ഒരു സ്ഥലത്തേക്ക് പോവുകയോ അവിടെ എത്തിപ്പെടുകയോ ചെയ്താല്‍ പിന്നെ തിരിച്ചിങ്ങോട്ട് പോരാന്‍ കൂട്ടാക്കാതെ അവിടെത്തന്നെ കൂടിക്കളയുക. അതാണ് തത്തു തത്രൈവ രമതേയുടെ പൊരുള്‍. തത് തു തത്ര ഏവ രമതേ. ആരാധ്യയായ ലീലാവതി ടീച്ചറുടെ മനസ്സിന് സംഭവിച്ചത് അതാണ്. ‘മാതൃഭൂമി’ പത്രത്തി (15-11-2017) ലെ ലേഖനത്തില്‍ ടീച്ചര്‍ മനസ്സിന്നു പറ്റിയ പറ്റ് അമളിയാണെന്ന ബോധ്യം ഒട്ടുമേ ഇല്ലാതെ, വിശദീകരിച്ചിട്ടുണ്ട്. ടീച്ചറുടെ മനസ്സ് എങ്ങനെയെന്നറിയില്ല, കമ്മ്യൂണിസത്തിലേക്കങ്ങോട്ടു പൊയ്ക്കളഞ്ഞു. പിന്നെ അവിടെത്തന്നെ അങ്ങു കൂടി. ടീച്ചര്‍ക്ക് ഇഷ്ടം കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ആളുകളെ വണ്‍ ടൂ ത്രി നമ്പരിട്ടു കൊല്ലുന്ന മന്ത്രി ഉള്‍പ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹിംസാതത്വത്തോടു യോജിപ്പില്ലതാനും. എന്നാലും സംഗതി വശാല്‍ കമ്മ്യൂണിസത്തിലേക്കു കടന്നു കയറി കൈവിട്ടു പോയ്പ്പോയ മനസ്സ് ഇങ്ങു തിരിച്ചുവരാഞ്ഞാല് എന്തോ ചെയ്യും.
അല്ല, ഒന്നാലോചിച്ചുനോക്കൂ: ഗാന്ധിജിയുടെ രാമരാജ്യം ഇങ്ങു വരില്ല. അഥവാ രാമരാജ്യം വന്നാല്‍ പട്ടിണി ഇല്ലാതാവും. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍, അറിഞ്ഞുവെച്ചോളിന് കൂട്ടരേ, കമ്മ്യൂണിസം തുടച്ചുനീക്കപ്പെടും. അപ്പോള്‍, രാമരാജ്യം എങ്ങാനും വന്ന് പട്ടിണി ഇല്ലാതാവണോ, അങ്ങനെ കമ്മ്യൂണിസം തുടച്ചുനീക്കപ്പെടണമോ, അതോ രാമരാജ്യം വരാതെ, പട്ടിണി നിലനിന്ന് കമ്മ്യൂണിസം തുടച്ചുനീക്കപ്പെടാതിരിക്കണമോ. തെറ്റിദ്ധരിക്കരുതേ, ഇപ്പോഴത്തെ അവസ്ഥയില്‍ ടീച്ചര്‍ സ്വീകരിക്കുക രണ്ടാമത്തെ ഓപ്ഷന് ആവും. കാരണം, ടീച്ചറുടെ മനസ്സ് അവിടെ കമ്മ്യൂണിസത്തില്‍ – തത്ര ഏവ- രമതേ. ആശ്വസിക്കാനുള്ള വകുപ്പ്, എന്തു തന്നെയായായും രാമരാജ്യം ഇവിടെ വരാന്‍ പോണില്ല എന്ന് ടീച്ചറുടെ ഉറച്ച വിശ്വാസമത്രേ. വിശ്വാസം, അതല്ലേ എല്ലാം.
ഈ മനസ്സിന്റെ ഓരോരോ കളി നോക്കണേ. മനസ്സിനെ കാട്ടുകുരങ്ങെന്നു വിശേഷിപ്പിച്ചത് കുമാരനാശാനാണ്. പണ്ടതിലും പണ്ട്, ഒരു പണ്ഡിതന് തലയില്‍ക്കൈവച്ചു പറഞ്ഞു. ഹതാ പാണിനിനാവയം- നമ്മെ പറ്റിച്ചുപാണിനി എന്നു ഭാഷ. അവിടെയും വില്ലന്‍ മനസ്സു തന്നെ. അന്നതിന്റെ പേരില്‍ സംസ്കൃത ഭാഷാ വ്യാകരണത്തിന്റെ ആശാനായ സാക്ഷാല്‍ പാണിനി മഹര്‍ഷി പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടിയും വന്നതായിട്ടുണ്ട്.
കഥയിങ്ങനെ: മനസ്സ് എന്ന ശബ്ദം സ്ത്രീലിംഗമോ പുല്ലിംഗമോ അല്ല, നപുംസകലിംഗമാണെന്ന് പാണിനി വിധിച്ചു. ഇന്നത്തെ ഭാഷയില്‍ ട്രാന്‍സ് ജെന്‍ഡര്‍. പാണിനിയുടെ ഈ വിധിയുടെ ധൈര്യത്തില്‍, പണ്ടത്തെ ആ പണ്ഡിതര്‍, തന്റെ മനസ്സിനെ കാമുകിയുടെ അടുത്തേക്ക് അയച്ചു. തന്റെ ഇഷ്ടം കാമുകിയെ അറിയിക്കുക. എന്നിട്ട് അവിടത്തെ വിശേഷങ്ങള്‍ തന്നെ വന്നു ധരിപ്പിക്കുക. ഇതായിരുന്നു പണ്ഡിതരുടെ ഉദ്ദേശ്യം. മനസ്സ് കാമുകിയുടെ അടുത്തെത്തി. അവിടെ കാര്യങ്ങളൊക്കെ കണ്ടപ്പോള്‍ കക്ഷിക്ക് തിരിച്ചുപോരാന്‍ തോന്നിയില്ല.
കാമുകിയെ അത്രയ്ക്കങ്ങോട്ടു ബോധ്യപ്പെട്ടു. എന്നുവെച്ചാല്‍ തത് തു തത്ര ഏവ രമതേ. അത്, മനസ്സ്, അവിടെത്തന്നെ കുളിച്ച്, ഉണ്ട് പാര്‍പ്പുറപ്പിച്ചു എന്നര്‍ത്ഥം. പണ്ഡിത കാമുകന് അസ്വസ്ഥനായി എന്നു പറയേണ്ടതില്ലല്ലോ. തന്റെ മനസ്സാണ്, കാമുകിയുടെ അടുത്ത് കുടുങ്ങിക്കിടക്കുന്നത്; തിരിച്ചിങ്ങോട്ടില്ല എന്ന ഒരേ വാശിയില്‍. പാണിനി ഒരാളുടെ വാക്കിന്റെ ബലത്തിലാണ്, ട്രാന്സ്ജെന്ഡറല്ലേ. കാമുകിയുടെ അടുത്തു ചെന്നാല്‍ എന്തൂട്ട്ണ്ടാവാന്.
ആളവിടെ പോവും. നളന്റെ ഹംസം പോലെ കാമുകിയെ വാക്കാല്‍ രസിപ്പിച്ച് തന്റെ ഹൃദയരാഗം ധരിപ്പിച്ച് മടങ്ങിപ്പോരുമെന്നേ കരുതിയുള്ളൂ. ഭൈമീ കാമുകനല്ലോ ഞാനും എന്ന് മനസ്സ് തന്നോടു പറഞ്ഞിരുന്നെങ്കില്‍, അയയ്ക്കുന്നതിനു മുമ്പ് ഒന്നല്ല, ഒമ്പതുവട്ടം ആലോചിച്ചേനേ. ഇനി പറഞ്ഞിട്ടെന്താ? ഈ മാനസികാവസ്ഥയില്‍ നിന്നാണ്, പപ്പണ്ട് വാല്മീകിക്കെന്നപോലെ നമ്മുടെ പണ്ഡിതനും ഒരു ശ്ലോകം ഉദിച്ചത്. ചതുഷ്പദി ഇതാണ്.
നപുംസകമിതി ജ്ഞാത്വാ
താംപ്രതി പ്രേഷിതം മനഃ
തത്തു തത്രൈവ രമതേ
-ഹതാ പാണിനിനാ വയം
പണ്ഡിതന്മാര്ക്കും പണ്ഡിതകള്‍ക്കും അഥവാ വിദ്വാന്മാര്ക്കും ലേഡീ വിദ്വാന്മാര് (വിദൂഷിമാര് എന്ന് മുന്‍ഷി)ക്കും പറ്റുന്ന അബദ്ധങ്ങള്‍ എന്നു വിശേഷിപ്പിക്കാം.
ഇപ്പോള്‍ രാമരാജ്യമല്ല മോദി രാജ്യമാണെന്ന് ടീച്ചര്‍ ആശ്വാസം കൊള്ളുന്നുണ്ട്. അതിനാല്‍ പട്ടിണി ഇല്ലാതാവാന്‍ പോകുന്നില്ലെന്നും തദ്വാരാ കമ്മ്യൂണിസം തുടച്ചുനീക്കപ്പെടില്ലെന്നും.
പക്ഷേ, ടീച്ചര്‍ നമ്മെ വായനക്കാരെ കണ്ഫ്യൂജനിലാക്കുന്നു. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്തിയ പരിഗണനയാണത്രേ. അപ്പോഴവിടെ പട്ടിണിയുണ്ടാവില്ലല്ലോ. ഏതൊക്കെയാണ് ഈ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെന്ന് ടീച്ചര്‍ പറയുന്നില്ല. സോവിയറ്റ് നാട് തീര്‍ച്ചയായും അതില്‍പ്പെട്ടു കാണും.
മോസ്കോ നഗരമേ ഭാഗ്യം വെടിഞ്ഞൊരെന്‍
രാജ്യത്തിലേക്കു മടങ്ങുകയാണു ഞാന്‍
എന്നൊരു കവി ഗുരു മുമ്പ് പാടിയിട്ടുണ്ട്. സോവിയറ്റു നാട്ടില്‍ച്ചെന്ന് അവിടത്തെ ആസ്വാദ്യമാത്രാധിഗദ്യമായുള്ള ആകര്‍ഷണത്തില്‍ ആണ്ടു മുങ്ങി, മനസ്സിനെ, അവിടെത്തന്നെ അര്പ്പിച്ചിട്ടാവാം. വൈമനസ്യത്തോടെ മടങ്ങിപ്പോന്നത് അദ്ദേഹം. നമ്മുടെ രാജ്യം ഭാഗ്യം വെടിഞ്ഞതാണെന്ന തിരിച്ചറിവുമായാണ് കവിശ്രേഷ്ഠന് മടങ്ങിപ്പോന്നത്. ടീച്ചറും സോവിയറ്റെന്ന നാട്ടില്‍ പോയിട്ടുണ്ടല്ലോ. കാര്യങ്ങളൊക്കെ കണ്ടിട്ടുമുണ്ടാവും.
അതിരിക്കട്ടെ, ടീച്ചര്‍ക്ക് ഒരു വിഷമമുള്ളതായിത്തോന്നി. കുട്ടികളുടെ ഉന്നമനത്തിനായി ആരെങ്കിലും മുന്നോട്ടുവരുന്നുവെങ്കില്‍ അവര്‍ക്കുവേണ്ടി പ്രസംഗിക്കാന്‍ തയ്യാറാണെന്ന് ഒരു ഓഫര്‍ ടീച്ചര്‍ മുന്നോട്ടുവെച്ചിരുന്നുവത്രെ, കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് തനിക്കു ഒരു സ്ഥാനവും വേണ്ട. ടീച്ചറുടെ പ്രസംഗം വഴി പട്ടിണി ഇല്ലാതാകുകയും കമ്യൂണിസം തുടച്ചുനീക്കപ്പെടുകയും ചെയ്താലത്തെ അവസ്ഥ ഓര്‍ത്താവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ടീച്ചറുടെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതേയില്ല. വോട്ടു ചോദിക്കാന്‍ പോലും ആ വഴി പോയിക്കാണില്ല. കോണ്‍ഗ്രസുകാരും കൈവിട്ടു കളഞ്ഞുപോലും. പ്രസംഗിക്കാന്‍ അവര്‍ക്കുതന്നെ ഉണ്ട് വേണ്ടതിലും നാലോ അഞ്ചോ ഇരട്ടി താരങ്ങള്‍. അതിനിടയില്‍ ടീച്ചര്‍കൂടി ആയാലത്തെ പുകില് എന്താവും എന്ന് കരുതിക്കാണും, അവര്‍. എന്തായാലും ടീച്ചര്‍ക്ക് അതൊരു വ്യസനാവസ്ഥ സൃഷ്ടിച്ചു.
**************
കമ്മ്യൂണിസത്തോടും കോണ്‍ഗ്രസ്സിനോടുമുള്ള അടുപ്പം ഇങ്ങനെ പ്രഖ്യാപിക്കുന്ന ടീച്ചര്‍ ശത്രുപക്ഷത്തു ‘ചിലരെ’ നിര്ത്തിക്കാണുന്നു. ഇപ്പോള്‍ ‘രാമരാജ്യം’ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ആ ‘ചിലര്‍’ എന്നു തുറന്നടിക്കുകയും ചെയ്യുന്നു.
മോദിരാജ്യം, മൂന്നുകോടി – ഒമ്പതരക്കോടി കണക്കുകള്‍, നോട്ട് നിരോധനം, ബഹുസ്വരത തുടങ്ങിയ പ്രയോഗങ്ങള്‍ വഴി തന്റെ ശത്രുക്കള്‍ ആരാണെന്ന് ടീച്ചര്‍ പറയാതെ പറയുന്നുമുണ്ട്. ഈ ശത്രുമനോഭാവം ടീച്ചറുടെ അഭിപ്രായങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. അതു കണ്ടറിഞ്ഞ ‘മാതൃഭൂമി’ പത്രാധിപര്‍ ടീച്ചറുടെ ലേഖനത്തോടൊപ്പം ചേര്‍ത്ത ഈ സൂക്തം ആപാദമധുരവും ആലോചനാമൃതവുമത്രേ, സൂക്തം ഇതാണ്:
ശത്രുക്കളെ ഒരിക്കലും വെറുക്കരുത്. അത് നിങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കും- മാരിയോ പൂസോ.
-എങ്ങനെയുണ്ട് പൂശ്-
പ്രതികരിക്കാൻ ഇവിടെ എഴുതുക: