരം വാഗ്ദാനം നല്കി തന്റെ ‘ഭാവിവധു’വിനെ സ്നേഹിതരുമായി പങ്കുവയ്ക്കുന്നവരുമുണ്ട്.
പത്ത് വയസ്സിന് മുകളിലുള്ള കുട്ടികളും പീഡനവിധേയരാകുന്നു എന്ന വസ്തുത തെളിയിക്കുന്നത് ഇവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസമോ അവബോധമോ സ്വന്തം വീടുകളില്‍നിന്നും സ്കൂളുകളില്‍നിന്നും ലഭിക്കുന്നില്ല എന്നതാണ്.
ഇപ്പോള്‍ കൂടുതല്‍ പീഡനകഥകള്‍ പുറത്തുവരുന്നത് പ്രോ-ആക്ടീവ് പോലീസിന്റെ കഴിവുകൊണ്ടാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരിക്കുന്നു. കോഴിക്കോടും ബാലപീഡന കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ ദുസ്സഹ രീതി കേരളത്തില്‍ വികസിക്കുകയാണെന്നും ബെഹ്റ പറയുന്നു. സമൂഹം തന്നെയാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
കോട്ടയത്ത് പീഡിതയായ ഒരു കുട്ടി അടുത്തിടെ ഗര്‍ഭിണിയുമായി. ഇതില്‍ പ്രകടമാകുന്ന വസ്തുത പെണ്‍കുട്ടികളും ആണ്‍കുട്ടികളും തങ്ങള്‍ പീഡിപ്പിക്കപ്പെട്ട വിവരം മാതാപിതാക്കളെ അറിയിക്കുന്നില്ല എന്നതാണ്. രക്ഷിതാക്കളാകട്ടെ പീഡിതരായ മക്കളുടെ സ്വഭാവമാറ്റം പോലും ശ്രദ്ധിക്കുന്നില്ല.
പീഡിപ്പിക്കപ്പെടുമ്പോള്‍ അത് തങ്ങളുടെ കുറ്റംകൊണ്ടാണെന്ന ധാരണയിലാണ് കുട്ടികള്‍ ഈ വിവരം വീടുകൡനിന്ന് മറച്ചുവയ്ക്കുന്നത്. പക്ഷേ കൗണ്‍സിലറോട് അവര്‍ തങ്ങളുടെ മാനസികാവസ്ഥയും കാരണവും വ്യക്തമാക്കുന്നു. സ്കൂളുകളില്‍ കൗണ്‍സലിങ് സിസ്റ്റം കൊണ്ടുവന്ന അധികാരികള്‍ അഭിനന്ദനംഅര്‍ഹിക്കുന്നു.
കേരളത്തിന്റെ സാക്ഷരത 94 ശതമാനമാണ്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കില്‍ കേരളത്തില്‍ 2093 ലൈംഗികപീഡനക്കേസുകളാണ് 2016 ല്‍ രജിസ്റ്റര്‍ ചെയ്തത്. 2015 ല്‍ ഇത് 1569 ആയിരുന്നു.
ഇവിടെ ‘പോസ്കോ’ നിയമമുണ്ട്. കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് ഫ്രം സെക്ഷ്വല്‍ അബ്യൂസ് ഉണ്ട്. പക്ഷേ ബാലപീഡനത്തില്‍ ചുരുക്കം പേര് മാത്രമേ ശിക്ഷ അനുഭവിക്കുന്നുള്ളൂ. മറ്റൊരു വസ്തുത പോലീസിന്റെ അലംഭാവമാണ്. അവര്‍ കേസ് ഫയലുകള്‍ അടച്ചുവയ്ക്കുന്നു. അതുകൊണ്ടുതന്നെ ശിക്ഷിക്കപ്പെടുന്നത് വെറും 8.7 ശതമാനമാണ്.
നാല്‍പ്പത് ദശലക്ഷം കുട്ടികള്‍ എല്ലാ വര്‍ഷവും പീഡിപ്പിക്കപ്പെടുകയും, ഈ നമ്പര്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ മലയാളി സാക്ഷരതകൊണ്ട് എന്തുനേടിയെന്ന ചോദ്യം ഉയരുന്നു. സാക്ഷരത മാനസിക വികസനത്തിനും, സഹജീവിസ്നേഹം വളര്‍ത്തുന്നതിനും, സമൂഹത്തിന് ഫലപ്രദമായ സംഭാവന ചെയ്യാനുമാണ്. പക്ഷേ ഇവിടെ ബാലപീഡനം വര്‍ഷംതോറും ഇരട്ടിയായി വര്‍ധിക്കുന്നു.
പണ്ട് ദല്‍ഹിയില്‍ ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ ജോലിചെയ്യുമ്പോള്‍ ഞാന്‍ മലയാളിയാണ് എന്നു അഭിമാനത്തോടെ പറഞ്ഞിരുന്നു. ഇന്ന് എല്ലാവിധ തിന്മകളുടെയും കേളീരംഗമായി കേരളം മാറുകയല്ലേ? ഇവിടെ പൂര്ണസാക്ഷരതയുണ്ടായിട്ടും എന്തുകൊണ്ട് മലയാളികള്‍ ലൈംഗിക സാക്ഷരത നേടുന്നില്ല, തേടുന്നില്ല?
ഇന്ന് കേരളത്തില്‍ മദ്യലഹരിയോടും മയക്കുമരുന്ന് ലഹരിയോടും ഒപ്പം വ്യാപകമാകുന്നത് ലൈംഗികാസക്തിയാണ്. ഒപ്പം പണാര്‍ത്തിയും. ശതകോടീശ്വരനായ തോമസ് ചാണ്ടിയെ മന്ത്രിയായി വാഴിച്ചത് അദ്ദേഹം പല പോക്കറ്റുകളിലും നിക്ഷേപിച്ച പണത്തിന്റെ പ്രേരകശക്തി മൂലമല്ലേ? ഭരണത്തിലിരിക്കുന്നവര്‍ ധനാര്‍ത്തിക്ക് അടിമപ്പെടുമ്പോള്‍ വെല്ലുവിളിക്കപ്പെടുന്നത് നിയമവാഴ്ചയാണ്. നശിക്കുന്നത് നാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: