പേട്ട: ടൈറ്റാനിയത്തില്‍ ന്യൂട്രലൈസേഷന് പ്ലാന്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ കരാര്‍തൊഴിലാളി ദുരിതത്തില്‍. മാധവപുരം സ്വദേശി സരോഷാ(28)ണ് നട്ടെല്ലുപൊട്ടി ദീര്‍ഘനാളായി ചികിത്സാചെലവിനു പോലും വകയില്ലാതെ ദുരിതത്തിലായിരിക്കുന്നത്.
ജൂലൈ 21 നാണ് കോടികളുടെ അഴിമതിക്ക് വിധേയമായ ടൈറ്റാനിയത്തിലെ ന്യൂട്രലൈസേഷന് പ്ലാന്റിന്റെ ഒരുഭാഗം തകര്‍ന്നത്. അപകടത്തില്‍ കമ്പനിയിലെ സീനിയര്‍ പ്ലാന്റ് ഓപ്പറേറ്ററും കണ്ണൂര്‍ സ്വദേശിയുമായ ഹരീന്ദ്രനാഥ് (48) മരിച്ചിരുന്നു. ഇദ്ദേഹത്തോടൊപ്പം പ്ലാന്റിലുണ്ടായിരുന്ന സരോഷിന് ഗുരുതരപരിക്കേറ്റു. സൈലോയില്‍ കക്കപ്പൊടി നിറച്ച പായ്ക്കറ്റ് കുടുങ്ങിയത് പരിശോധിക്കുകയായിരുന്നു. ഇതിനിടയില്‍ മുകളില്‍നിന്ന് ഒരുഭാഗം തകര്‍ന്ന് മുതുകിലേക്ക് വീഴുകയായിരുന്നുവെന്ന് സരോഷ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് നാലുമാസമായി സരോഷ് കിടപ്പിലാണ്. അപകടത്തിനുശേഷം രണ്ട് പ്രാവശ്യമായി 20,000രൂപ ചികിത്സാചെലവിനായി നല്കി. പിന്നീട് മെഡിക്കല്‍ കോളേജില്‍ പോകാനായി ആംബുലന്‍സ് വിട്ടുകൊടുക്കുകയെന്ന ദൗത്യംമാത്രമാണ് കമ്പനി വഹിച്ചത്.
വാര്‍ധക്യത്തിലെത്തിയ അച്ഛനമ്മമാര്ക്കുപുറമെ ഭര്‍ത്താവ് ഉപേക്ഷിച്ച സഹോദരിയും മകളുമടങ്ങുന്ന കുടുംബത്തിന്റെ ഭാരിച്ച ചുമതല സരോഷില് നിക്ഷിപ്തമാണ്. എന്നാല്‍ കിടപ്പിലായതോടെ കുടുംബം പ്രതിസന്ധിയിലായി. കൂടെ ജോലിയെടുത്തവരും വാവ സുരേഷ് തുടങ്ങിയ അഭ്യുദയാകാംക്ഷികളും നല്കുന്ന സഹായത്തിലാണ് ഇന്ന് ചികിത്സചെലവുകള്‍ നടക്കുന്നത്. നട്ടെല്ലിന് പൊട്ടലേറ്റതിനാല്‍ ചികിത്സ പൂര്‍ത്തിയായാലും കനത്ത ജോലികള്‍ സരോഷിന് ചെയ്യാന്‍ കഴിയില്ല.
സര്‍ക്കാരും അന്നത്തെ ടൈറ്റാനിയം കമ്പനി മാനേജ്മെന്റും നടത്തിയ ക്രമക്കേടിന്റെ പരിണിതഫലമാണ് ന്യൂട്രലൈസേഷന് പ്ലാന്റിന്റെ തകര്‍ച്ച. സാധാരണയായി കമ്പനിയില്‍ സ്ഥിരം ജീവനക്കാര്‍ക്കൊപ്പം കരാര്‍ തൊഴിലാളികളെയും ജോലിക്ക് നിയോഗിക്കും. എന്നാല്‍ കമ്പനിക്കുളളില്‍ വച്ച് ഏതെങ്കിലും വിധത്തിലുളള അപകടത്തില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റാല്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം മാനേജ്മെന്റിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കരാര്‍ തൊഴിലാളികള്‍ ഒഴിവാക്കപ്പെടുകയാണ് പതിവ്. സരോഷിന്റെ കാര്യത്തിലും ഇതു തന്നെയാണ് കമ്പനി നയം. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒന്നുംചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് കമ്പനിയുടെതെന്ന് സരോഷിന്റെ അച്ഛനമ്മമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് സരോഷിനെ ഇന്ന് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: