കൊച്ചി: ആളും ആവനാഴിയുമെല്ലാം സജ്ജം. ചാണക്യതന്ത്രങ്ങളും അവസാനവട്ട പണിപ്പുരയില്‍. അറബിക്കടലിന്റെ തിരുമുറ്റത്ത് ഇന്ന് പെരുങ്കളിയാട്ടം. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ നെഞ്ചേറ്റിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ നാലാം പതിപ്പിനാണ് ഇന്ന് കൊച്ചിയില്‍ തുടക്കം.
കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനമായ ഉദ്ഘാടന മാമാങ്കത്തില്‍ മുഖാമുഖമെത്തുന്നത് കേരള ബ്ലാസ്റ്റേഴ്സും നിലവിലെ ചാമ്പ്യന്മാര് എടികെയും. രാത്രി എട്ടിന് കിക്കോഫ്.
കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചായിരുന്നു എടികെയുടെ കിരീട ധാരണം. മൂന്നു വര്‍ഷം മാത്രം പഴക്കമുള്ള ടൂര്‍ണമെന്റിലെ അവരുടെ രണ്ടാം കിരീടം. എടികെയുടെ രണ്ട് ഫൈനലുകളിലും ബ്ലാസ്റ്റേഴ്സായിരുന്നു എതിരാളികള്‍ എന്നത് മറ്റൊരു യാദൃച്ഛികം. രണ്ട് തവണയും ബ്ലാസ്റ്റേഴ്സ് തോറ്റു.
കണക്കുകളില്‍ മുന്‍തൂക്കം എടികെയ്ക്ക്. ആകെ കളിച്ച എട്ടില്‍ അഞ്ചിലും ജയം അവര്‍ക്കൊപ്പം. ഒരെണ്ണത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. രണ്ടെണ്ണം സമനിലയില്‍.
ലക്ഷ്യം കിരീടം മാത്രം
രണ്ടു തവണ കൈവിട്ട കിരീടം ഇത്തവണ കൈക്കിലാക്കണമെന്ന വാശിയിലാണ് ബ്ലാസ്റ്റേഴ്സ്. ഇന്ന് എടികെയെ തോല്‍പ്പിച്ച് മികച്ച തുടക്കമാണ് ലക്ഷ്യമെന്ന് കോച്ച് റെനെ മ്യൂലെന്സ്റ്റീന് പറയുകയും ചെയ്തു.
കടലാസിലെ കരുത്ത് ആതിഥേയര്‍ക്ക്. ബള്‍ഗേറിയയുടെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ഇതിഹാസതാരം ദിമിത്രി ബെര്‍ബറ്റോവ്, കനേഡിയന്‍ സൂപ്പര്‍താരവും ഒരു ഇടവേളയ്ക്കു ശേഷം ടീമില്‍ മടങ്ങിയെത്തിയ ഇയാന്‍ ഹ്യൂം, മലയാളി താരം സി.കെ. വിനീത് എന്നിവര്‍ ആതിഥേയരുടെ കുന്തമുനകള്‍. ഗോളടിയന്ത്രമാണ് ഹ്യൂം.
മൂന്ന് സീസണുകളിലെ 46 കളികളില്‍ നിന്ന് 23 ഗോളുകള്‍ ആ ബൂട്ടില്‍ നിന്ന് പിറന്നു. ഹ്യൂമിനൊപ്പം മുന്നേറ്റത്തില്‍ ബെര്‍ബറ്റോവ് കൂടി ചേരുമ്പോള്‍ ആക്രമണത്തിന് ഇരുതല മൂര്‍ച്ച. തീര്‍ന്നില്ല, മുന്‍നിര സമ്പാദ്യം. ഹോളണ്ടുകാരന് മാര്‍ക്ക് സിഫ്നിയോസ്, കരണ്‍ സാഹ്നി, മലയാളി താരം കെ. പ്രശാന്ത് എന്നിവരും കരുത്തായുണ്ട്.
ഇരുപത്തിരണ്ടു വയസുള്ള ഘാനക്കാരന്‍ കാരന് കറേജ് പെകുസണ് മധ്യനിരയിലെ സൂപ്പര്‍താരം. ഘാന അണ്ടര്‍ 23 ദേശീയ ടീമംഗമാണ്. അരാത്ത ഇസൂമി, സി.കെ. വിനീത്, ജാക്കിചന്ദ് സിങ്, മിലന് സിങ്, സിയാന് ഹംഗല്‍ എന്നിവര്‍ മറ്റു പ്രമുഖര്‍.
കളിമെനയുന്നതിനൊപ്പം സ്ട്രൈക്കറായും തിളങ്ങുന്ന ഇസുമി ടീമിനു മുതല്‍ക്കൂട്ടാണ്. വിനീതിന് വിങ്ങിലാകും ദൗത്യം. സ്ട്രൈക്കറായും വിനീത് കഴിവു തെളിയിച്ചിട്ടുണ്ട്. വലതുവിങ്ങിലൂടെ മിന്നലാക്രമണം നടത്തും ജാക്കിചന്ദ്. ദല്‍ഹി ഡൈനാമോസിന്റെ യൂട്ടിലിറ്റി പ്ലെയറായി തിളങ്ങിയ മിലന് സിങ്, ഐ ലീഗില്‍ ബെംഗളൂരു എഫ്സിക്കും ചെന്നൈയിനും കളിച്ചിട്ടുള്ള സിയാം ഹംഗല്‍ എന്നിവരും കരുത്താകും.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരമായിരുന്ന വെസ് ബ്രൗണ്‍ പ്രതിരോധനിരയിലെ നട്ടെല്ല്. സെര്‍ബിയയുടെ ഇരുപത്തിയാറുകാരന് നെമഞ്ജ പെസിച്ച് ബ്രൗണിന്റെ കൂട്ടാളി. സന്ദേശ് ജിംഗാന്, മലയാളിതാരം റിനോ ആന്റോ, ഐ ലീഗ് ജേതാക്കള്‍ ഐസ്വാള്‍ എഫ്സിയുടെ ലാല്‍റുവാതാര എന്നിവരും ചേരുമ്പോള്‍ കോട്ടപിളര്‍ക്കാന്‍ എതിരാളികള്‍ വിയര്‍ക്കും. ലാല്‍താകിമ, പ്രീതംകുമാര്‍, സാമുവല്‍ ശദപ് എന്നിവര്‍ മറ്റ് പ്രതിരോധനിര താരങ്ങള്‍.
ഗോള്‍വലയ്ക്കു മുന്നിലെ ഇംഗ്ലീഷ് സാന്നിധ്യമാണ് യുണൈറ്റഡിന്റെ ഗോള്‍കീപ്പറായിരുന്ന പോള്‍ റെച്ചുക്ക. സന്ദീപ് നന്ദി, സുഭാശിഷ് റോയ് ചൗധരി എന്നിവരും കൂട്ടിനുണ്ട്. ആദ്യ ഇലവനില്‍ ആരൊക്കെയെന്നത് മ്യൂലെന്സ്റ്റീന് പുറത്തുവിട്ടിട്ടില്ല. എങ്കിലും മലയാളി താരം സി.കെ. വിനീത് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
കേമത്തം നിലനിര്‍ത്താന്‍
അടിമുടി മാറിയാണ് കൊല്‍ക്കത്തക്കാരുടെ വരവ്. സ്പാനിഷ് ബന്ധം അവസാനിപ്പിച്ച്, ഇംഗ്ലണ്ടിനെ പുണര്‍ന്നെങ്കിലും കിരീടം നിലനിര്‍ത്തുക മാത്രം ലക്ഷ്യം.
നേരത്തെ, അത്ലറ്റികോ ഡി കൊല്‍ക്കത്തയായിരുന്ന അവര്‍ സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡുമായുള്ള ബന്ധം വിച്ഛേദിച്ച് അമ്ര ടീം കൊല്‍ക്കത്തയായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ടോട്ടനത്തിന്റെയും സൂപ്പര്‍താരമായി വിലസിയ ടെഡി ഷെറിങ്ഹാമിനു കീഴിലാണ് എടികെ എത്തുന്നത്.
മൂന്നാം കിരീടം ലക്ഷ്യമിടുന്ന എടികെയുടെ വജ്രായുധം മുന്നേറ്റനിര. പക്ഷേ, പരിക്കാണ് അവരെ അലട്ടുന്നത്. സൂപ്പര്‍ താരം അയര്‍ലന്‍ഡിന്റെ റോബി കീന്‍ കാല്‍മുട്ടിനേറ്റ പരുക്കിനു ചികിത്സിക്കാന്‍ നാട്ടിലേക്കു മടങ്ങി. ആദ്യ മത്സരങ്ങള്‍ കീനിന് നഷ്ടമാകും. കീനിന്റെ അഭാവം ബാധിക്കും. എങ്കിലും താരസമ്പത്തിന് കുറവൊന്നുമില്ല.
മുന്നേറ്റത്തില്‍ പോര്‍ച്ചുഗീസ് പ്രീമേറ ലിഗ ക്ലബ് നാഷണല്‍ വിട്ടെത്തുന്ന സെക്വീഞ്ഞാ, ഫിന്‍ലന്‍ഡ് താരം ജാസി കുക്കി എന്നിവര്‍ വിദേശക്കരുത്ത്. ഇന്ത്യന്‍ താരം റോബിന് സിങ്ങും ഐസ്വാള്‍ എഫ്സിയുടെ ജയേഷ് റാണെയും കൂടി ചേരുന്നതോടെ പ്രഹരശേഷിയേറും.
ഇന്ത്യന്‍ സൂപ്പര്‍താരം യൂജിങ്സണ്‍ ലിങ്ദോ പ്രധാന പ്ലേ മേക്കറായി എത്തും. ഇംഗ്ലീഷുകാര്‍ കാള്‍ ബേക്കര്‍, കോര്‍ണര്‍ തോമസ്, ഡൈനാമോസിനു കളിച്ച റൂപര്‍ട്ട് നോങ്ഗ്രം, മുന്‍ ബെംഗളൂരു താരം ശങ്കര്‍ സംപിങ്കിരാജ്, ഡാരന്‍ കല്ദീര, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഹിതേഷ് ശര്‍മ, ബിപിന്‍ സിങ്, റൊണാള്‍ഡ് സിങ് എന്നിവരും മധ്യനിരയിലെ കരുത്ത്.
പ്രതിരോധത്തിലെ പ്രമുഖര്‍ സ്പാനിഷ് താരം ജോര്‍ഡിയും ഇംഗ്ലീഷ് താരം ടോം തോര്‍പ്പും. കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന പ്രബീര്‍ ദാസ്, കീഗന്‍ പെരേര എന്നിവര്‍ക്കു പുറമെ നല്ലപ്പന് മോഹന്‍രാജ്, അഗസ്റ്റിന് ഫെര്‍ണാണ്ടസ്, അന്‍വര്‍ അലി, അശുതോഷ് മേത്ത എന്നിവരുമുണ്ട്.
ദേബ്ജിത്ത് മജുംദാറാകും ഒന്നാം നമ്പര്‍ ഗോളി. ഇംഗ്ലിഷ് ലീഗുകളില്‍ വെസ്റ്റ്ഹാം, ബോള്‍ട്ടണ്‍ പോലുള്ള ടീമുകളുടെ വല കാത്ത ഫിന്‍ലന്‍ഡ് വെറ്ററന്‍ താരം യെസ്കെലിനന്, നോര്‍ത്ത് ഈസ്റ്റ് താരം കുന്‍സാങ് ഭൂട്ടിയ എന്നിവര്‍ മറ്റ് ഗോള്‍കീപ്പര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: