ന്യൂദൽഹി: ഉരേന്ത്യയിലും പാകിസ്ഥാനിലുമായി അനുഭവപ്പെടുന്ന പുകമഞ്ഞ് വരും മാസങ്ങളിലും തുടരുമെന്ന് റിപ്പോർട്ട്. അമേരിക്കയിലെ പ്രശസ്ത അന്തരീക്ഷ പഠനകേന്ദ്രമാണ് വിവരം പുറത്തുവിട്ടത്. ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കാത്തിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉത്തരേന്ത്യയിലും പാകിസ്ഥാനിലും പുകമഞ്ഞ് ആരംഭിച്ചതേയുള്ളൂ, ശൈത്യകാലം ആരംഭിക്കുന്നതോടെ അവ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കും. അന്തരീക്ഷ മലിനീകരണം വർധിക്കും, വായു ഗോളങ്ങൾ രൂപപ്പെടും, നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ(എൻഒഎഎ) പറയുന്നു.
കാർഷിക വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതും ഇന്ധനങ്ങളുടെ ജ്വലനം തുടങ്ങിയവയാണ് പുകമഞ്ഞിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. ഇത് ഉയരുകയാണെങ്കിൽ വായുമലിനീകരണത്തിന്റെ തോതും ക്രമാനുഗതമായി വർധിക്കും.
മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മാലിന്യങ്ങൾ കത്തിക്കരുതെന്നും സംഘടന നിർദ്ദേശിക്കുന്നു. വരാനിരിക്കുന്ന വൻ പാരിസ്ഥിതിക പ്രശ്നം ഒഴിവാക്കാൻ കനത്ത ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ദൽഹിയും പരിസരപ്രദേശങ്ങളും അന്തരീക്ഷ മലിനീകരണത്തിന്റെ പിടിയിലാണ്. പുകമഞ്ഞ് വർധിച്ചതിനെ തുടർന്ന് ദൽഹിയ്ക്ക് പിന്നാലെ പഞ്ചാബിലെ വിമാന സർവ്വീസുകൾ വൈകുകയും പലതും റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: