ആലപ്പുഴ: നഗരത്തിലെ തെരുവോര കച്ചവടക്കാരുടെ ലിസ്റ്റ് പുനപരിശോധിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ തെരുവോര കച്ചവട നിയമവുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തില്‍ സര്‍വേ നടത്തി നഗരകച്ചവട കമ്മറ്റിയംഗീകരിച്ച കച്ചവടക്കാരുടെ ലിസ്റ്റാണ് പുനഃപരിശോധിക്കാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായത്.
ഹൗസ് ബോട്ട് ഉടമയും ഹോം സ്റ്റേ നടത്തിപ്പുകാരുമടക്കമുള്ളവര് കച്ചവടക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യഘട്ട സര്‍വേയില്‍ 343 പേരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇത് നഗരകച്ചവട കമ്മറ്റിയില്‍ അവതരിപ്പിച്ചതിനു ശേഷമുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതോടെ 643 പേരായി ഉയര്‍ന്നു.
മുല്ലയ്ക്കല് തെരുവില്‍ മാത്രം ഒരാള്‍ക്ക് ഒന്നിലധികം വഴിയോര കച്ചവടത്തട്ടുകളാണുള്ളതെന്നും ഇവിടെ ജോലിക്ക് നില്‍ക്കുന്നവരെ തട്ടുകളുടെ ഉടമസ്ഥരാക്കി സര്‍വേ നടത്തിയവരെ തെറ്റിധരിപ്പിച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കൗണ്‍സിലില്‍ ആക്ഷേപമുയര്‍ന്നതോടെ ആദ്യം ലിസ്റ്റ് മരവിപ്പിക്കാന്‍ ചെയര്മാന് തോമസ് ജോസഫ് നിര്‍ദേശിച്ചെങ്കിലും 30 പേര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് അടക്കം നല്കിയ സാഹചര്യത്തില്‍ ലിസ്റ്റ് മരവിപ്പിക്കലോ റദ്ദാക്കലോ വേണ്ടെന്നും പുനപരിശോധന നടത്തിയാല്‍ മതിയെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.
2011-12 ലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നാലിടങ്ങളില്‍ നഗരസഭ നേതൃത്വത്തില്‍ സ്ഥാപിച്ച ഇ ടോയ്ലെറ്റുകള് കരാര്‍ പ്രകാരം പ്രവര്‍ത്തന സജ്ജമാക്കി നല്കുന്നതില് വീഴ്ച വരുത്തിയ കെല്‍ട്രോണിനെതിരെ പദ്ധതിക്ക് ചിലവായ തുക തിരിച്ചടയ്ക്കുന്നതിന് നിയമനടപടി സ്വീകരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: