ബൈക്കില്‍ കഞ്ചാവ് കടത്ത്
രണ്ട് യുവാക്കള്‍ പിടിയില്‍
കൊട്ടാരക്കര: ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് യുവാക്കളെ ഒന്നേകാല്‍ കിലോ കഞ്ചാവുമായി കൊട്ടാരക്കര എക്സൈസ് പിടികൂടി. അടൂര്‍ ഏനാദിമംഗലം മരൂര്‍ ചേനവിളപുത്തന് വീട്ടില്‍ അഖില്‍ എസ്.വിജയന് (25), പത്തനാപുരം പട്ടാഴി വടക്കേക്കര കടുവാത്തോട് ഷീനാ മന്‍സിലില്‍ മുഹമ്മദ് സിയാദ് (23) എന്നിവരാണ് പിടിയിലായത്.
കലയപുരം വില്ലേജില്‍ അന്തമണ്‍ ജിഡബ്ല്യു എല്‍പി സ്കൂളിന്റെ മുന്‍വശം വാഹന പരിശോധന നടത്തുന്നതിനിടെ കൊട്ടാരക്കരയില്‍നിന്നും പട്ടാഴി ഭാഗത്തേക്ക് കഞ്ചാവ് കടത്തവെയാണ് പിടിയിലായത്. സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.
കഞ്ചാവ് ബൈക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. അഖില്‍ എസ്.വിജയനാണ് കഞ്ചാവ് കടത്തിലെ പ്രധാനി. തമിഴ്നാട്ടില്‍നിന്നും കഞ്ചാവ് എത്തിച്ച് 100, 250, 500 ഗ്രാം തൂക്കത്തിലാണ് ചില്ലറ വില്‍പ്പന നടത്തിയിരുന്നത്. ഫ്ളൈ എന്നാണ് കഞ്ചാവ് വില്‍പ്പനയ്ക്കുള്ള ഇവരുടെ കോഡുഭാഷ. 100 ഗ്രാം കഞ്ചാവിന് 2500 രൂപയാണ് ഈടാക്കിയിരുന്നത്.
എക്സൈസ് സംഘത്തെ കണ്ട് ബൈക്കില്‍ അമിത വേഗത്തില്‍ പോയ ഇവര്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പിന്തുടരുന്നതിനിടെ എക്സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ കെ.എസ്.രാജേഷിന് പരിക്കേറ്റു. കഞ്ചാവ് വലിച്ചെറിയുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്.
ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെ കഞ്ചാവ് കടത്തിയതിന് അഖിലിനെ അഞ്ച് മാസം മുമ്പ് പിടികൂടിയിരുന്നു. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. പരിശോധനയ്ക്ക് കൊട്ടാരക്കര എക്സൈസ് സിഐ: വി.റോബര്‍ട്ട് നേതൃത്വം നല്കി. പ്രിവന്റീവ് ഓഫീസര്‍ പ്രേം നസീര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സജിജോണ്‍, ബാബു, അനീഷ്, ഗിരീഷ്കുമാര്‍, ഡ്രൈവര്‍ ബാബുരാജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: