അയോധ്യ: രാമജന്മഭൂമി പ്രശ്നത്തില്‍ ഒത്തുതീര്‍പ്പിനു ശ്രമിക്കുന്ന ആര്‍ട്ട് ഒഫ് ലിവിങ് ഗുരു ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യയില്‍ വിവിധ സംഘടനകളുമായി ചര്‍ച്ച ആരംഭിച്ചു. കഴിഞ്ഞ ദിവസം ലക്നോവില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ശ്രീ ശ്രീ രവിശങ്കര്‍ ഇന്നലെ അയോധ്യയില്‍ എത്തിയത്.
അനുകൂലമായ സാഹചര്യങ്ങളാണ് കാണുന്നതെന്ന് ആദ്യ ചര്‍ച്ചകള്‍ക്കു ശേഷം രവിശങ്കര്‍ പറഞ്ഞു. ഭൂരിപക്ഷം മുസ്ലീങ്ങള്‍ക്കും രാമക്ഷേത്രത്തോട് എതിര്‍പ്പില്ല എന്നാണ് മനസ്സിലാക്കുന്നത്. പരിഹാരത്തിന് എളുപ്പവഴിയൊന്നുമില്ല. നിരന്തരമായ ചര്‍ച്ചകളിലൂടെ വേണം പരിഹരിക്കാന്‍. ഒന്നോ രണ്ടോ മാസങ്ങളോ ചിലപ്പോള്‍ അതിലേറെയോ സമയമെടുത്തേക്കാം, രവിശങ്കര്‍ പറഞ്ഞു.
താന്‍ അയോധ്യയില്‍ എത്തിയതിനു പിന്നില്‍ അജണ്ടകളൊന്നുമില്ല. മുന്‍കൂട്ടി തയാറാക്കിയ രൂപരേഖയുമില്ല. പക്ഷേ, പ്രശ്നം പരിഹരിക്കാന്‍ കഴിയും എന്നു തന്നെയാണ് പ്രതീക്ഷ. കോടതിവിധിയാണ് എല്ലാറ്റിനും മുകളില്‍. എന്നാല്‍ അമ്പതു വര്‍ഷം കഴിഞ്ഞ് കോടതിവിധി തങ്ങള്‍ക്ക് എതിരായിരുന്നു എന്ന് ഒരു സമുദായത്തിനും തോന്നാന്‍ പാടില്ല, അദ്ദേഹം തുടര്‍ന്നു.
ഒരു പ്രശ്നത്തില്‍ ഇടപെടാന്‍ തനിക്ക് ആരുടേയും അനുവാദം ആവശ്യമില്ലെന്ന് എഐഎംഐഎം നേതാവ് അസാവുദ്ദീന്‍ ഒവൈസിക്കുള്ള മറുപടിയായി രവിശങ്കര്‍ പറഞ്ഞു.
അയോധ്യയില്‍ രാമജന്മഭൂമി ബോര്‍ഡ് ചെയര്മാന് നൃത്യ ഗോപാല്‍ ദാസ്, മുനിറാം ദാസ് ചവാനി തുടങ്ങിയവരുമായും വിവിധ അഘാഡകളുടെ മേധാവികളുമായും സംഘടനാ പ്രതിനിധികളുമായും രവിശങ്കര്‍ ചര്‍ച്ച നടത്തി.
കേസിലെ മൂന്നു കക്ഷികളില്‍ ഒരാളായ നിര്‍മോഹി അഘാഡയുടെ മേധാവി മഹന്ത് ദിനേന്ദ്രദാസിന്റെ പ്രസ്താവന ചര്‍ച്ചകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി. രാമജന്മഭൂമിയിലുള്ള അവകാശവാദം പിന്‍വലിച്ചാല്‍ സുന്നി വഖഫ് ബോര്‍ഡിന് 20 കോടി നല്‍കാമെന്നാണ് വാഗ്ദാനമെന്നും ഇക്കാര്യത്തില്‍ മധ്യസ്ഥതക്കായാണ് രവിശങ്കര്‍ എത്തിയത് എന്നുമായിരുന്നു മഹന്തിന്റെ വാക്കുകള്‍. എന്നാല്‍ മഹന്തിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് സുന്നി വഖഫ് ബോര്‍ഡ് ഹാജി മെഹബൂബ പറഞ്ഞു.
രവിശങ്കറിന്റെ നീക്കത്തോട് സമ്മിശ്ര പ്രതികരണമാണുള്ളത്:
ബിജെപി മുന്‍ എംപി രാം വിലാസ് വേദാന്തി– മധ്യസ്ഥത ശ്രമം നടത്താന്‍ രവിശങ്കര്‍ ആരാണ് ? വിദേശഫണ്ട് ഉപയോഗിച്ച് ഇനിയും സംഘടന നടത്തേണ്ടയാളാണ്. വന്‍ സമ്പത്തിന്റെ ഉടമയാണ്. ഇതെക്കുറിച്ചൊക്കെ അന്വേഷണം വരുന്നത് തടയാനാണ് ഇത്രവേഗം ഈ പ്രശ്നത്തിലേക്ക് വന്നത്.
ജഫ്രായാബ് ജിലാനി (അഖിലേന്ത്യാ മുസ്ലിം പേഴ്സണ്‍ ലോ ബോര്‍ഡ് സെക്രട്ടറി)– ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നില്ല. പക്ഷേ, മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടന എന്ന നിലയില്‍ ഞങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. അയോധ്യയില്‍ മുസ്ലീങ്ങള്‍ക്കുള്ള നിയമപരമായ അവകാശം ഉപേക്ഷിക്കാന്‍ തയാറല്ല എന്ന് അദ്ദേഹത്തെ അറിയിക്കുന്നു.
അമര്‍നാഥ് മിശ്ര (മുതിര്‍ന്ന വിഎച്ച്പി നേതാവ്)– അയോധ്യയിലെ 2.77 ഏക്കര്‍ സ്ഥലത്തു തന്നെ ക്ഷേത്രം നിര്‍മിക്കണം എന്ന് ശ്രീ ശ്രീ രവിശങ്കറിനെ ഞങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. അതിനടുത്തോ അല്ലെങ്കില്‍ നിര്‍ദേശിക്കുന്ന മറ്റ് ഏതു സ്ഥലത്തോ മോസ്ക് നിര്‍മിച്ചു നല്‍കാനും ഞങ്ങള്‍ തയാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: