ഹരാരെ: റോബര്‍ട്ട് മുഗാബെ; സിംബാബ്വെയുടെ പ്രസിഡന്റാണ്. വയസ് 93. പക്ഷെ അധികാരം വിട്ടിറങ്ങില്ലെന്ന പിടിവാശിയിലാണ് കക്ഷി. ഭരണമല്ലായ്മയും അസ്ഥിരതയും എല്ലാം കൂടി ദരിദ്ര രാജ്യത്തെ തകര്‍ത്തെറിയുന്ന ഘട്ടം വന്നപ്പോഴാണ് സൈന്യം കഴിഞ്ഞ ദിവസം അട്ടിമറി നടത്തിയതും മുഗാബെയെയും ഭാര്യയേയും തടവിലാക്കിയതും. ഇവരെ സൈന്യം ഒന്നും ചെയ്തിട്ടുമില്ല. അവര്‍ക്ക് ഒരാവശ്യമേയുള്ളു, കസേര വിട്ടൊഴിഞ്ഞ് ആര്‍ക്കെങ്കിലും അധികാരം കൈമാറുക.
മുഗാബെയുമായി ചര്‍ച്ച നടത്താന്‍ സൈന്യം ചിലരെ നിയോഗിച്ചിട്ടുമുണ്ട്. കത്തോലിക്കാ രാജ്യമായ ഇവിടെ കത്തോലിക്കാ പുരോഹിതനായ ഫിഡ്ലിയസ് മൂക്കനോറയാണ് പ്രമുഖ മധ്യസ്ഥന്‍. എന്നാല്‍ ഫാദറുമായി ചര്‍ച്ചക്കു പോലും വിസമ്മതിക്കുകയാണ് മുഗാബെ. നിയമാനുസൃതമുള്ള ഭരണാധികാരി ഞാനാണ് അതിനാല്‍ ഞാന്‍ സ്ഥാനമൊഴിയില്ല. മുഗാബെ പറയുന്നു.
പഴയ ഒളിപ്പോരാളി നേതാവായ മുഗാബെയുടെ നേതൃത്വത്തില്‍ 1980ലാണ് സിംബാബ്വെ സ്വാതന്ത്ര്യം നേടിയത്. തങ്ങളുടെ വിമോചന നായകനായിട്ടാണ് ആഫിക്കക്കാര്‍ മുഗാബെയെ കാണുന്നതും. അന്ന് ഭരണത്തിലേറിയതാണ്, 37 കൊല്ലമായി പ്രസിഡന്റായിട്ട്. വലിയ പുരോഗതി കൈവരിക്കേണ്ട സിംബാബ്വെയെ മുഗാബെയുടെ ഭരണമാണ് തകര്‍ത്തെറിഞ്ഞതെന്ന് വിശ്വസിക്കുന്നവരും ധാരാളം. മോശം സാമ്പത്തിക നയങ്ങളും ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന അക്രമങ്ങളുമാണ് രാജ്യത്തെ പട്ടിണിയിലാക്കിയതെന്ന് ഇവര്‍ കരുതുന്നു.
എന്തായാലും മുംഗാബെ വിരുദ്ധര്‍ രാജ്യം കൈപ്പിടിയില്‍ ഒതുക്കിക്കഴിഞ്ഞു. മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്സണ്‍ മംഗാഗ്വയെ സൈന്യം പുതിയ പ്രസിഡന്റാക്കുമെന്നാണ് സൂചന. പ്രതിപക്ഷവും ഇതിന് സന്നദ്ധമാണ്. ബ്രിട്ടനില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന പ്രതിപക്ഷ നേതാവ് മോര്ഗന് സാവന്‍ഗിരൈ തലസ്ഥാനമായ ഹരാരെയില്‍ മടങ്ങിയെത്തിക്കഴിഞ്ഞു.
സൈന്യത്തിന്റെ തടവിലാണെങ്കിലും തനിക്ക് കുഴപ്പെമാന്നുമില്ലെന്ന് മുഗാബെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയോട് ഫോണില്‍ പറഞ്ഞു. മുഗാബെയോട് ജനങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്. അതിനാലാണ് അദ്ദേഹത്തെ അവര്‍ ഇതുവരെ തുടരാന്‍ അനുവദിച്ചതും.
എന്നാല്‍ ആദ്യ ഭാര്യ സാലി മരിച്ച ശേഷം വിവാഹം കഴിച്ച അന്‍പത്തിരണ്ടുകാരി ഗ്രേസിനോട് ജനങ്ങള്‍ക്ക് തീരെ താല്‍പ്പര്യവുമില്ല. ഇരുവരും സൈന്യത്തിന്റെ തടവില്‍ തുടരുകയാണ, അധികാരക്കൈമാറ്റത്തിനുള്ള ചര്‍ച്ചകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: