തിരുവനന്തപുരം: നാലായിരം രൂപ ഇല്ലാത്തതിന്റെ പേരില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ ആംബുലന്‍സ് നിഷേധിച്ച സ്വകാര്യാശുപത്രിക്കെതിരെ അനേ്വഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് യഥാസമയം ചികിത്സ കിട്ടാതെ വിദ്യാര്‍ഥി മരിച്ചിരുന്നു.
കളക്ടറും റൂറല്‍ എസ്പിയും ജില്ലാ മെഡിക്കല്‍ ഓഫീസറും ഒരു മാസത്തിനകം അനേ്വഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു. സംഭവം നടന്ന വര്‍ക്കല എസ്എന്‍ മിഷന് ആശുപത്രിയിലെ സൂപ്രണ്ടും മറുപടി രേഖാമൂലം സമര്‍പ്പിക്കണം.
വര്‍ക്കല എസ്എന്‍ കോളേജിലെ ബിഎ ഇക്കണോമിക്സ് വിദ്യാര്‍ഥി സച്ചിനാണ് ചികിത്സലഭിക്കാതെ മരിച്ചത്. നവംബര്‍ 7 നായിരുന്നു സംഭവം. സഹപാഠികളായ ബാസിലും സച്ചിനും സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പെട്ടത്. ബാസില്‍ സംഭവസ്ഥലത്ത് മരിച്ചു. അപകടം നടന്നയുടനെ സച്ചിനെ വര്‍ക്കല എസ്എന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച കൂട്ടുകാരുടെ കൈയില്‍ ആംബുലന്‍സിന് വാടക നല്‍കാനുള്ള പണം ഉണ്ടായിരുന്നില്ല. തങ്ങളുടെ മാലയും ബൈക്കും പണയം നല്‍കാമെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നല്‍കിയില്ല. വിവരമറിഞ്ഞ് സച്ചിന്റെ അച്ഛനമ്മമാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഒന്നരമണിക്കൂര്‍ കഴിഞ്ഞിരുന്നു. തുടര്‍ന്നാണ് പണമടച്ച് ആംബുലന്‍സ് നല്‍കിയത്.
തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലെത്തിച്ച സച്ചിന് ചികിത്സയിലിരിക്കെ നവംബര്‍ 9 ന് മരിച്ചു. ആശുപത്രിക്ക് മുന്നില്‍ സമരംചെയ്ത വിദ്യര്‍ഥികളെ പോലീസ് ലാത്തിചാര്‍ജ് നടത്തി. അപകടത്തില്‍പെട്ടയാള്‍ക്ക് ആംബുലന്‍സ് നല്‍കാത്ത ആശുപത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പൊതുപ്രവര്‍ത്തകനായ ഷെഫിന് കവടിയാര്‍ സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: