ഡാളസ്: അമേരിക്കയിലെ ടെക്സസില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന് മാത്യൂസിന്റെ വളര്‍ത്തമ്മ മലയാളി സിനി മാത്യൂസ് അറസ്റ്റില്‍. മൂന്നു വയസുകാരിയെ വീട്ടില്‍ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. കേസില്‍ ഭര്‍ത്താവ് വെസ്ലി മാത്യൂവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം സ്വദേശി വെസ്ലി മാത്യുവും ഭാര്യ സിനിയും ചേര്‍ന്ന് ബിഹാറിലെ മദര്‍ തെരേസ അനാഥ് സേവാ ആശ്രമത്തില്‍ നിന്നു ദത്തെടുത്ത ഷെറിനെ ഒക്ടടോബര്‍ ഏഴിനാണ് കാണാതാവുന്നത്. രണ്ടാഴ്ചയ്ക്കു ശേഷം തിങ്കളാഴ്ച കുഞ്ഞിന്ന്റേതെന്നു കരുതുന്ന മൃതദേഹം വീട്ടില്‍നിന്ന് മുക്കാല്‍ കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തി. കുഞ്ഞിനെ കാണാതായതിനു പിന്നാലെ വെസ്ലിയെ അറസ്റ്റ് ചെയ്തെങ്കിലും രണ്ടരലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങി.
വളര്‍ച്ചാപ്രശ്നം നേരിടുന്ന കുട്ടി പാലു കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ വീടിനു പുറത്തുനിര്‍ത്തി ശിക്ഷിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കാണാതാകുകയുമായിരുന്നെന്നാണ് വെസ്ലി പോലീസിന് നല്കിയ ആദ്യ മൊഴി. നിര്‍ബന്ധിച്ചു പാലു കുടിപ്പിച്ചപ്പോള്‍ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഷെറിന് അപ്രത്യക്ഷയായതിനെത്തുടര്‍ന്ന് ദമ്പതികളുടെ നാലു വയസുള്ള മകളെ ശിശുസംരക്ഷണ വിഭാഗം ഏറ്റെടുത്തിരുന്നു. ഈ കുഞ്ഞിനെ ബന്ധുവിനു താത്കാലികമായി വിട്ടുകൊടുക്കാന്‍ കോടതി അനുമതി കൊടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: