ആലപ്പുഴ: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയില്‍ ഭിന്നത ശക്തമായി. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളു എന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് സിപിഐയ്ക്കുള്ളില്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസ് ചാണ്ടി രാജിവയ്ക്കാന്‍ വൈകിയതാണ് മന്ത്രിസഭായോഗം ബഹിഷ്ക്കരിക്കാനുള്ള കടുത്ത നിലപാട് പാര്‍ട്ടി സ്വീകരിച്ചതെന്ന് സിപിഐ വിശദീകരിക്കുമ്പോഴാണ്, അതിന് വിരുദ്ധമായി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടിനെ പിന്തുണച്ച് ഇസ്മയില്‍ പരസ്യമായി രംഗത്തെത്തിയത്.
ആലപ്പുഴയില്‍ വലിയകുളം-സീറോ ജെട്ടി റോഡിന് താന്‍ എംപി ഫണ്ട് അനുവദിച്ചത് സിപിഐയുടെ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണെന്ന് ഇസ്മയില്‍ തുറന്നടിച്ചതും സിപിഐയെ വെട്ടിലാക്കി. പാര്‍ട്ടി പറയുന്നതനുസരിച്ചാണ് എംപി ഫണ്ട് അനുവദിക്കാറുള്ളത്. എംപി ഫണ്ട് അതാത് വര്‍ഷങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്ന് കിട്ടുന്ന അപേക്ഷകള്‍ സംസ്ഥാന നേതൃത്വമാണ് പരിശോധിച്ചു നല്കാറുള്ളത, ഇസ്മയില്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സെക്രട്ടറിയും രണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പര്‍മാരും ഉള്‍പ്പെടുന്നതാണ് പരിശോധനാ സമിതി. 2011-12ല്‍ ആലപ്പുഴ ജില്ലയില്‍ നിന്ന് വലിയകുളം സീറോ ജെട്ടി റോഡിന് ഫണ്ട് പാസ്സാകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ലോക്കല്‍ സെക്രട്ടറി അനില്‍കുമാര്‍, മണ്ഡലം സെക്രട്ടറി അമ്പലപ്പുഴ രാധാകൃഷ്ണന്, ജില്ല സെക്രട്ടറി എ. ശിവരാജന് എന്നിവരുടെ ശുപാര്‍ശ കത്തോടു കൂടിയാണ് ലഭിച്ചത്. ഈ അപേക്ഷ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ പുരുഷോത്തമന് ആണ് തിരുവന്തപുരത്തു നല്‍കിയത്. ഇതിനാണ് ഫണ്ട് അനുവദിച്ചതെന്നും ഇസ്മയില്‍ പറയുന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും പാര്‍ട്ടി വേദികളില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നുമുള്ള വിമര്‍ശനമാണ് ഇസ്മയില്‍ പക്ഷം ഉന്നയിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെയുള്ള ആയുധമായി മറുപക്ഷം ഇത് ഉപയോഗിക്കുകയാണ്. തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ പോയിട്ടില്ലെന്നും ഇസ്മയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: