അഹമ്മദാബാദ്: പട്ടീദാര്‍ അനാമത്ത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേലിന്റെ വിശ്വസ്തന് ചിരാഗ് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നു. പട്ടേല്‍ സമുദായത്തെ ഹാര്‍ദ്ദിക്ക് സ്വാര്‍ത്ഥലാഭത്തിനുവേണ്ടി വഞ്ചിക്കുകയാണെന്നാരോപിച്ചാണ് ചിരാഗ് പട്ടേല്‍ സമിതി വിട്ടത്.
കഴിഞ്ഞ ഒരു വര്‍ഷത്തെ പട്ടേല്‍ സമരം ദുരുപയോഗം ചെയ്ത് ഹാര്‍ദ്ദിക്ക് പട്ടേല്‍ കോടീശ്വരനായെന്നും സമരത്തിനിടെ കഷ്ടപ്പാട് അനുഭവിച്ചവരെ മറന്ന് ആഡംബര ജീവിതം നയിക്കുകയാണെന്നും ചിരാഗ് പട്ടേല്‍ ആരോപിച്ചു. ഹാര്‍ദ്ദിക് പട്ടേല്‍ സമുദായത്തിനു നേരെ കാണിച്ച അനീതിയ്ക്കെതിരെയാണ് താന്‍ ശബ്ദിച്ചതെന്നും അനീതിക്കെതിരെ ഇനിയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് പട്ടേല്‍ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ണായക ഘട്ടത്തിലെത്തിയ സമയത്താണ് പട്ടേല്‍ സമുദായത്തില്‍ ഏറെ സ്വാധീനമുള്ള ചിരാഗ് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നത്.
ചിരാഗ് പട്ടേലിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന് പട്ടേല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: