മലയിന്‍കീഴ്: ഇരുപതുലക്ഷം രൂപയ്ക്ക് വാങ്ങിയ രണ്ടരസെന്റിലെ ഇരുനിലകെട്ടിടത്തില്‍ വാങ്ങിയ ആള് അറിയാതെ വിറ്റയാള്‍ ചുമരുതുരന്ന് അകത്തുകയറി പൂട്ടിട്ടു പൂട്ടി. വിവരമറിഞ്ഞ് ഉടമ നല്കിയ പരാതിയെ തുടര്‍ന്ന് മാറനല്ലൂര്‍ പോലീസ് ദമ്പതികള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു. മാറനല്ലൂരിലെ ഊരൂട്ടമ്പലത്തിലാണ് സംഭവം.
സ്ഥലവാസികളും കെട്ടിടം ഉടമയുമായിരുന്ന വിജയകുമാര്‍-പ്രതിഭ ദമ്പതികള്‍ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് കെ.എം. ഗിരീഷ് എന്നയാള്‍ക്ക് രണ്ടരസെന്റും ഇരുനിലകളിലുള്ള നാലുമുറി കടകളും വിലയാധാരം എഴുതി നല്കി. ഇയാളില്‍ നിന്ന് ഊരൂട്ടമ്പലം സ്വദേശിയായ വി. സുകുമാരന്‍നായര്‍ 20 ലക്ഷത്തിനു വിലയ്ക്ക് വാങ്ങി. കരമടച്ചും ഉടമസ്ഥാവകാശം സ്ഥാപിച്ചും സ്വന്തംപേരിലാക്കിയ കെട്ടിടത്തിലെ ഒരുമുറി ഇദ്ദേഹം ഐഒബിയുടെ എടിഎം സ്ഥാപിക്കാന്‍ നല്‍കിയിട്ടുണ്ട്. മറ്റൊരു മുറിയില്‍ ഇലക്ട്രിക്കല്‍ കട തുടങ്ങാന്‍ സാധനങ്ങള്‍ കൊണ്ടുവച്ചശേഷം ബുധനാഴ്ച കട തുറക്കാന്‍ എത്തിയപ്പോള്‍ പുറകുവശത്തെ ചുമരുതുരന്നിരിക്കുന്നതായി കണ്ടെത്തി. പുറകില്‍ താമസിക്കുന്ന ദമ്പതികളാണ് ചുമരുതുരന്നതെന്ന് മനസിലാക്കിയ പോലീസ് താക്കീത് നല്‍കിയശേഷം ചുമര് വീണ്ടും കെട്ടിഅടച്ചു. വൈകിട്ടോടെ വീണ്ടും ചുമരു തകര്‍ത്ത് അകത്തുകടന്ന ദമ്പതികള്‍ വാതില്‍ ഉള്ളില്‍ നിന്നും പൂട്ടി. ഇതറിഞ്ഞ വ്യാപാരികള്‍ രാത്രിയില്‍ തടിച്ചുകൂടി സംഘര്‍ഷം സൃഷ്ടിച്ചു. പോലീസ് എത്തി ഇന്ന് രാവിലെ പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കി.
ഇന്നലെ സ്ഥലത്തെത്തിയ പോലീസ് സുകുമാരന്‍നായരുടെ മൊഴി രേഖപ്പെടുത്തി ദമ്പതികള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പ്രതികളെ അറസ്റ്റുചെയ്യണമെന്ന ആവശ്യവുമായി വ്യാപാരികള്‍ പോലീസുമായി വാക്കേറ്റമായി. റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം എത്തിയ ആര്യനാട് സിഐ ബി. അനില്‍കുമാര്‍ രേഖകള്‍ പരിശോധിച്ച് ഉടമസ്ഥാവകാശം സുകുമാരന്‍ നായര്‍ക്ക് ആണെന്നു ഉറപ്പുവരുത്തി. പൊളിച്ച ചുമര് പുനര്‍നിര്‍മിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി. രണ്ട് ദിവസത്തിനകം പ്രശ്നപരിഹാരം ഉണ്ടാക്കമെന്നു സിഐ ഉറപ്പ് നല്‍കിയശേഷമാണ് വ്യാപാരികള്‍ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: