ഇടുക്കി: ജോയിസ് ജോര്‍ജ് എംപി, എസ്.രാജേന്ദ്രന് എംഎല്‍എ എന്നിവരുടെ കൈയേറ്റ ഭൂമിക്ക് പട്ടയം ലഭിച്ചെന്ന് അവകാശപ്പെടുന്ന 2000-2001 കാലത്ത് ദേവികുളം താലൂക്കില്‍ ലാന്റ് അസൈന്മെന്റ് കമ്മറ്റി കൂടിയോ എന്നതിനെക്കുറിച്ച് തഹസീര്‍ദാര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പിഴവും പൊരുത്തക്കേടും.
ജോയിസ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ സബ്കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് തഹസീര്‍ദാര്‍മാര്‍ ഭൂമി പ്രശ്നം കൈകാര്യം ചെയ്യുന്നതിലും പട്ടയ രേഖകള്‍ സൂക്ഷിക്കുന്നതിലും അലംഭാവം കാണിക്കുന്നതായി വ്യക്തമായത്. 2016 ഫെബ്രുവരിയില്‍ ബാലഗ്രാം സ്വദേശി മഹേഷ്, ദേവികുളം താലൂക്കില്‍ 2000 മുതല്‍ 2003 വരെ പട്ടയം നല്‍കുന്നതിന് മുന്നോടിയായി നടക്കുന്ന ലാന്റ് അസൈന്മെന്റ് കമ്മറ്റി കൂടിയതിന്റെ വിവരങ്ങള്‍ നല്കാന് തഹസീര്ദാറോട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടു. കമ്മറ്റി കൂടിയതായി റിക്കാര്‍ഡ് കാണുന്നില്ലെന്നാണ് തഹസീര്ദാറുടെ റിപ്പോര്‍ട്ട്.
ജോയിസ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും ഭൂമിയുടെ തണ്ടപ്പേര് പരിശോധിക്കുന്നതിനിടെ ഇപ്പോഴത്തെ തഹസീര്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 2000-2001 കാലത്ത് ലാന്റ് അസൈന്മെന്റ് കമ്മറ്റികള്‍ ചേര്‍ന്നത് സംബന്ധിച്ച് രേഖകള്‍ നിലവില്‍ ലഭ്യമല്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. രേഖകള്‍ ലഭ്യമല്ല എന്ന് പറയുമ്പോള്‍ അസൈന്മെന്റ് കമ്മറ്റി നടന്നെന്നോ നടന്നില്ലെന്നോ പറയുന്നില്ല.
രേഖകള്‍ ലഭ്യമല്ലെന്ന് പറയുമ്പോള്‍ ജോയിസ് ജോര്‍ജിന്റെ വാദത്തിനുകൂലമായ നിലപാടാണ് ഇപ്പോഴത്തെ തഹസീല്‍ദാര്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തം. വിവവാവകാശ പ്രകാരം നല്കിയ അപേക്ഷയില്‍ റിക്കാര്‍ഡ് പ്രകാരം അസൈന്മെന്റ് കമ്മറ്റിയുടെ യോഗം നടന്നിട്ടില്ലെന്ന് അനുമാനിക്കാവുന്ന രീതിയിലാണ് റിപ്പോര്‍ട്ട്. രണ്ട് റിപ്പോര്‍ട്ടുകളും തമ്മിലുള്ള പൊരുത്തക്കേട് അന്വേഷിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: