ഇടുക്കി: അടിമാലി രാജധാനി കൂട്ടക്കൊലക്കേസിന്റെ വിസ്താരം പൂര്‍ത്തിയായി. ഇന്ന് മുതല്‍ തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വാദം ആരംഭിക്കും. 2015 ഫെബ്രുവരി 13ന് രാത്രിയാണ് രാജധാനി ടൂറിസ്റ്റ് ഹോം ഉടമ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ അമ്മ നാച്ചി എന്നിവരെ കൊലപ്പെടുത്തിയത്.
കര്‍ണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു, മഞ്ജു എന്നവരാണ് കേസിലെ പ്രതികള്‍. മൂവരെയും ശ്വാസം മുട്ടിച്ച് കൊടപ്പെടുത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങളുമായി പ്രതികള്‍ മുങ്ങി. അടിമാസി സി.ഐ സജി മര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം ഏറെ സാഹസികമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അഴിക്കുള്ളിലായത്. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യതെളിവുകളുടെ പിന്‍ബലത്തിലാണ് പ്രോസിക്യൂഷന് കേസ് വാദിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ ആലുവയിലേക്ക് കടന്ന ഓട്ടോ റിക്ഷയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ 54 സാക്ഷികളെ വിസ്തരിച്ചു. 77 പ്രമാണങ്ങളും 56 തൊണ്ടി മുതലുകളും അടിസ്ഥാനമാക്കിയായിരുന്നു വാദം. ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ.ബി.സുനില്‍ ദത്താണ് കോടതിയില്‍ ഹാജരാകുന്നത്.
സാഹചര്യതെളിവകള് മാത്രമുള്ള കേസായതിനാല്‍ ഏറെ വെല്ലുവിളിയാണ് പ്രോസിക്യൂഷന് നേരിടുന്നത്.ഇന്നും നാളെയുമായി നടക്കുന്ന വാദത്തില്‍ ശാസ്ത്രീയ തെളിവുകളും പോലീസ് മോഷ്ടാക്കളില്‍ നിന്നും കണ്ടെടുത്ത ആഭരണങ്ങളും മുന്‍നിര്‍ത്തിയാകും പ്രോസിക്യൂഷന് മുന്നേറുന്നത്. മൂന്ന് പ്രതികളും വിയ്യൂര്‍ ജയിലില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: